Tuesday, April 15, 2014

ആരറിയുന്നു ഈ ആചാര്യനെ ...?





Swami Sandeepananda Giri

സാമൂഹിക തിന്മകള്‍ക്കെതിരെ
ആത്മീയ അപചയങ്ങള്‍ക്കെതിരെ ഒരു ആചാര്യ ശബ്ദം
സ്വാമി സന്ദീപാനന്ദ ഗിരി
......................................
ഈ ശബ്ദം ചലിക്കുന്നതാര്‍ക്ക് വേണ്ടി ?
ഈ ശബ്ദം നിലക്കേണ്ടതാര്‍ക്ക് വേണ്ടി ?
.....................................................................
താത്വാധിഷ്ടിതമായ മൂല്യങ്ങള്‍ ആചരിച്ചു വന്ന ഒരു ജന സമൂഹത്തില്‍ നിന്നും ആവിര്‍ഭവിച്ച വേദ പ്രമാണങ്ങളില്‍ നിന്നും പൂര്‍വ്വ അചാര്യന്മാരിലൂടെ കൈമാറി വന്ന ആത്മീയ ജ്ഞാനത്തില്‍ നിന്നും ഒരു ആചാര്യന് നമ്മളോട് സംസാരിക്കുന്നു.
यदा यदा हि धर्मस्य ग्लानिर्भवति भारत ।
अभ्युत्थानमधर्मस्य तदात्मानं सृजाम्यहम् ॥
കര്‍മ്മഭൂവില്‍ അധാര്‍മ്മികതയില്‍ നിന്നും ഒരു പ്രത്യക്ഷയുദ്ധം ആരംഭിക്കും മുന്‍പേ ആന്തരികമായ സ്വ മനസ്സില്‍ തന്നെ അരുതേ എന്ന് പരോക്ഷമായി ഓര്‍മ്മിപ്പിച്ചു കൊണ്ട് ഒരു ഭഗവാന്‍ അവതരിക്കുന്നത് ഗീതാദര്‍ശനത്തിലൂടെ ഈ ആചാര്യന്‍ നമുക്ക് കാണിച്ചുതരുന്നു .
तत्त्वमसि
നിന്നിലുള്ള എന്നെ കാണാതെ
എന്നെ എന്തിന് നീ മുന്നില്‍ തിരയുന്നു.
എന്ന ഉപനിഷത്ത് ഋഷിയുടെ ചോദ്യവും അദ്ദേഹം നമ്മള്‍ക്ക് കേള്‍പ്പിച്ചുതന്നു.

നമുക്ക് കൈമോശം വന്ന ഒരു സാംസ്കാരിക പൈതൃകത്തെ തിരിച്ചു പിടിക്കാന്‍ ഒരു ആചാര്യന്‍ നടത്തുന്ന പരിശ്രമങ്ങള്‍ പിറന്ന നാട്ടിലെ ഈ സമൂഹത്തിനോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബന്ധത വിളിച്ചറിയിക്കുന്നതാണ് . നിഷ്ക്രിയത്വം ഭീരുത്വം ആണ് എന്ന് ഈ ആചാര്യന്‍ നമ്മെ പഠിപ്പിക്കുന്നു . വിഷ ലിപ്തമായ ആത്മീയതയില്‍ ദിശാബോധം നഷ്ടപെട്ട ഒരു സമൂഹത്തെ ഉദ്ദരിക്കുന്ന യത്നം ഒരു യജ്ഞമായി ഈ ആചാര്യന്‍ സ്വീകരിച്ചിരിക്കുന്നു .

പ്രത്യയശാസ്ത്രത്തിന്‍റെ സൈദ്ധാന്തന്തിക തകര്‍ച്ച മുതല്‍ നാസ്തിക യുക്തിവാദ സംഘടനകളുടെ നിരീശ്വവാദ വീക്ഷണ ങ്ങളേയും, ആത്മീയതയുടെ പരിവേഷം ചാര്‍ത്തി ഭയത്തില്‍ ചാലിച്ചെടുത്ത ജ്യോതിഷ പ്രവചന സിദ്ധാന്തത്തിന്‍റെ നിരര്‍ത്ഥകതയേയും വരെ അദ്ദേഹം നമുക്കു പരിചയപ്പെടുത്തി തന്നു . ആശയപരമായ വൈരുദ്ധ്യങ്ങള്‍ തുറന്ന സംവാദങ്ങള്‍ക്ക് വേദി ഒരുങ്ങിയപ്പോള്‍ നേരറിവിന്‍റെ പാത അവര്‍ നമുക്കു മുന്നില്‍ തുറന്നു വെക്കുകയായിരുന്നു .

എന്നാല്‍ സമീപ കാലത്ത് നാം കണ്ടത്ത് അദ്ദേഹത്തെ നിശബ്ദനാക്കേണ്ടത് ആരുടെയൊക്കെയോ ആവശ്യമായ് മാറുന്ന കാഴ്ചയാണ് . അതില്‍ അത്യന്തം ഖേദകരവും ലജ്ജാകരവും ആയ സംഭവം ആയിരിരുന്നു ഒരേ ആത്മീയ പാത പിന്തുടരുന്നവരുടെ ഇടയില്‍ നിന്നുതന്നെ തുഞ്ചന്‍ പറമ്പില്‍ അദ്ദേഹത്തിനു നേരെ അഴിച്ചു വിട്ട ശാരീരിക ആക്രമണം .. അക്രമത്തെ ന്യായീകരിച്ചുകൊണ്ട് ഒരു പ്രൊഫസര്‍ കൂടി രംഗത്ത് വന്നപ്പോള്‍ തെറ്റിന് രൂപാന്തരം സംഭവിച്ച് പാപബോധവും പ്രായശ്ചിത്തവും ആവശ്യമില്ലാത്ത ശിക്ഷായായ് തിരുത്തിയെഴുതപ്പെട്ടു. ആക്രമികളുടെ കൈകള്‍ക്ക് കരുത്ത് പകരുന്നതിലൂടെ ഈ പ്രൊഫസര്‍ ആരെയോ സംരക്ഷിച്ചു നിര്‍ത്താന്‍ പ്രതിജ്ഞാബദ്ധനാണ് എന്ന് വ്യക്തമാകുന്നു ..

ആശയ പരമായ വൈരുദ്ധ്യങ്ങളെ ആശയപരമായി നേരിടാന്‍ പോന്ന നിരവധി ആചാര്യന്മാര്‍ നമുക്കുണ്ട്. ‘സ്വാമി സന്ദീപനന്ദ ഗിരിയുടെ പ്രഭാഷണങ്ങള്‍ ഹൈന്ദവ ആത്മീയതയുടെ തകര്‍ച്ചയോ വളര്‍ച്ചയോ’ എന്ന വിഷയം ആസ്പദമാക്കി എന്തുകൊണ്ട് ഒരു ചര്‍ച്ച ഇന്നുവരെ ഇവിടെ ഉണ്ടായിയില്ല എന്നത്‌ അദ്ദേഹത്തിന്‍റെ നിലപാടുകള്‍ക്ക് നല്‍കുന്ന അംഗീകാരം തന്നെയാണ്.

ഭഗവത്‌ഗീതയുടെയും , ഉപനിഷത്തുക്കളുടേയും , ശ്രീ നാരായണ ഗുരു ദര്‍ശനങ്ങളുടേയും പരിശുദ്ധമായ ജ്ഞാനം കേരളത്തിലെ കൊച്ചുകുട്ടികളുടെ ചിന്തകളില്‍ പോലുംഇന്ന് ഇടം പിടിച്ചിരിക്കുന്നു എങ്കില്‍ അതിനു പിറകില്‍ ഈ ഒരു ആചാര്യന്‍റെ ശബ്ദം നമുക്ക് കേള്‍ക്കാവുന്നതാണ് . നഞ്ചു പുരട്ടിയ പാലമൃതം നുകരാന്‍ നല്‍കുമ്പോള്‍ മോക്ഷം നല്‍കാന്‍ പോന്ന ഉണ്ണികണ്ണന്മാര്‍ അവതാരം കൊള്ളുക തന്നെ വേണം . സംശുദ്ധ ആത്മീയ ചിന്തയുടെ ഈ നവമുകുളങ്ങള്‍ ഇന്നലെ വരെ അനുവര്‍ത്തിച്ചു പോന്ന അബദ്ധധാരണകളെ ചോദ്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ അംഗ ബലം കൊണ്ട് പടുത്തുയര്‍ത്തിയ കോട്ടകളില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങുന്നു . ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന തകര്‍ച്ചയെ ദീര്‍ഘ വീക്ഷണത്തോടെ കാണാന്‍ തുടങ്ങുമ്പോള്‍ അകത്തൊളിപ്പിച്ച ഭയം പുറത്തു പ്രകടമാകുന്നു ഈ പ്രതികാര ബുദ്ധിയിലൂടെ. സംഘടിതമായ ഇത്തരം നീക്കങ്ങളുടെ ഗൂഡലക്ഷ്യം ഇനിയും നാം തിരിച്ചറിയാതെ പോയാല്‍ ആ നഷ്ടം നമുക്ക് തന്നെ .

അറിവ് പകര്‍ന്നു നല്‍കുന്ന ഒരു ആത്മീയ ആചാര്യനെ എന്തിന് എന്ന് ഇനിയും എനിക്ക് വിശ്വസിക്കാന്‍ ആകുന്നില്ല.

കള്ളവും ചതിയുമില്ലാതെ നാടുവാണ ഒരു മഹാരാജാവിനെപ്പോലും മൂന്നു പാദങ്ങള്‍ കൊണ്ട് ചതിക്കുഴി തീര്‍ത്ത്‌ പാതാളത്തിലേക്ക് പറഞ്ഞയച്ചതിന്‍റെ ഐതിഹ്യ പെരുമ വര്‍ഷാവര്‍ഷം പൂവിട്ടു ആഘോഷിക്കുന്നതും ഈ മലയാള നാട്ടില്‍ തന്നെയാണ് .

തിന്മയെ ന്യായീകരിച്ചുകൊണ്ട് നാളെ ഈ ഐതിഹ്യ കഥ കൂടി നമ്മളുടെ കാതുകളിലേക്ക് എത്തിച്ചു തന്നാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല.
malayalam articles modhan kattoor

Friday, March 28, 2014

അശ്വതിയും ആര്‍മിയും പിന്നെ ആള്‍ദൈവങ്ങളും ..



aswathi helping

വിശക്കുന്നവന്‍റെ വിശപ്പ്‌ അകറ്റുന്നവന്‍ ആണ് ദൈവം എങ്കില്‍.

മുറിവേറ്റവന്‍റെ മുറിവുണക്കുന്നവന്‍ ആണ് ദൈവം എങ്കില്‍..

ഇതിനെ ആത്മീയതയുടെ മാനസിക ചൂഷണം എന്ന് പറയുന്നു.

------------------------------------------------------------------

ജീവകാരുണ്യം നല്‍കുമ്പോള്‍ അത് ദൈവത്തിന്‍റെ കരങ്ങള്‍ ആണ് എങ്കില്‍ അശ്വതിയും ഒരു ആള്‍ ദൈവമാണ് . പക്ഷെ അശ്വതിക്ക് ആ വിശേഷണം ചേരില്ല . എന്തുകൊണ്ടെന്നാല്‍ അവര്‍ ഒരു മതത്തിന്‍റെയും അലങ്കാരങ്ങള്‍ എടുത്തണി ഞ്ഞീട്ടില്ല. തന്‍റെ ഭൂതകാലത്തില്‍ ദേവനോ ദേവിയോ ശരീരത്തില്‍ പ്രവേശിച്ച് ഒരു അദൃശ്യലോകത്ത് നിന്നുകൊണ്ട് ദൈവവചനങ്ങള്‍ നല്‍കി തന്‍റെ ഭക്തരായ അടിമകളെ അവര്‍ സൃഷ്ടിച്ചെടുത്തീട്ടില്ല. ആശ്രമ വാടങ്ങള്‍ കെട്ടി അതിനകത്ത് പുരാണ കഥാപാത്രങ്ങളുടെ ചുവര്‍ ചിത്രങ്ങളുടെ രൂപത്തില്‍ അവര്‍ ജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടീട്ടില്ല. തന്‍റെ കര്‍മ്മങ്ങള്‍ എല്ലാം തന്നെ ആ ദൈവിക ശക്തിയുടെ അനുഗ്രഹം കൊണ്ട് സംഭവിക്കുന്നു എന്ന് പറഞ്ഞ് സാധു ജനങ്ങളെ കപട ആത്മീയതയിലേക്ക് ഗതിതിരിച്ചു വിടാന്‍ ശ്രമിച്ചിട്ടീട്ടില്ല.
അശ്വതി മാത്രമല്ല , അതിര്‍ത്തി കാക്കുന്ന സുരക്ഷാ ഭടന്മാരും ദുരന്ത മുഖങ്ങളില്‍ രക്ഷകരാകുന്ന സൈനികരും ജീവകാരുണ്യ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ നാം അവര്‍ക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നു , നമ്മളുടെ സ്നേഹം പ്രകടമാക്കുന്നു . ആദരവ് സൂക്ഷിക്കുന്നു . ഇതേ പ്രവര്‍ത്തികള്‍ ആത്മീയതയുമായി ചാലിച്ചെഴുതുമ്പോള്‍ അവര്‍ ദൈവങ്ങളായ് അവരോധിക്കപ്പെടുന്നു.

എണ്ണിയാല്‍ തീരാത്ത ജീവകാരുണ്യ പ്രവര്‍ത്തികളെ മുന്‍നിര്‍ത്തി ആള്‍ ദൈവങ്ങള്‍ക്ക് ഒരു സംരക്ഷണ കവചം തീര്‍ക്കാന്‍ ഇന്ന് പുരോഗമന ചിന്താഗതിക്കാര്‍ വരെ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാഴ്ച അത്യന്തം അത്ഭുത പ്പെടുത്തുന്നതാണ്. പരിഷ്കൃതന്‍ എന്ന് സ്വയം അഭിമാനിക്കുമ്പോള്‍ തന്നെ ബാഹ്യമായി ജീവകാരുണ്യം എന്ന സത്കര്‍മ്മത്തെ ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുക മാത്രമല്ല പരോക്ഷമായി ഇനിയും കൈമോശം വന്നു ഭവിക്കാത്ത ദൈവികമായ അത്ഭുതശക്തിയിലുള്ള ഉള്ളിലുള്ള വിശ്വാസത്തെ അല്ലെങ്കില്‍ ഭക്തിയുടെ ആ കാപട്യത്തെ മനസ്സില്‍ ഒളിപ്പിച്ചുവെക്കാനും അവര്‍ക്ക് കഴിയുന്നു.

തന്നിലെ ദിവ്യ ശക്തിയാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് വിശ്വസിച്ചും പ്രലോഭിപ്പിച്ചും അറിവില്ലാത്ത ഒരു ജനവിഭാഗത്തെ അടിമകളാക്കിയത്തിനു സമാനമായ പ്രതിഭാസമാണ് ഈ ജീവ കാരുണ്യപ്രവത്തിയിലൂടെ പരിഷ്കൃത സമൂഹത്തില്‍ ആള്‍ ദൈവങ്ങള്‍ പ്രായോഗികമാക്കുന്നത്. അന്നത്തെ ദിവ്യ ശക്തി ഇന്നത്തെ കാലഘട്ടത്തില്‍ പുറത്തെടുത്താല്‍ ജനം പുറം കാലുകൊണ്ട്‌ ചവിട്ടും. അതുകൊണ്ട് ആ പഴയ ദൈവിക ശക്തിതന്നെ ആത്മീയതയില്‍ ചാലിച്ച് ജീവ വകാരുണ്യരൂപത്തില്‍ ഇന്ന് പുനരവതരിക്കുന്നു..

സത് കര്‍മ്മത്തില്‍ നിന്നും മോക്ഷം ലഭിക്കും . അതിലൂടെ ദൈവത്തിന്‍റെ പാത്രീ ഭൂതരായ് മാറുവാന്‍ അവസരം കൈവന്നു ചേരുന്നു . ഇതൊരു പ്രലോഭനമാണ്‌ . മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ജനങ്ങളുടെ സങ്കുചിതമായ ആത്മീയ ജ്ഞാനത്തെ ചൂഷണത്തിന് വിധേയമാക്കുകയാണ്. ജീവകാരുണ്യം എന്ന ദൈവിക കര്‍മ്മത്തിലൂടെ ആളായും അര്‍ത്ഥമായും നിര്‍ലോഭമായ സഹായങ്ങള്‍ നല്കുന്നതിലൂടെ പ്രത്യുപകാരമായ് ലഭിക്കുന്ന ദൈവാനുഗ്രഹം കൊണ്ട് ഭാവി ജീവിതം കൂടുതല്‍ ഐശ്വര്യ പൂര്‍ണ്ണമാകും എന്ന ശുഭ പ്രതീക്ഷയില്‍ ജനം കബളിപ്പിക്കപ്പെടുന്നു.

ഇവിടെ പരിഷ്കൃതനെയും പ്രാകൃതനെയും ഒരു പോലെ തൃപ്തി പ്പെടുത്താന്‍ ആള്‍ ദൈവങ്ങള്‍ക്ക് കഴിയുന്നുണ്ട് . അതിനാല്‍ ഒരു സുനാമി കൊണ്ട് പോലും കടപുഴകാന്‍ കഴിയാത്ത ഒരു ശക്തിയായി ആള്‍ ദൈവങ്ങള്‍ മാറുമ്പോഴും തിരിച്ചറിയണം പരിശുദ്ധമാകേണ്ട കൈകളില്‍ പാപക്കറയുണ്ടെങ്കില്‍ ഏതു പ്രതി ബന്ധങ്ങളെയും അതിജീവിച്ചുകൊണ്ട് കാലം അത് പുറത്ത് വിടുക തന്നെ ചെയ്യും ....

ജീവകാരുണ്യം ആള്‍ദൈവങ്ങളും മത സംഘടനകളും ഏറ്റെടു ക്കുമ്പോള്‍ അത് ഒരു ഭരണകൂടത്തിന്‍റെ പരാജയം ആണ് . ഭരണകൂടത്തിന് ചെയ്യാന്‍ കഴിയാത്ത കര്‍ത്തവ്യം ആള്‍ദൈവങ്ങള്‍ ഉയര്‍ന്ന സാമ്പത്തിക അടിത്തറയില്‍ നിന്നുകൊണ്ട് ചെയ്യുമ്പോള്‍ അവിടെ ഭരണ കര്‍ത്താക്കള്‍ ആള്‍ദൈവങ്ങളുടെ കളിപ്പാവകള്‍ ആയി മാറുന്നു . ആള്‍ദൈവങ്ങളുടെ സ്തുതി പാഠകര്‍ ആയി മാറുന്നു.....

വീണതിനു ശേഷമുള്ള വിലാപം ഇന്നത്തോടെ അവസാനിപ്പിക്കാം...
നാളെ വീഴാതിരിക്കാനുള്ള ശ്രദ്ധക്കായ് ഇന്ന് തുടക്കം കുറിക്കുമെങ്കില്‍ ...........
modhan kattoor malayalam articles

Friday, March 7, 2014

അവസാന തുടിപ്പിന് മുന്‍പ്

ഞാന്‍ അരുന്ധതി ...
എന്‍റെ കണ്ണുകള്‍ക്ക്‌ കാഴ്ചയുണ്ട്, എന്‍റെ കാതുകള്‍ക്ക് കേള്‍വിയുണ്ട്, എന്‍റെ ചുണ്ടുകള്‍ക്ക് ചലനമുണ്ട് , എനിക്ക് നിങ്ങളോട് സംസാരിക്കാനാകും .. ഈ ശബ്ദം നിലക്കും വരെ ഞാന്‍ നിങ്ങളോട് സംസാരിച്ചോട്ടെ..
എനിക്ക് ദാഹിക്കുന്നു ..
ഇതെല്ലാം ഇനി എത്ര നേരം .
അപകടത്തില്‍ പെട്ട് തകര്‍ന്നടിഞ്ഞു കിടക്കുന്ന ഈ വാഹനത്തിന്‍റെ ഏതോ ഒരു ഭാഗത്തു എന്‍റെ ശരീരത്തിന്‍റെ പകുതിയിലധികം ഭാഗവും ഞെരിഞ്ഞമര്‍ന്ന് കിടക്കുകയാണ് .. എന്‍റെ വലതു കൈ , അത് എനിക്ക് കാണാനാകും ., ഉയര്‍ത്താന്‍ കഴിയും . എന്നാല്‍ എവിടെയാണ് എന്‍റെ ഇടം കൈ ? കൈത്തണ്ടയില്‍ അമര്‍ന്നിരിക്കുന്ന കനത്ത ഈ ലോഹത്തകിടിനപ്പുറം എന്‍റെ ഇടതു കൈ ഉണ്ടോ ?.. തകിടിനയിലൂടെ രക്തം ചാലിട്ടോഴുകുന്നു ..
വേദന .. അത് എന്തെന്ന് ഞാന്‍ അറിയുന്നില്ല. നോക്കുന്നിടത്തെല്ലാം ചിന്തിക്കിടക്കുന്ന ചോരത്തുള്ളികള്‍. എന്‍റെ മുന്നില്‍ വന്നു തരിച്ചു നില്‍ക്കുന്നവരെയും മുഖം ഇരു കൈകള്‍ കൊണ്ടും പൊത്തി കരഞ്ഞു കൊണ്ട് ഓടുന്നവരെയും ഞാന്‍ കാണുന്നു.
ഈ ദൃശ്യം എത്ര ഭീകരമെന്ന് എനിക്കിപ്പോള്‍ ഊഹിക്കാനാവും. നിങ്ങള്‍ക്കെന്നെ രക്ഷിക്കാനാകില്ല.  വാഹനത്തിന്‍റെ തകര്‍ന്ന ഭാഗങ്ങള്‍ ക്കിടയില്‍ നിന്നും നിങ്ങളെന്നെ വേര്‍പെടുത്തും സമയം വരെ എന്‍റെ ജീവന് കാത്തുനില്‍ക്കാനാവില്ല.
ഒരു പിഞ്ചു കുഞ്ഞിന്‍റെ രോദനം ഞാന്‍ കേള്‍ക്കുന്നു..
ഈശ്വരാ ആ ശബ്ദം നിലച്ചു പോകരുതേ ..
എന്തിനായിരുന്നു ഈ ജന്മം ..?
നിലയില്ലാ വെള്ളത്തില്‍ മുങ്ങിത്തുടിക്കുന്ന അനുകുട്ടന്‍റെ ജീവന്‍ രക്ഷിക്കാനോ ..? അതോ ഭര്‍തൃപീഡനത്തില്‍ രണ്ടു കൊച്ചുമക്കളെ മറന്ന് ഒറ്റക്കുള്ള ആ യാത്രക്ക് ഒരുങ്ങിയ സതിടീച്ചറുടെ മാര്‍ഗ്ഗം തടയാനോ ..? എന്തിനായിരുന്നു ..?
ശരത്ചന്ദ്രനുമായുള്ള  ഒരു പരിചയം , ഇനിയുള്ള കൂടികാഴ്ചകളില്‍ ഒരു പക്ഷെ അതിനു ഒരു പ്രണയ പരിവേഷം കൈവരുമായിരുന്നു .. അതും ഭാഗ്യം.
കൈയെത്തും ദൂരത്തു മരണം എന്നെ കാത്തുനില്കുന്നു. എങ്ങും കൂരിരുട്ട് പരക്കുന്നു. അതോ എന്‍റെ കണ്ണുകള്‍ക്ക്‌ മങ്ങലേല്ക്കുന്നുവോ ? നേര്‍ത്ത ശബ്ദങ്ങള്‍ പോലും കനത്ത നിശബ്ദതയിലേക്ക് വഴുതി വീഴുന്നു. അതോ ശബ്ദമുഖരിതമായ ഈ അന്തരീക്ഷത്തില്‍ നിന്ന് നിങ്ങള്‍ നിശബ്ദത തേടുന്നുവോ ?
എനിക്കുറക്കം വരുന്നു.
എങ്ങും കൂരിരുട്ട്.
അകകണ്ണില്‍ ഒരു ദീപനാളം തെളിയുന്നു. എനിക്ക് വഴി കാട്ടുകയാണോ? ഇതു ലക്ഷ്യത്തിനോ ? അതോ മോക്ഷത്തിനോ ?
പോകുന്നതിനു മുന്‍പ് ഒരു വാക്ക് കൂടി

ഈ ഇമകള്‍ പൂട്ടിക്കോളൂ .

Monday, February 24, 2014

മരണം ഇവിടെ മംഗളമാകുന്നു ..





തമിഴ് നാട്ടിലെ ഒരു മരണവീടാണ് ചിത്രത്തില്‍ . . വാദ്യ ഘോഷങ്ങളാല്‍ ശബ്ദ മുഖരിതമായ അന്തരീക്ഷം . മൃതദേഹത്തെ ചുടുകാട്ടിലേക്ക് ആനയിക്കുന്നതും ആഘോഴപൂര്‍വ്വം തന്നെ . ശോക മൂകമായ അന്തരീക്ഷത്തില്‍ ഒരു കൂട്ടക്കരച്ചിലിന്‍റെ അകമ്പടിയോടെ മരണത്തെ കണ്ടു പരിചയിച്ച എന്നിലെ മലയാളിക്ക് തമിഴ് ജനതയുടെ ഈ ഒരു ആചാരം ഉള്‍ക്കൊള്ളുവാവുന്നതിലും അപ്പുറത്തായിരുന്നു .

ഇതെങ്ങിനെ സാധിക്കുന്നു..?

തമിഴന്‍റെ അറിവില്ലായ്മ എന്ന് പരിഹസിച്ചു ചിരിക്കാന്‍ പല മലയാള സിനിമകളിലും ഇടം പിടിച്ചെടുത്തു ഈ ആചാരം .

ഇത് അറിവോ, അറിവില്ലായ്മയോ ?

ഞാനെന്നും എന്‍റെതുമെന്നുള്ള അഹം ബോധത്തില്‍ ബന്ധമെന്ന അജ്ഞാതമായ ചരടുകൊണ്ടു നാം ഓരോരുത്തരേയും കൂട്ടികെട്ടുന്നു . ആ ചരട് മുറിയുന്ന നിമിഷം നമ്മില്‍ ഏല്‍പിച്ച വിടവ് ഒരു കനത്ത നഷ്ടമായ് മനസ്സില്‍ നിറയുന്നു . ആ നഷ്ടം മനസ്സില്‍ ഉറപ്പിക്കും വരെ ആ ദുഃഖം കണ്ണീരായ് നിറഞ്ഞുനില്‍ക്കും . ആ ചരട് നമ്മളുടെ കല്പനയാണ് . ഒരിക്കല്‍ അത് മുറിയും . ഈ ശരീരത്തെ ചൈതന്യ വത്താക്കിയ ജീവന്‍ ഒരു ദിനം ഈ ശരീരം വെടിഞ്ഞു പോകും . അത് യാഥാര്‍ത്ഥ്യം ആണ് . ഈ ഉയര്‍ന്ന ഉള്‍കാഴ്ച തമിഴന്‍ നേരത്തെ സ്വായത്തമാക്കിയിരിക്കുന്നു. ജീവിച്ച കാലമത്രയും ചെയ്ത കര്‍മ്മങ്ങളെ , നന്മകളെ നന്ദിയോടെ സ്മരിക്കാന്‍ മരണം ഒരു മുഹൂര്‍ത്തമാകുന്നു . ദുഃഖത്തില്‍ ചാലിച്ചു കൊണ്ടല്ല അഗ്നിക്കോ ഭൂമിക്കോ ശരീരം സമര്‍പ്പിക്കേണ്ടത്
ഇദം ന: മമ
മരണത്തില്‍ മലയാളി മറന്നു പോകുന്നതും തമിഴ് മക്കള്‍ ഓര്‍ത്തുവക്കുന്നതും ഈ ഒരു മന്ത്രം തന്നെ .

കത്തിച്ചിടുവാന്‍ സമയമാകുമ്പോള്‍ ...





"കത്തിച്ചിടുവാന്‍ സമയമാകുമ്പോള്‍
കുത്തിച്ചിടാന്‍ എന്‍ കണ്‍ഠമിടറുന്നതെന്തേ ''" ?
--------------------------------------------------------------
വിശ്വാസമോ അന്ധവിശ്വാസമോ എന്തോ ആവട്ടെ, രാത്രിയുടെ ഏതോ യാമങ്ങളില്‍ ഒരു കാലന്‍ കോഴിയുടെ (കുത്തിച്ചിടാന്‍ ) ഭയം ജനിപ്പിക്കുന്ന ആ സ്വരം കാതില്‍ നിറയുമ്പോള്‍ ..
സമീപ ദിവസങ്ങളില്‍ ....,
കാത്തിരിക്കുന്ന ഏതോ ഒരു മരണവാര്‍ത്ത നിങ്ങളെ തേടി എത്താറില്ലേ?

ഭയ ചിന്തയും , ദു:ശ്ശകുനവും ദുര്‍ബല മനസ്സിന്‍റെ ലക്ഷണം. അതിനെ മാറ്റി നിര്‍ത്തി നമ്മളുടെ പൂര്‍വ്വികര്‍ പറഞ്ഞുവെച്ച നാട്ടറിവുകളെ അന്ധവിശ്വാസത്തിന്‍റെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുന്നതിനു മുന്‍പ് ഒരു നിമിഷം നമുക്ക് അതിന്‍റെ നേരറിവുകള്‍ തിരയാം..

മനുഷ്യന്‍റെ നിലനില്‍പ്പിനെ ആധാരമാക്കിയാണ് പ്രകൃതിയില്‍ ഓരോ ജീവജാലങ്ങളും നിലനില്‍ക്കുന്നത് .  ഈ വിശ്വ പ്രകൃതിയുടെ അപ്രമാദിത്വം മനുഷ്യകരങ്ങളില്‍ നിഷിപ്തമാണ് . നിര്‍മ്മിക്കുവാനും നാമാവശേഷമാക്കുവാനും നിമിഷാര്‍ദ്ധം പോലും അവന് ആവശ്യമില്ല. അതിന് ആനുപാതികമായ ഒരു ജൈവ വൈവിദ്ധ്യം എല്ലാ ജീവജാലങ്ങല്‍ക്കുള്ളിലും ഉടലെടുത്തീട്ടുമുണ്ട്. വനാന്തരങ്ങളില്‍ ജീവിക്കുന്ന ജീവജാലങ്ങളില്‍ ഇത് ഒരു പക്ഷെ ഒരു അപവാദമായി തോന്നാം . ഒരിക്കലും അല്ല . വനങ്ങള്‍ ഇന്ന് നില നില്‍ക്കുന്നത് തന്നെ മനുഷ്യന്‍റെ നല്ല മനസ്സുകൊണ്ടാണ്. അതിന് നാശം സംഭവിക്കുന്നത്  അവന്‍റെ ദുഷ്കര്‍മ്മം കൊണ്ടും. ഘോരവനത്തിനുള്ളില്‍ ഒറ്റക്ക് പോയിട്ടുള്ളവര്‍ക്കറിയാം , എത്ര പെട്ടെന്നാണ് നാം ആ വനത്തിനുള്ളില്‍ കാല്‍ കുത്തിയ വിവരം പക്ഷി മൃഗാധികള്‍ ശബ്ദങ്ങളിലൂടെയും ചലനങ്ങളിലൂടെയും പരസ്പരം കൈമാറുന്നത് .

നമ്മളുടെ ചുറ്റുപാടുകളില്‍ കഴിഞ്ഞു കൂടുന്ന ഓരോ ജീവജാലവും അവരുടെ ഭാഷയില്‍ ആശയ വിനിമയങ്ങള്‍ നടത്തുന്നുണ്ട് . നമ്മളുടെ വീടുകളില്‍ അപരിചിതനായ ഒരാള്‍ വന്നാല്‍ നമ്മളുടെ വളര്‍ത്തു മൃഗങ്ങളും , പക്ഷികളും അവ പുറപ്പെടുവിക്കുന്ന വേറിട്ട ശബ്ദങ്ങളില്‍ നിന്നും നമ്മള്‍ അത് തിരിച്ചറിയുന്നുണ്ട്.  ചുറ്റുപാടുകളില്‍ അപകടകാരിയായ മറ്റൊരു ജീവിയെ കണ്ടാല്‍ പക്ഷികള്‍ക്കിടയിലും മൃഗങ്ങള്‍ക്കിടയിലും കാണുന്ന ആശയ വിനിമയവും നമ്മള്‍ തിരിച്ചറിയുന്നുണ്ട്. വീട്ടിലെ ഗൃഹനാഥന്‍ അകത്ത് മരിച്ചു കിടക്കുമ്പോള്‍ വളര്‍ത്തുനായ ആഹാരം പോലും ഉപേക്ഷിച്ച് ഒരു മൂലയില്‍ ചുരുണ്ട് കൂടി കിടക്കുന്ന കാഴ്ച ആര്‍ക്കാണ് പരിചയമില്ലാത്തത് . ഇനി ഒരിക്കലും തന്‍റെ യജമാനന്‍ തിരിച്ചു വരില്ല എന്ന അറിവ് അവന്‍ തിരിച്ചറിയുന്നതെങ്ങിനെ ?

 നമ്മള്‍ ഒരുക്കിവെച്ച ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന ഓരോ ജീവജാലവും പരസ്പരം അവയുടെ ജനന , ജീവിത , മരണങ്ങളില്‍ സസൂക്ഷ്മം ശ്രദ്ധ പുലര്‍ത്തുന്നുണ്ട് എന്ന സത്യം ഇവിടെ ആര്‍ക്കാണ്ക്ക് നിഷേധിക്കാന്‍ കഴിയുക.  ആ ജീവജാല ഗണത്തില്‍ നിന്നും മനുഷ്യന്‍ മാത്രം വേറിട്ടു നിര്‍ത്തേണ്ടവന്‍ അല്ല.  എന്നീട്ടും നാം നമുക്കു ഉത്തരം കിട്ടുന്നതൊ , തെളിയിക്കാന്‍ കഴിയുന്നതോ ആയ ഒന്നിനെ സ്വീകരിക്കുകയും ഉത്തരം കിട്ടാത്തത്തിനേയും , തെളിയിക്കാന്‍ കഴിയാത്തത്തിനേയും അന്ധവിശ്വാസം എന്ന ഗണത്തില്‍പ്പെടുത്തി നിരാകരിക്കുകയും ചെയ്യുന്നു.

നാം നാട്ടു വളര്‍ത്തുന്ന വൃക്ഷങ്ങളാണ് അവര്‍ക്ക് സങ്കേതങ്ങള്‍ ഒരുക്കുന്നത്, നാം നമുക്കായ് വിളചെയ്തെടുക്കുന്ന ഫലധാന്യങ്ങളില്‍ നിന്നു തന്നെയാണ് അവ അവക്കുള്ള അന്നം കണ്ടെത്തുന്നതും മനുഷ്യനില്‍ നിന്ന് വേറിട്ടൊരു അസ്തിത്വം നമ്മളുടെ ആവാസ വ്യവസ്ഥയില്‍ ജീവിക്കുന്ന ഒരു ജീവജാലങ്ങള്‍ക്കും ഇല്ല.  ഈ പ്രകൃതിയുടെ പ്രമാണിത്വം മനുഷ്യന്‍റെ കൈകളില്‍ ആണ് എന്ന് ഓരോ ജീവജാലവും തിരിച്ചറിയുന്നു. അവ അത് പങ്കുവെക്കുന്നുമുണ്ട്. നാം അറിയാതെ തന്നെ ഓരോ ജീവജാലവും നമ്മളെ ആശ്രയിക്കുന്നു. നമ്മളുടെ ചലങ്ങളില്‍ സസൂക്ഷ്മം ശ്രദ്ധ പുലര്‍ത്തുന്നു.

കൃത്യമായ ഇടവേളകളില്‍ വിള തിന്നാന്‍ എത്തുന്ന കിളിക്കൂട്ടം നമ്മളുടെ പ്രവര്‍ത്തികള്‍ക്കായ് കാത്തിരിക്കുന്നുണ്ടാവില്ലേ ? വിള കൊയ്യാന്‍ പാകമാകണേ എന്ന് നമ്മെ പോലെ അവയും പ്രാര്‍ത്ഥിക്കുന്നുണ്ടാവില്ലേ ?

ഈ പക്ഷിയുടെ ശബ്ദം രാത്രിയില്‍ കേള്‍ക്കുമ്പോള്‍ , പല പക്ഷി നിരീക്ഷകരുടെയും അഭിപ്രായത്തില്‍ അത് അതിന്‍റെ സാന്നിദ്ധ്യം തന്‍റെ ഇണയെ അറിയിക്കുക എന്നാതാണ്. പൂര്‍വ്വികര്‍ ഈ ശബ്ദത്തെ വരാന്‍ പോകുന്ന ഒരു മരണവുമായി കൂട്ടികെട്ടുന്നു . അത് അവരുടെ അനുഭവത്തില്‍ കണ്ടെത്തിയ വെളിപ്പെടുത്തല്‍ ആകാം . അത് ഒരുപക്ഷെ ഈ പ്രകൃതിയിലെ ഓരോ ജീവജാലവും മനുഷ്യജീവിതത്തില്‍ എത്രമാത്രം സ്വാധീനവും ശ്രദ്ധയും ചെലുത്തുന്നുണ്ട് എന്ന അവുടെ അന്ന്വേഷണത്തില്‍ നിന്നും തെളിഞ്ഞു കിട്ടിയ അറിവാകാം .

അന്ധ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയല്ല , മറിച്ച് അറിവിലേക്ക് നയിക്കുന്ന വാതായനങ്ങള്‍ ഇവിടെ ഞാന്‍ തുറന്നിടുന്നു.

കണ്ണേ മടങ്ങുക .....





ഈ വാര്‍ത്ത കേള്‍ക്കുന്നത് ശുഭകരമോ , അശുഭകരമോ ?
ആ സത്യം വിളിച്ചു പറയുന്നത് ശരിയോ തെറ്റോ ? .....

രണ്ടിലും ഗുണ ദോഷ അനുഭവങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അത്യന്തം സങ്കീര്‍ണ്ണമായ ഒരു മാനസികാവസ്ഥയില്‍ നിന്നാണ് ഞാന്‍ ഇത് എഴുതുന്നത്. നല്ല സുഹൃത് ബന്ധങ്ങള്‍ , സമകാലിക വിഷയങ്ങളിലൂടെയുളള ഒരു ഓട്ട പ്രദക്ഷിണം , ചെറിയ ചെറിയ സംവാദങ്ങള്‍ , വിവരവും വിജ്ഞാന പ്രധാവുമായ വിഷയങ്ങളുടെ കൈമാറ്റങ്ങള്‍ എന്നിവയിലൂടെ മാനസികമായി ഊര്‍ജ്ജവും സന്തോഷവും കണ്ടെത്തുന്ന എന്‍റെ ഫേസ് ബുക്ക്‌ ബന്ധത്തിനപ്പുറം ഫേസ് ബുക്കിന് മറ്റൊരു മൊഖം കൂടിയുണ്ടെന്ന് വളരെ യാദൃശ്ചികമായിയാണ് ഞാന്‍ അറിഞ്ഞത്.

ഇന്ന് നാം കണ്ടതും പരിചയപ്പെട്ടതുമായ ഫേസ് ബുക്ക്‌ എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സംവിധാനത്തിന് നാം കാണാത്തതും പരിച്ചയമില്ലാത്തതുമായ ഞെട്ടിക്കുന്ന മറ്റൊരു മുഖം കൂടിയുണ്ട് . ഏതു സമയവും പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ ഒരു അഗ്നി പര്‍വ്വതം ആയി മാറി കഴിഞ്ഞിരിക്കുന്നു നമ്മളുടെ ഈ ഫേസ് ബുക്ക്‌ . അതിന്‍റെ ദുര്‍ഗ്ഗന്ധം വമിക്കുന്ന പുകയില്‍ നിന്നും മലീമസമായ ഒരു സംസ്കാരവും ക്രൂരതയില്‍ പതറാത്ത മനസ്സും അനുദിനം കരുത്താര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നു.

ലോകത്തിലെ ലൈഗ്ഗിക ആരാജകത്തിന്‍റെയും അടക്കാനാവാത്ത ലൈഗ്ഗിക അഭിനിവേശ ത്തിന്‍റെയും ഏറ്റവും പുതിയ നേര്‍കാഴ്ചകള്‍ ഓരോ ദിവസവും ഫേസ് ബൂക്കിലൂടെ കടന്നു പോകുമ്പോള്‍ ഒരു പോണ്‍ സൈറ്റും ഇതിന് പകരം വെക്കാന്‍ പോന്നതാവുന്നില്ല . കരുണയുടെ ഉറവയില്ലാത്ത നരാധമന്മാരുടെ കൊടും ക്രൂരതകളുടെ കാഴ്ചകള്‍ ഏതൊരു സഹൃദയന്‍റെയും മാനസിക നില തകിടം മറിക്കാന്‍ പോന്നതാണ് . കണ്ട കാഴ്ചകളെ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തിന്നില്ല . അത് നിങ്ങളുടെ ഒരു നല്ല ദിനത്തെ നശിപ്പിക്കാന്‍ പോന്നതാണ് എന്നത് തന്നെ . ഇത്തരം പച്ചയായ കാഴ്ചകളിലൂടെ, ഇതും ലോകമാണ് എന്ന് നാം പരിചയപ്പെടുന്നു .

അതിനുമപ്പുറം ഈ കാഴ്ചകളുടെ കൈമാറ്റത്തിലൂടെ കൊണ്ടും കൊടുത്തും , കണ്ടും കേട്ടും കൈവിറക്കാത്തതും മനസ്സിടറാത്തതുമായ ഒരു മാനസിക നില നമ്മളുടെ ഉള്ളില്‍ സ്വയം രൂപപ്പെടുന്നത് ഒരു പക്ഷെ നാം തിരിച്ചറിയുന്നില്ല . മൂല്യങ്ങള്‍ക്ക് മുന്നില്‍ മുഖം തിരിച്ചു നില്‍കാന്‍ പ്രാപ്തരാക്കുന്ന അത്യന്തം അപകടകരമായ അവസ്ഥാ വിശേഷം തന്നെയാണ് ഇത്.

സ്കൂള്‍ കുട്ടികളില്‍ പോലും ഫേസ് ബുക്കില്‍ ഒരു അക്കൗണ്ട്‌ ഇല്ലാത്തവര്‍ വിരളമാണ്. മകന്‍ / മകള്‍ ഫേസ് ബുക്ക് ആണ് ഓപ്പണ്‍ ചെയ്തിരിക്കുന്നത് എന്ന് തെല്ലു ആശ്വാസത്തോടെ ഇരിക്കുന്ന മാതാപിതാക്കള്‍ ഉണ്ട് . പക്ഷെ അവര്‍ അറിയുന്നില്ല അവന്‍ കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്നതിനെല്ലാം ഫേസ് ബുക്കില്‍ എണ്ണമറ്റ പ്രൊഫൈലുകള്‍ ഉണ്ട് . അവന്‍ സഞ്ചരിക്കുന്ന വഴികള്‍ , അവന്‍റെ മാനസിക നില ഇത് നമ്മളുടെ ശ്രദ്ധയില്‍ നിന്ന് അന്ന്യമാകരുത്.

ഈ സത്യം നിങ്ങളോട് പങ്കു വെക്കുമ്പോഴും എനിക്കൊരു അപേക്ഷയെ ഉള്ളൂ . അറിയാനുള്ള ആഗ്രഹത്താല്‍ നിങ്ങള്‍ എടുത്തു ചാടിയാല്‍ ഒരു പക്ഷെ ഒരു തിരിച്ചു വരവ് അസാധ്യമാകും വിധം ഒരു മാനസിക നില രൂപപ്പെടാം . കയ്യില്‍ ഒരു കയറുമായ് ഫേസ് ബുക്കിന്‍റെ കാണാകയങ്ങളിലേക്ക് സാവകാശം ഇറങ്ങുക . നിങ്ങളെ നിങ്ങളായ് തന്നെ നിലനിര്‍ത്തുവാന്‍ അത് അത്യാവശ്യമാണ് . കണ്ട കാഴ്ചകളിലും പരിചയപ്പെട്ട ലോകത്തിലും ഒരു ഒട്ടല്‍ ഉണ്ടാകാതെ തിരിച്ചു കയറുക..

കൊന്ന പാപം തിന്നാല്‍ തീരുമോ ..?





"നീ എന്തിന് അവിടെ പോയി" ? അച്ഛന്‍ മകനോട്‌ ചോദിച്ചു.
"വെറുതെ... വെറുതെ എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല. എനിക്കറിയാം." ..മകന്‍ മറുപടി പറഞ്ഞു .

അനുഗ്രഹീത ചലച്ചിത്രകാരന്‍ ലോഹിതദാസിന്‍റെ തൂലികയില്‍ പിറന്ന “കിരീടം” എന്ന സിനിമയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു സംഭാഷണം ആണ് ഇത്. "വെറുതെ" എന്ന ആ ഒരു വാക്കിനുള്ളില്‍ വലിയൊരു തത്വം അദ്ദേഹം ഒളിപ്പിച്ചു വെക്കുന്നു .

ഇനി വിഷയത്തിലേക്ക് വരാം.

എണ്ണിയാല്‍ ഒടുങ്ങാത്ത കറി വൈവിധ്യങ്ങളിലൂടെ രുചിയുടെ മായികലോകത്തിലേക്ക് ആനയിക്കുന്നു ഏതൊരു കള്ളുഷാപ്പും . കോഴി മുതല്‍ കീരി വരെ കരയിലും ആകാശത്തിലും വെള്ളത്തിലും വസിക്കുന്ന സകലമാന ജീവജാലങ്ങളെ ഒറ്റ ശ്വാസത്തില്‍ ആ കറിവെപ്പുകാരന്‍ എനിക്ക് മുന്നില്‍ പരിചയപ്പെടുത്തി. എല്ലാം കേട്ടപ്പോള്‍ വെടികെട്ടിന്‍റെ കൂട്ടപൊരിച്ചില്‍ കഴിഞ്ഞപോലെ ആകെ ഒരു പുക മയം . ആ പുക തെല്ലൊന്നു ശമിച്ചപ്പോള്‍ കണ്ണില്‍ രണ്ടു ജീവികളുടെ ചിത്രം തെളിഞ്ഞുവന്നു . അതില്‍ ഒന്ന് തവളയും മറ്റൊന്ന് ആമയും ആയിരുന്നു . വലിയ മേശയില്‍ നിരത്തി വെച്ചിരിക്കുന്ന കറി തളികകളിലേക്ക് ഞാന്‍ ഒരിക്കല്‍ കൂടി കണ്ണോടിച്ചു. ഇതില്‍ ഏതാണ് തവള ? ഏതാണ് ആമ ?
ഓര്‍ത്തെടുക്കുമ്പോള്‍ ഇന്നും കുറ്റബോധം കൊണ്ട് മനസ്സ് നീറുന്നു.
തിമിര്‍ത്തു പെയ്യുന്ന എടവപാതിയിലെ രാത്രി മഴയ്ക്ക് അല്പം ശമനം വന്നപ്പോള്‍ പുറത്തു കാത്തു നില്‍ക്കുന്ന കൂട്ടുകാര്‍ക്കൊപ്പം ആവേശത്തോടെ പുറത്തേക്കിറങ്ങി. തവളകളുടെ കൂട്ട കരച്ചില്‍ കൊണ്ട് ശബ്ദമുഖരിതമായ ആ തെക്കും പാടത്തുനിന്നും എല്‍ ഇ ഡി ടോര്‍ച്ചിന്‍റെ പ്രകാശത്തില്‍ എണ്ണമറ്റ തവളകളെ നിഷ്പ്രയാസം ഞങ്ങള്‍ ചാക്കില്‍ പെറുക്കി കൂട്ടി
ഇനിയാണ് ആ കൂട്ടക്കുരുതി . ഒഴിഞ്ഞ പറമ്പില്‍ കയറി ഓരോരോ തവളകളെയും കൊല്ലാനായ് പുറത്തെടുത്തു. തവളയുടെ പിന്‍ കാലുകള്‍ മാത്രമേ ഭക്ഷ്യയോഗ്യമുള്ളൂ എന്നതത്രേ ശാസ്ത്രം ആര്‍ക്കറിയാം ? മുന്‍ കാലുകള്‍ രണ്ടും ചേര്‍ത്തു പിടിച്ചു മരമുട്ടിയില്‍ വെച്ച് കൊടുവാള്‍ കൊണ്ട് ഒറ്റ വെട്ട്. ഉപയോഗ ശൂന്യമായി വലിച്ചെറിഞ്ഞ മുന്‍കാല്‍കള്‍ കൊണ്ട് ജീവന്‍ വേര്‍പ്പെടും മുന്‍പ് ആ തവള പിന്നെയും ചാടുന്നു പിന്‍കാലുകള്‍ രണ്ടും വേര്‍പ്പെട്ടതറിയാതെ.... ഒടുവില്‍ അതും നിശ്ചലമാകുന്നു
ആമയിറച്ചി കഴിച്ചാല്‍ വായു ബലം കൂട്ടുമെത്രേ. മാംസാഹാരം കഴിക്കാനുള്ള ആക്രാന്തം എന്ന് പറഞ്ഞാല്‍ പോരായിരുന്നോ ? എന്തായാലും പറമ്പില്‍ ഒരു ആമയെ കണ്ടെന്നറിഞ്ഞാല്‍ ഓടിയെത്തുന്ന സമീപസ്തര്‍ എനിക്കുണ്ടുണ്ടായിരുന്നു . ഇറച്ചിക്ക് വേണ്ടി അവര്‍ ആമയെ കൊല്ലുന്ന ആ രീതി കരളു പിളര്‍ക്കും കാഴ്ചയാണ് . വെട്ടിത്തിളക്കുന്ന വെള്ളത്തിലേക്ക് ജീവനോടെ ആമയെ എടുത്തിടുന്നു. . തിളച്ച വെള്ളത്തില്‍ മലര്‍ന്ന്കിടന്ന് ആ പാവം മരണം വരെ മാറത്തിടിക്കുന്നു.
മസാലയില്‍ പൊതിഞ്ഞ മണം നാവില്‍ രുചിയുടെ ലോകം തീര്‍ക്കുമ്പോള്‍ എല്ലാം ശുഭം. കൊന്ന പാപം ഇവിടെ തിന്നാല്‍ തീരുന്നു.

കറിവെപ്പുകാരന്‍ അക്ഷമനനായി വീണ്ടും എന്‍റെ മുന്നില്‍ അവതരിച്ചു......
***********************************************************
ഈ രണ്ടു ജീവികളുടെ ഇറച്ചി ഇന്നുവരെ ഞാന്‍ കഴിച്ചിട്ടില്ല ഈ രണ്ടു ജീവികളെയും ഞാന്‍ കൊന്നിട്ടുമില്ല എങ്കിലും ആ പ്രവര്‍ത്തികളില്‍ പങ്കാളിയായതി ന്‍റെ പാപ ബോധം പ്രായശ്ചിത്തമില്ലാത്ത അറിവായ്‌ ഉള്ളില്‍ നിറയുന്നു

എന്തിന് നീ അവിടെ പോയി ? അല്ലെങ്കില്‍ എന്തിന് ഇപ്പോള്‍ ഇത് ഇവിടെ പറയുന്നു. എന്ന് നിങ്ങള്‍ എന്നോട് ചോദിച്ചേക്കാം .
രണ്ടിനും എനിക്ക് ഉത്തരം ഒന്നേ ഉള്ളൂ .
"വെറുതെ ".
എനിക്കറിയാം "വെറുതെ എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല"

ട്രെൻഡ്

  അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...