Monday, February 19, 2018

കാനല്‍ ജലം

പ്രായമായവരെ കരയിക്കാമോ?
ഒരിക്കലും പാടില്ല. എനിക്കറിയാം. എന്തുചെയ്യാം പക്ഷെ, സംഭവിച്ചു പോയി.
അതെ., ഞാൻ എഴുതുകയല്ല.,
പറഞ്ഞുതുടങ്ങുകയാണ്.
പാതയോരത്ത് ആരോ ഉപേക്ഷിച്ചു പോയ ഒരു പൂച്ചകുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് തുടക്കം. ഒരു പ്രാർത്ഥനയോടെ മനസ്സിൽ പറഞ്ഞു. ആ കരച്ചിൽ നിലക്കാതിരിക്കട്ടെ..
ഒരു ദിവസത്തെ ജോലിയുടെ പാതിഭാഗം കഴിഞ്ഞ് റൂമിലേക്കുള്ള മടക്കയാത്രയിൽ ഇനിയെനിക്ക് പത്ത് കി.മി. ദൂരം ബാക്കിയുണ്ട്. ഉച്ചയാണ്, നല്ല വെയിലും. കറുത്തറോഡിൽ കണ്മുന്നിൽ കാണുന്ന കാനൽജലം പിടിതരാതെ ഓടിയകലുന്നു. കാറിലെ റേഡിയോവിൽ പ്രതിദിനസംവാദ പരിപാടിയിൽ അവതാരകൻ ഇന്നും നാട്ടിലെ അസഹിഷ്ണുത വികാരത്തിന് തിരികൊളുത്തിയിട്ടുണ്ട്. മനസ്സിൽ ക്ഷോഭം തിരയിളക്കുന്ന പ്രതികരണം നാവിൽ കുടുങ്ങിയപ്പോൾ ഞാൻ റേഡിയോ മെല്ലെ ഓഫ് ചെയ്തു വെച്ചു. വെറുതെ എന്തിന് ബി പി കൂട്ടണം?
നടുറോട്ടിൽ കിന്നാരം പറഞ്ഞിരിക്കുമ്പോൾ ഈ ചങ്ങാലിപ്രാവുകൾ എന്തേ പരിസരം മറന്നുപോകുന്നു? അതോ അവക്ക് കാഴ്ച്ചക്കുറവും കേൾവിക്കുറവുമുണ്ടോ?
കാൽ കാറിന്റെ ബ്രേക്കിൽ പെട്ടെന്നമർന്നു. ചിറകടിയുടെ പട പട ശബ്ദം വാനിലുയർന്നപ്പോൾ തെല്ല് ആശ്വാസമായി. ഭാഗ്യം, രണ്ടും ജീവനോടെയുണ്ട്.
വണ്ടി ആദ്യ സിഗ്നലിനടുത്തെത്തും മുൻപേ ഒരാൾ ദൂരെ ലിഫ്റ്റിനായി കൈയുയർത്തി നിൽക്കുന്നത് കാണാമായിരുന്നു. റോഡിലെ സ്വാഭാവികമായ ബ്ലോക്ക് അയാൾക്കുമുന്നിൽ തന്നെ കാർ എത്തിനിൽകാൻ കാരണമായി. ഒരു വയസ്സൻ സൂരി(സിറിയ) കറവീണ പല്ലുകൾ മുഴുക്കെ കാണിച്ചു അടുത്തുവന്നു.
അയാൾക്ക് പോകേണ്ടത് ഇൻഡസ്ട്രിയൽ ഏരിയയിലേക്കാണ്. 'ഞാൻ ആ വഴിയല്ല, നേരെയാണ് പോകുന്നത് '- ഞാൻ പറഞ്ഞു. 'സാരമില്ല, നാലാമത്തെ സിഗ്നലിൽ എന്നെ ഇറക്കിയാലും മതി'. വൃദ്ധൻ പറഞ്ഞു.
ഞാൻ തലകുലുക്കി.
'ശുക്രൻ' വളരെ സന്തോഷത്തോടെ പിൻസീറ്റിൽ കയറിയിരുന്ന് അയാൾ നന്ദി പറഞ്ഞു. ആ മുഷിഞ്ഞ വേഷവും പഴകി ദ്രവിച്ച ഷൂസും ഒറ്റ നോട്ടത്തിൽ ഒരു നിർമ്മാണതൊഴിലാളിയുടെതാണെന്ന് എനിക്ക് മനസ്സിലായി.
മുഖത്തെ ദൈന്യതകണ്ടപ്പോൾ ഈ പ്രായത്തിലും മരുഭൂമിയിൽ വന്ന് കഷ്ടപ്പെടേണ്ട അനിവാര്യതയെ ഒരു നിമിഷം ഞാൻ ചിന്തിച്ചുപോയി.
'പണിയില്ലാതെ ദിവസങ്ങളായി'. അയാൾ പുറകിലിരുന്നു സംസാരിക്കാൻ തുടങ്ങി. അത് ആ മുഖത്ത് കാണാനാകും.
'ഇവിടെ ഒരു പരിചയക്കാരനെ തിരഞ്ഞു വന്നതാണ്, പണി വല്ലതും തരപ്പെടുമോ എന്നറിയാൻ, കൂട്ടുകാരനെ കാണാൻ കഴിയാത്തതിൽ അതും നടന്നില്ല.'
ക്ഷീണവും ദുഃഖവും പടരുന്ന ആ വിയർപ്പുമുഖം അയാൾ ചുവന്ന കള്ളികളുള്ള തോൾതൂവാലകൊണ്ടു ഇടക്കിടെ ഒപ്പുന്നുണ്ടായിരുന്നു.
ഇവിടെ എത്തിയിട്ട് എത്ര വർഷമായിയെന്ന് ചുമ്മാ ഞാനൊന്നു ചോദിച്ചു. എന്തെങ്കിലും ചോദിക്കണമല്ലോ..
'രണ്ടുവർഷം കഴിഞ്ഞു'. വയസ്സൻ സൂരി മറുപടി നല്കി.
'കുടുംബം കൂടെയുണ്ടോ, അതോ സിറിയയിലാണോ'?
ആ വയസ്സനിൽ നിന്നും അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതല്ല. അറിയാവുന്ന അറബികൊണ്ട് കൈയ്യിൽ കരുതിവെക്കുന്ന ചോദ്യങ്ങളിൽ ഒന്നു എടുത്തു പ്രയോഗിച്ചു എന്നുമാത്രം.
ആ മുഖത്ത് അല്പമെങ്കിലും അവശേഷിച്ചിരുന്ന സന്തോഷം ഒരൊറ്റ ചോദ്യം കൊണ്ട് അപ്രത്യക്ഷമായി.  ഒരു മറുപടിക്ക് വേണ്ടി കാത്തുനിന്ന എന്നെ നിരാശനാക്കി കണ്ണുകൾ പുറത്തേക്ക് പറിച്ചുനട്ട് അയാൾ മുഖം മറച്ചുപിടിച്ചു.
തെല്ലിട നേരിയ കുറ്റബോധം കൊണ്ട് മനസ്സൊന്നു ഇടറിയപ്പോൾ ഇന്നെലെയിലെവിടെയോ കണ്ട ആ ഒരു വീഡിയോ ദൃശ്യം ഒരു നിമിഷം എന്റെ അകക്കണ്ണിലൂടെ വീണ്ടും ചലനാത്മകമായി.
പുകയും പൊടിയും കലർന്ന അന്തരീക്ഷത്തിൽ വെടിയൊച്ചയുടേയും നിലവിളിയുടേയും നിലക്കാത്ത ആരവങ്ങൾ.. ഷെല്ലാക്രമണത്തിൽ തകർന്നുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അവർ ഉറ്റവരെ തിരയുന്നു. മുറിവേറ്റ പിഞ്ചുകുഞ്ഞിന്റെ ശരീരം നെഞ്ചോട് ചേർത്ത് അമ്മമാർ പ്രാണനും കൊണ്ട് കരഞ്ഞോടുന്നു.
വിദൂരതയിൽ നിന്നും കണ്ണെടുക്കാതെ പുറകോട്ട് പായുന്ന ഈന്തപ്പനകൾക്കിടയിലൂടെ ഈ വയസ്സൻ കാണുന്നതും അതേ കാഴ്ച്ചതെന്നെയായിരിക്കുമോ. ആർക്കറിയാം?

കൊടും ചൂടിലും കൊടും തണുപ്പിലും എനിക്ക് നിന്റെ പുതപ്പ് വേണം. ഉണങ്ങിനിർജ്ജീവമായാലും കൊഴിയാതെ തായ് തടിയോട് ചേർന്നുകിടക്കുന്ന ഈന്തപ്പനയുടെ ഓലകൾ ചുടുകാറ്റിൽ ആടിയുലയുന്നു.

വണ്ടിയുടെ പിൻസീറ്റിൽ എന്റെ ഓഫീസ് ബാഗും ഒരു ബോട്ടിൽ വെള്ളവും ഉണ്ടായിരുന്നു. വരണ്ട മണ്ണിന്റെ ദാഹം പോലെ അയാൾ ബോട്ടിലിൽ നിന്നും വെള്ളം വായിലേക്ക് പകർന്നു.
ആ ചോദ്യം ഒഴിവാക്കാമായിരുന്നു. ഞാനെന്നോട് പറഞ്ഞുകൊണ്ടേയിരുന്നു.
വണ്ടി നാലാമത്തെ സിഗ്നലിൽ എത്തി.
'ഇവിടെ നിർത്തിക്കൊള്ളൂ'. അയാൾ പറഞ്ഞു.
'ശരി. ഇനി അല്പം വലത്തോട്ട് നടന്നാൽ മതി, ബസ്സ് സ്റ്റോപ്പ് കാണാം'. ഞാൻ പറഞ്ഞു.
കാലിയായ കീശയെ തലോടി അയാളെനിക്ക് മറുപടി തന്നു.
'ഇല്ല, നിങ്ങളെപ്പോലെ ആരെങ്കിലും ഒരാൾ വണ്ടി നിർത്തിത്തരും'.
വണ്ടി പാർക്ക് ചെയ്തു, ഡോർ തുറന്ന് അയാൾ കാറിൽനിന്നുമിറങ്ങി.
ഒരിക്കൽ കൂടി ശുക്രൻ പറഞ്ഞ് അയാൾ മുന്നോട്ട് നടന്നു. ഈ പ്രായത്തിലും ഇടറാതെ ചലിക്കുന്ന ചുവടുകളെ എന്റെ കണ്ണുകൾ പിന്നെയും ഏറെ നേരം പിന്തുടരുന്നുണ്ടായിരുന്നു.
അമ്മയുടെ ഉദരത്തിൽ നിന്നുള്ള പിറവിയിൽ നമ്മിൽ എവിടെയാണ് അന്തരം? ജ്വലിക്കുന്ന സൂര്യനും ശ്വസിക്കുന്ന വായുവും തമ്മിൽ എവിടെയാണ് മുറിവ് ? നീ അവിടെയും ഞാനിവിടെയുമായത് ആരാൽ പ്രേരിതമായാണ് ? ഏതാണ് ആ നിയോഗം ? 
നടന്നുനീങ്ങുന്ന ആ വൃദ്ധനെ അധികനേരം എനിക്ക് നോക്കിനിൽക്കാനായില്ല. ഞാനെന്നിൽനിന്നുതന്നെ അകലുന്നതുപോലെ, ഇനിയെനിക്ക് ചെയ്യാൻ ബാക്കിയെന്തുണ്ട് എന്ന ചിന്ത ഒരു നിമിഷം കടന്നുവന്നപ്പോൾ ഒരു ഉൾവിളി പോലെ ഞാനയാളെ വിളിച്ചു.
'ഒന്നുനിൽക്കൂ'. അയാൾ നിന്നു.
ഞാൻ അടുത്തുചെന്നു, പേഴ്സിൽ നിന്നും നൂറ് റിയാലെടുത്തു ആ വയസ്സൻ സൂരിയുടെ കീശയിൽ വെച്ചുകൊടുത്തു.  കലങ്ങിയ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.  ഒരു മകനെയെന്നപോലെ അയാളെന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. ആ കരച്ചിൽ സന്തോഷത്തിന്റേതാകും. 'സാരമില്ല'- ഞാൻ സമാശ്വസിപ്പിച്ചു. പക്ഷെ, അവിടെ എനിക്ക് തെറ്റി.  നിറഞ്ഞ കണ്ണുകളിലെ കൃഷ്ണമണികൾ എന്റെ കണ്ണുകളിൽ ഉറപ്പിച്ചു നിർത്തി അതുവരെ ചുരുട്ടിപ്പിടിച്ച വലതുകൈ അയാൾ എന്റെ മുന്നിൽ തുറന്നുവെച്ചു. ഏതാനും പത്ത് റിയാൽ നോട്ടുകൾ. അവ എനിക്ക് നേരെ നീട്ടി അയാൾ പറഞ്ഞു.
'ഈ പണം നിങ്ങളുടേതാണ്, നിങ്ങളുടെ ബാഗിൽ നിന്നും ഞാനെടുത്തതാണ്. മാലിഷ്'. (മാപ്പ്).
കാലത്ത് കാറിൽ പെട്രോൾ അടിച്ചതിന്റെ ബാക്കിലഭിച്ച ഏതാനും പത്തുറിയാൽ നോട്ടുകൾ വിറക്കുന്ന ആ കൈക്കുള്ളിൽക്കിടന്നുപിടയുന്നത് ഞാൻ കണ്ടു. അതിനുള്ളിൽ നിന്നും പെട്രോൾ ബില്ല് മാത്രം തിരിച്ചെടുത്ത ശേഷം ഞാൻ പറഞ്ഞു.
'ഇതുകൊണ്ട് നിങ്ങൾക്ക് പ്രയോജനമില്ല.'
കാനൽചൂടിൽ പൊടിഞ്ഞ വിയർപ്പുകണം കണ്ണീരിനോടൊപ്പം അയാളുടെ മുഖത്ത് ചാലുകൾ തീർക്കുന്നു. ചുവന്നകള്ളികളുള്ള തോൾ തൂവാലകൊണ്ടു അയാൾ അത് തുടച്ചുനീക്കി. ആ വൃദ്ധൻ കരഞ്ഞതല്ല, ഞാനയാളെ കരയിച്ചതാണ്.
ക്ഷമചോദിക്കാൻ കഴിയാത്ത ഒരു കുറ്റബോധം മനസ്സിന്റെ അടിത്തട്ടിൽ ബാക്കിയാകുന്നു.
വിടർന്ന ആ വിരലുകൾ ഒരിക്കൽകൂടി ചേർത്തുപിടിച്ചുകൊണ്ട് വയസ്സനായ ആ സൂരിയോട് ഞാൻ യാത്രപറഞ്ഞു.
'അസ്സലാമു അലൈക്കും'.
*******************
മോദൻ കാട്ടൂർ

No comments:

Post a Comment

ട്രെൻഡ്

  അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...