Monday, February 24, 2014

മരണം ഇവിടെ മംഗളമാകുന്നു ..





തമിഴ് നാട്ടിലെ ഒരു മരണവീടാണ് ചിത്രത്തില്‍ . . വാദ്യ ഘോഷങ്ങളാല്‍ ശബ്ദ മുഖരിതമായ അന്തരീക്ഷം . മൃതദേഹത്തെ ചുടുകാട്ടിലേക്ക് ആനയിക്കുന്നതും ആഘോഴപൂര്‍വ്വം തന്നെ . ശോക മൂകമായ അന്തരീക്ഷത്തില്‍ ഒരു കൂട്ടക്കരച്ചിലിന്‍റെ അകമ്പടിയോടെ മരണത്തെ കണ്ടു പരിചയിച്ച എന്നിലെ മലയാളിക്ക് തമിഴ് ജനതയുടെ ഈ ഒരു ആചാരം ഉള്‍ക്കൊള്ളുവാവുന്നതിലും അപ്പുറത്തായിരുന്നു .

ഇതെങ്ങിനെ സാധിക്കുന്നു..?

തമിഴന്‍റെ അറിവില്ലായ്മ എന്ന് പരിഹസിച്ചു ചിരിക്കാന്‍ പല മലയാള സിനിമകളിലും ഇടം പിടിച്ചെടുത്തു ഈ ആചാരം .

ഇത് അറിവോ, അറിവില്ലായ്മയോ ?

ഞാനെന്നും എന്‍റെതുമെന്നുള്ള അഹം ബോധത്തില്‍ ബന്ധമെന്ന അജ്ഞാതമായ ചരടുകൊണ്ടു നാം ഓരോരുത്തരേയും കൂട്ടികെട്ടുന്നു . ആ ചരട് മുറിയുന്ന നിമിഷം നമ്മില്‍ ഏല്‍പിച്ച വിടവ് ഒരു കനത്ത നഷ്ടമായ് മനസ്സില്‍ നിറയുന്നു . ആ നഷ്ടം മനസ്സില്‍ ഉറപ്പിക്കും വരെ ആ ദുഃഖം കണ്ണീരായ് നിറഞ്ഞുനില്‍ക്കും . ആ ചരട് നമ്മളുടെ കല്പനയാണ് . ഒരിക്കല്‍ അത് മുറിയും . ഈ ശരീരത്തെ ചൈതന്യ വത്താക്കിയ ജീവന്‍ ഒരു ദിനം ഈ ശരീരം വെടിഞ്ഞു പോകും . അത് യാഥാര്‍ത്ഥ്യം ആണ് . ഈ ഉയര്‍ന്ന ഉള്‍കാഴ്ച തമിഴന്‍ നേരത്തെ സ്വായത്തമാക്കിയിരിക്കുന്നു. ജീവിച്ച കാലമത്രയും ചെയ്ത കര്‍മ്മങ്ങളെ , നന്മകളെ നന്ദിയോടെ സ്മരിക്കാന്‍ മരണം ഒരു മുഹൂര്‍ത്തമാകുന്നു . ദുഃഖത്തില്‍ ചാലിച്ചു കൊണ്ടല്ല അഗ്നിക്കോ ഭൂമിക്കോ ശരീരം സമര്‍പ്പിക്കേണ്ടത്
ഇദം ന: മമ
മരണത്തില്‍ മലയാളി മറന്നു പോകുന്നതും തമിഴ് മക്കള്‍ ഓര്‍ത്തുവക്കുന്നതും ഈ ഒരു മന്ത്രം തന്നെ .

കത്തിച്ചിടുവാന്‍ സമയമാകുമ്പോള്‍ ...





"കത്തിച്ചിടുവാന്‍ സമയമാകുമ്പോള്‍
കുത്തിച്ചിടാന്‍ എന്‍ കണ്‍ഠമിടറുന്നതെന്തേ ''" ?
--------------------------------------------------------------
വിശ്വാസമോ അന്ധവിശ്വാസമോ എന്തോ ആവട്ടെ, രാത്രിയുടെ ഏതോ യാമങ്ങളില്‍ ഒരു കാലന്‍ കോഴിയുടെ (കുത്തിച്ചിടാന്‍ ) ഭയം ജനിപ്പിക്കുന്ന ആ സ്വരം കാതില്‍ നിറയുമ്പോള്‍ ..
സമീപ ദിവസങ്ങളില്‍ ....,
കാത്തിരിക്കുന്ന ഏതോ ഒരു മരണവാര്‍ത്ത നിങ്ങളെ തേടി എത്താറില്ലേ?

ഭയ ചിന്തയും , ദു:ശ്ശകുനവും ദുര്‍ബല മനസ്സിന്‍റെ ലക്ഷണം. അതിനെ മാറ്റി നിര്‍ത്തി നമ്മളുടെ പൂര്‍വ്വികര്‍ പറഞ്ഞുവെച്ച നാട്ടറിവുകളെ അന്ധവിശ്വാസത്തിന്‍റെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുന്നതിനു മുന്‍പ് ഒരു നിമിഷം നമുക്ക് അതിന്‍റെ നേരറിവുകള്‍ തിരയാം..

മനുഷ്യന്‍റെ നിലനില്‍പ്പിനെ ആധാരമാക്കിയാണ് പ്രകൃതിയില്‍ ഓരോ ജീവജാലങ്ങളും നിലനില്‍ക്കുന്നത് .  ഈ വിശ്വ പ്രകൃതിയുടെ അപ്രമാദിത്വം മനുഷ്യകരങ്ങളില്‍ നിഷിപ്തമാണ് . നിര്‍മ്മിക്കുവാനും നാമാവശേഷമാക്കുവാനും നിമിഷാര്‍ദ്ധം പോലും അവന് ആവശ്യമില്ല. അതിന് ആനുപാതികമായ ഒരു ജൈവ വൈവിദ്ധ്യം എല്ലാ ജീവജാലങ്ങല്‍ക്കുള്ളിലും ഉടലെടുത്തീട്ടുമുണ്ട്. വനാന്തരങ്ങളില്‍ ജീവിക്കുന്ന ജീവജാലങ്ങളില്‍ ഇത് ഒരു പക്ഷെ ഒരു അപവാദമായി തോന്നാം . ഒരിക്കലും അല്ല . വനങ്ങള്‍ ഇന്ന് നില നില്‍ക്കുന്നത് തന്നെ മനുഷ്യന്‍റെ നല്ല മനസ്സുകൊണ്ടാണ്. അതിന് നാശം സംഭവിക്കുന്നത്  അവന്‍റെ ദുഷ്കര്‍മ്മം കൊണ്ടും. ഘോരവനത്തിനുള്ളില്‍ ഒറ്റക്ക് പോയിട്ടുള്ളവര്‍ക്കറിയാം , എത്ര പെട്ടെന്നാണ് നാം ആ വനത്തിനുള്ളില്‍ കാല്‍ കുത്തിയ വിവരം പക്ഷി മൃഗാധികള്‍ ശബ്ദങ്ങളിലൂടെയും ചലനങ്ങളിലൂടെയും പരസ്പരം കൈമാറുന്നത് .

നമ്മളുടെ ചുറ്റുപാടുകളില്‍ കഴിഞ്ഞു കൂടുന്ന ഓരോ ജീവജാലവും അവരുടെ ഭാഷയില്‍ ആശയ വിനിമയങ്ങള്‍ നടത്തുന്നുണ്ട് . നമ്മളുടെ വീടുകളില്‍ അപരിചിതനായ ഒരാള്‍ വന്നാല്‍ നമ്മളുടെ വളര്‍ത്തു മൃഗങ്ങളും , പക്ഷികളും അവ പുറപ്പെടുവിക്കുന്ന വേറിട്ട ശബ്ദങ്ങളില്‍ നിന്നും നമ്മള്‍ അത് തിരിച്ചറിയുന്നുണ്ട്.  ചുറ്റുപാടുകളില്‍ അപകടകാരിയായ മറ്റൊരു ജീവിയെ കണ്ടാല്‍ പക്ഷികള്‍ക്കിടയിലും മൃഗങ്ങള്‍ക്കിടയിലും കാണുന്ന ആശയ വിനിമയവും നമ്മള്‍ തിരിച്ചറിയുന്നുണ്ട്. വീട്ടിലെ ഗൃഹനാഥന്‍ അകത്ത് മരിച്ചു കിടക്കുമ്പോള്‍ വളര്‍ത്തുനായ ആഹാരം പോലും ഉപേക്ഷിച്ച് ഒരു മൂലയില്‍ ചുരുണ്ട് കൂടി കിടക്കുന്ന കാഴ്ച ആര്‍ക്കാണ് പരിചയമില്ലാത്തത് . ഇനി ഒരിക്കലും തന്‍റെ യജമാനന്‍ തിരിച്ചു വരില്ല എന്ന അറിവ് അവന്‍ തിരിച്ചറിയുന്നതെങ്ങിനെ ?

 നമ്മള്‍ ഒരുക്കിവെച്ച ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന ഓരോ ജീവജാലവും പരസ്പരം അവയുടെ ജനന , ജീവിത , മരണങ്ങളില്‍ സസൂക്ഷ്മം ശ്രദ്ധ പുലര്‍ത്തുന്നുണ്ട് എന്ന സത്യം ഇവിടെ ആര്‍ക്കാണ്ക്ക് നിഷേധിക്കാന്‍ കഴിയുക.  ആ ജീവജാല ഗണത്തില്‍ നിന്നും മനുഷ്യന്‍ മാത്രം വേറിട്ടു നിര്‍ത്തേണ്ടവന്‍ അല്ല.  എന്നീട്ടും നാം നമുക്കു ഉത്തരം കിട്ടുന്നതൊ , തെളിയിക്കാന്‍ കഴിയുന്നതോ ആയ ഒന്നിനെ സ്വീകരിക്കുകയും ഉത്തരം കിട്ടാത്തത്തിനേയും , തെളിയിക്കാന്‍ കഴിയാത്തത്തിനേയും അന്ധവിശ്വാസം എന്ന ഗണത്തില്‍പ്പെടുത്തി നിരാകരിക്കുകയും ചെയ്യുന്നു.

നാം നാട്ടു വളര്‍ത്തുന്ന വൃക്ഷങ്ങളാണ് അവര്‍ക്ക് സങ്കേതങ്ങള്‍ ഒരുക്കുന്നത്, നാം നമുക്കായ് വിളചെയ്തെടുക്കുന്ന ഫലധാന്യങ്ങളില്‍ നിന്നു തന്നെയാണ് അവ അവക്കുള്ള അന്നം കണ്ടെത്തുന്നതും മനുഷ്യനില്‍ നിന്ന് വേറിട്ടൊരു അസ്തിത്വം നമ്മളുടെ ആവാസ വ്യവസ്ഥയില്‍ ജീവിക്കുന്ന ഒരു ജീവജാലങ്ങള്‍ക്കും ഇല്ല.  ഈ പ്രകൃതിയുടെ പ്രമാണിത്വം മനുഷ്യന്‍റെ കൈകളില്‍ ആണ് എന്ന് ഓരോ ജീവജാലവും തിരിച്ചറിയുന്നു. അവ അത് പങ്കുവെക്കുന്നുമുണ്ട്. നാം അറിയാതെ തന്നെ ഓരോ ജീവജാലവും നമ്മളെ ആശ്രയിക്കുന്നു. നമ്മളുടെ ചലങ്ങളില്‍ സസൂക്ഷ്മം ശ്രദ്ധ പുലര്‍ത്തുന്നു.

കൃത്യമായ ഇടവേളകളില്‍ വിള തിന്നാന്‍ എത്തുന്ന കിളിക്കൂട്ടം നമ്മളുടെ പ്രവര്‍ത്തികള്‍ക്കായ് കാത്തിരിക്കുന്നുണ്ടാവില്ലേ ? വിള കൊയ്യാന്‍ പാകമാകണേ എന്ന് നമ്മെ പോലെ അവയും പ്രാര്‍ത്ഥിക്കുന്നുണ്ടാവില്ലേ ?

ഈ പക്ഷിയുടെ ശബ്ദം രാത്രിയില്‍ കേള്‍ക്കുമ്പോള്‍ , പല പക്ഷി നിരീക്ഷകരുടെയും അഭിപ്രായത്തില്‍ അത് അതിന്‍റെ സാന്നിദ്ധ്യം തന്‍റെ ഇണയെ അറിയിക്കുക എന്നാതാണ്. പൂര്‍വ്വികര്‍ ഈ ശബ്ദത്തെ വരാന്‍ പോകുന്ന ഒരു മരണവുമായി കൂട്ടികെട്ടുന്നു . അത് അവരുടെ അനുഭവത്തില്‍ കണ്ടെത്തിയ വെളിപ്പെടുത്തല്‍ ആകാം . അത് ഒരുപക്ഷെ ഈ പ്രകൃതിയിലെ ഓരോ ജീവജാലവും മനുഷ്യജീവിതത്തില്‍ എത്രമാത്രം സ്വാധീനവും ശ്രദ്ധയും ചെലുത്തുന്നുണ്ട് എന്ന അവുടെ അന്ന്വേഷണത്തില്‍ നിന്നും തെളിഞ്ഞു കിട്ടിയ അറിവാകാം .

അന്ധ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയല്ല , മറിച്ച് അറിവിലേക്ക് നയിക്കുന്ന വാതായനങ്ങള്‍ ഇവിടെ ഞാന്‍ തുറന്നിടുന്നു.

കണ്ണേ മടങ്ങുക .....





ഈ വാര്‍ത്ത കേള്‍ക്കുന്നത് ശുഭകരമോ , അശുഭകരമോ ?
ആ സത്യം വിളിച്ചു പറയുന്നത് ശരിയോ തെറ്റോ ? .....

രണ്ടിലും ഗുണ ദോഷ അനുഭവങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അത്യന്തം സങ്കീര്‍ണ്ണമായ ഒരു മാനസികാവസ്ഥയില്‍ നിന്നാണ് ഞാന്‍ ഇത് എഴുതുന്നത്. നല്ല സുഹൃത് ബന്ധങ്ങള്‍ , സമകാലിക വിഷയങ്ങളിലൂടെയുളള ഒരു ഓട്ട പ്രദക്ഷിണം , ചെറിയ ചെറിയ സംവാദങ്ങള്‍ , വിവരവും വിജ്ഞാന പ്രധാവുമായ വിഷയങ്ങളുടെ കൈമാറ്റങ്ങള്‍ എന്നിവയിലൂടെ മാനസികമായി ഊര്‍ജ്ജവും സന്തോഷവും കണ്ടെത്തുന്ന എന്‍റെ ഫേസ് ബുക്ക്‌ ബന്ധത്തിനപ്പുറം ഫേസ് ബുക്കിന് മറ്റൊരു മൊഖം കൂടിയുണ്ടെന്ന് വളരെ യാദൃശ്ചികമായിയാണ് ഞാന്‍ അറിഞ്ഞത്.

ഇന്ന് നാം കണ്ടതും പരിചയപ്പെട്ടതുമായ ഫേസ് ബുക്ക്‌ എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സംവിധാനത്തിന് നാം കാണാത്തതും പരിച്ചയമില്ലാത്തതുമായ ഞെട്ടിക്കുന്ന മറ്റൊരു മുഖം കൂടിയുണ്ട് . ഏതു സമയവും പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ ഒരു അഗ്നി പര്‍വ്വതം ആയി മാറി കഴിഞ്ഞിരിക്കുന്നു നമ്മളുടെ ഈ ഫേസ് ബുക്ക്‌ . അതിന്‍റെ ദുര്‍ഗ്ഗന്ധം വമിക്കുന്ന പുകയില്‍ നിന്നും മലീമസമായ ഒരു സംസ്കാരവും ക്രൂരതയില്‍ പതറാത്ത മനസ്സും അനുദിനം കരുത്താര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നു.

ലോകത്തിലെ ലൈഗ്ഗിക ആരാജകത്തിന്‍റെയും അടക്കാനാവാത്ത ലൈഗ്ഗിക അഭിനിവേശ ത്തിന്‍റെയും ഏറ്റവും പുതിയ നേര്‍കാഴ്ചകള്‍ ഓരോ ദിവസവും ഫേസ് ബൂക്കിലൂടെ കടന്നു പോകുമ്പോള്‍ ഒരു പോണ്‍ സൈറ്റും ഇതിന് പകരം വെക്കാന്‍ പോന്നതാവുന്നില്ല . കരുണയുടെ ഉറവയില്ലാത്ത നരാധമന്മാരുടെ കൊടും ക്രൂരതകളുടെ കാഴ്ചകള്‍ ഏതൊരു സഹൃദയന്‍റെയും മാനസിക നില തകിടം മറിക്കാന്‍ പോന്നതാണ് . കണ്ട കാഴ്ചകളെ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തിന്നില്ല . അത് നിങ്ങളുടെ ഒരു നല്ല ദിനത്തെ നശിപ്പിക്കാന്‍ പോന്നതാണ് എന്നത് തന്നെ . ഇത്തരം പച്ചയായ കാഴ്ചകളിലൂടെ, ഇതും ലോകമാണ് എന്ന് നാം പരിചയപ്പെടുന്നു .

അതിനുമപ്പുറം ഈ കാഴ്ചകളുടെ കൈമാറ്റത്തിലൂടെ കൊണ്ടും കൊടുത്തും , കണ്ടും കേട്ടും കൈവിറക്കാത്തതും മനസ്സിടറാത്തതുമായ ഒരു മാനസിക നില നമ്മളുടെ ഉള്ളില്‍ സ്വയം രൂപപ്പെടുന്നത് ഒരു പക്ഷെ നാം തിരിച്ചറിയുന്നില്ല . മൂല്യങ്ങള്‍ക്ക് മുന്നില്‍ മുഖം തിരിച്ചു നില്‍കാന്‍ പ്രാപ്തരാക്കുന്ന അത്യന്തം അപകടകരമായ അവസ്ഥാ വിശേഷം തന്നെയാണ് ഇത്.

സ്കൂള്‍ കുട്ടികളില്‍ പോലും ഫേസ് ബുക്കില്‍ ഒരു അക്കൗണ്ട്‌ ഇല്ലാത്തവര്‍ വിരളമാണ്. മകന്‍ / മകള്‍ ഫേസ് ബുക്ക് ആണ് ഓപ്പണ്‍ ചെയ്തിരിക്കുന്നത് എന്ന് തെല്ലു ആശ്വാസത്തോടെ ഇരിക്കുന്ന മാതാപിതാക്കള്‍ ഉണ്ട് . പക്ഷെ അവര്‍ അറിയുന്നില്ല അവന്‍ കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്നതിനെല്ലാം ഫേസ് ബുക്കില്‍ എണ്ണമറ്റ പ്രൊഫൈലുകള്‍ ഉണ്ട് . അവന്‍ സഞ്ചരിക്കുന്ന വഴികള്‍ , അവന്‍റെ മാനസിക നില ഇത് നമ്മളുടെ ശ്രദ്ധയില്‍ നിന്ന് അന്ന്യമാകരുത്.

ഈ സത്യം നിങ്ങളോട് പങ്കു വെക്കുമ്പോഴും എനിക്കൊരു അപേക്ഷയെ ഉള്ളൂ . അറിയാനുള്ള ആഗ്രഹത്താല്‍ നിങ്ങള്‍ എടുത്തു ചാടിയാല്‍ ഒരു പക്ഷെ ഒരു തിരിച്ചു വരവ് അസാധ്യമാകും വിധം ഒരു മാനസിക നില രൂപപ്പെടാം . കയ്യില്‍ ഒരു കയറുമായ് ഫേസ് ബുക്കിന്‍റെ കാണാകയങ്ങളിലേക്ക് സാവകാശം ഇറങ്ങുക . നിങ്ങളെ നിങ്ങളായ് തന്നെ നിലനിര്‍ത്തുവാന്‍ അത് അത്യാവശ്യമാണ് . കണ്ട കാഴ്ചകളിലും പരിചയപ്പെട്ട ലോകത്തിലും ഒരു ഒട്ടല്‍ ഉണ്ടാകാതെ തിരിച്ചു കയറുക..

കൊന്ന പാപം തിന്നാല്‍ തീരുമോ ..?





"നീ എന്തിന് അവിടെ പോയി" ? അച്ഛന്‍ മകനോട്‌ ചോദിച്ചു.
"വെറുതെ... വെറുതെ എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല. എനിക്കറിയാം." ..മകന്‍ മറുപടി പറഞ്ഞു .

അനുഗ്രഹീത ചലച്ചിത്രകാരന്‍ ലോഹിതദാസിന്‍റെ തൂലികയില്‍ പിറന്ന “കിരീടം” എന്ന സിനിമയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു സംഭാഷണം ആണ് ഇത്. "വെറുതെ" എന്ന ആ ഒരു വാക്കിനുള്ളില്‍ വലിയൊരു തത്വം അദ്ദേഹം ഒളിപ്പിച്ചു വെക്കുന്നു .

ഇനി വിഷയത്തിലേക്ക് വരാം.

എണ്ണിയാല്‍ ഒടുങ്ങാത്ത കറി വൈവിധ്യങ്ങളിലൂടെ രുചിയുടെ മായികലോകത്തിലേക്ക് ആനയിക്കുന്നു ഏതൊരു കള്ളുഷാപ്പും . കോഴി മുതല്‍ കീരി വരെ കരയിലും ആകാശത്തിലും വെള്ളത്തിലും വസിക്കുന്ന സകലമാന ജീവജാലങ്ങളെ ഒറ്റ ശ്വാസത്തില്‍ ആ കറിവെപ്പുകാരന്‍ എനിക്ക് മുന്നില്‍ പരിചയപ്പെടുത്തി. എല്ലാം കേട്ടപ്പോള്‍ വെടികെട്ടിന്‍റെ കൂട്ടപൊരിച്ചില്‍ കഴിഞ്ഞപോലെ ആകെ ഒരു പുക മയം . ആ പുക തെല്ലൊന്നു ശമിച്ചപ്പോള്‍ കണ്ണില്‍ രണ്ടു ജീവികളുടെ ചിത്രം തെളിഞ്ഞുവന്നു . അതില്‍ ഒന്ന് തവളയും മറ്റൊന്ന് ആമയും ആയിരുന്നു . വലിയ മേശയില്‍ നിരത്തി വെച്ചിരിക്കുന്ന കറി തളികകളിലേക്ക് ഞാന്‍ ഒരിക്കല്‍ കൂടി കണ്ണോടിച്ചു. ഇതില്‍ ഏതാണ് തവള ? ഏതാണ് ആമ ?
ഓര്‍ത്തെടുക്കുമ്പോള്‍ ഇന്നും കുറ്റബോധം കൊണ്ട് മനസ്സ് നീറുന്നു.
തിമിര്‍ത്തു പെയ്യുന്ന എടവപാതിയിലെ രാത്രി മഴയ്ക്ക് അല്പം ശമനം വന്നപ്പോള്‍ പുറത്തു കാത്തു നില്‍ക്കുന്ന കൂട്ടുകാര്‍ക്കൊപ്പം ആവേശത്തോടെ പുറത്തേക്കിറങ്ങി. തവളകളുടെ കൂട്ട കരച്ചില്‍ കൊണ്ട് ശബ്ദമുഖരിതമായ ആ തെക്കും പാടത്തുനിന്നും എല്‍ ഇ ഡി ടോര്‍ച്ചിന്‍റെ പ്രകാശത്തില്‍ എണ്ണമറ്റ തവളകളെ നിഷ്പ്രയാസം ഞങ്ങള്‍ ചാക്കില്‍ പെറുക്കി കൂട്ടി
ഇനിയാണ് ആ കൂട്ടക്കുരുതി . ഒഴിഞ്ഞ പറമ്പില്‍ കയറി ഓരോരോ തവളകളെയും കൊല്ലാനായ് പുറത്തെടുത്തു. തവളയുടെ പിന്‍ കാലുകള്‍ മാത്രമേ ഭക്ഷ്യയോഗ്യമുള്ളൂ എന്നതത്രേ ശാസ്ത്രം ആര്‍ക്കറിയാം ? മുന്‍ കാലുകള്‍ രണ്ടും ചേര്‍ത്തു പിടിച്ചു മരമുട്ടിയില്‍ വെച്ച് കൊടുവാള്‍ കൊണ്ട് ഒറ്റ വെട്ട്. ഉപയോഗ ശൂന്യമായി വലിച്ചെറിഞ്ഞ മുന്‍കാല്‍കള്‍ കൊണ്ട് ജീവന്‍ വേര്‍പ്പെടും മുന്‍പ് ആ തവള പിന്നെയും ചാടുന്നു പിന്‍കാലുകള്‍ രണ്ടും വേര്‍പ്പെട്ടതറിയാതെ.... ഒടുവില്‍ അതും നിശ്ചലമാകുന്നു
ആമയിറച്ചി കഴിച്ചാല്‍ വായു ബലം കൂട്ടുമെത്രേ. മാംസാഹാരം കഴിക്കാനുള്ള ആക്രാന്തം എന്ന് പറഞ്ഞാല്‍ പോരായിരുന്നോ ? എന്തായാലും പറമ്പില്‍ ഒരു ആമയെ കണ്ടെന്നറിഞ്ഞാല്‍ ഓടിയെത്തുന്ന സമീപസ്തര്‍ എനിക്കുണ്ടുണ്ടായിരുന്നു . ഇറച്ചിക്ക് വേണ്ടി അവര്‍ ആമയെ കൊല്ലുന്ന ആ രീതി കരളു പിളര്‍ക്കും കാഴ്ചയാണ് . വെട്ടിത്തിളക്കുന്ന വെള്ളത്തിലേക്ക് ജീവനോടെ ആമയെ എടുത്തിടുന്നു. . തിളച്ച വെള്ളത്തില്‍ മലര്‍ന്ന്കിടന്ന് ആ പാവം മരണം വരെ മാറത്തിടിക്കുന്നു.
മസാലയില്‍ പൊതിഞ്ഞ മണം നാവില്‍ രുചിയുടെ ലോകം തീര്‍ക്കുമ്പോള്‍ എല്ലാം ശുഭം. കൊന്ന പാപം ഇവിടെ തിന്നാല്‍ തീരുന്നു.

കറിവെപ്പുകാരന്‍ അക്ഷമനനായി വീണ്ടും എന്‍റെ മുന്നില്‍ അവതരിച്ചു......
***********************************************************
ഈ രണ്ടു ജീവികളുടെ ഇറച്ചി ഇന്നുവരെ ഞാന്‍ കഴിച്ചിട്ടില്ല ഈ രണ്ടു ജീവികളെയും ഞാന്‍ കൊന്നിട്ടുമില്ല എങ്കിലും ആ പ്രവര്‍ത്തികളില്‍ പങ്കാളിയായതി ന്‍റെ പാപ ബോധം പ്രായശ്ചിത്തമില്ലാത്ത അറിവായ്‌ ഉള്ളില്‍ നിറയുന്നു

എന്തിന് നീ അവിടെ പോയി ? അല്ലെങ്കില്‍ എന്തിന് ഇപ്പോള്‍ ഇത് ഇവിടെ പറയുന്നു. എന്ന് നിങ്ങള്‍ എന്നോട് ചോദിച്ചേക്കാം .
രണ്ടിനും എനിക്ക് ഉത്തരം ഒന്നേ ഉള്ളൂ .
"വെറുതെ ".
എനിക്കറിയാം "വെറുതെ എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല"

മഞ്ചുപാദം കഴുകിയാല്‍ നാരീപൂജയാകുമോ ?....




ഒരു സെലിബ്രിറ്റിയെ തിരഞ്ഞെടുക്കുമ്പോള്‍ ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യമല്ലെ ഇതിന്‍റെ ലക്ഷ്യം എന്ന് ഒരു വശത്ത്‌ നിന്നും സംശയം വരുമ്പോള്‍ , മറ്റൊരു വശത്തുനിന്നും നാരീ പൂജക്ക്‌ തിരഞ്ഞെടുക്കാന്‍ എന്തു മാനദണ്ഡം ആണ് മഞ്ചു വാര്യര്‍ക്കുള്ളത് എന്ന സംശയവും ഉയര്ന്നുവന്നു .മറ്റു ചിലരാകട്ടെ മഞ്ചു വാര്യര്‍ക്ക് പകരം നിഷ്കളങ്കയായ ഒരു ബാലികയേയോ സമൂഹത്തിന് മാതൃകയായ ഒരു സ്ത്രീയേയോ ആയിരുന്നു കാല്‍ കഴുകാന്‍ തിരഞ്ഞെടുക്കേണ്ടിയിരുന്നത് എന്നും നിര്‍ദ്ദേശം വെക്കുകയുമുണ്ടായി. പ്രത്യക്ഷത്തില്‍ വളരെ അഭികാമ്യമായി തോന്നുന്ന സംശയവും നിര്‍ ദ്ദേശവും ഒന്നു പുന:പരിശോധിക്കുകയാണ്..

ഇവിടെ കാല്‍ കഴുകുക എന്ന അനുഷ്ഠാനകര്‍മ്മത്തില്‍ നിന്നും വ്യതിചലിച്ച് വ്യക്തിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഈ സംശയങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും കാരണമായ് ഭവിച്ചത് എന്ന് മനസിലാക്കാം .. മാനസിക സംഘര്‍ഷങ്ങള്‍ ഉടലെടുത്തതാകട്ടെ ഭക്തന്‍റെ മനസ്സിലും . അവന്‍റെ ഉള്ളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ദേവീ സങ്കല്പത്തെ മഞ്ചുവാര്യര്‍ എന്ന വ്യക്തിയുമായി താതാത്മ്യം പ്രാപിക്കാന്‍ അവന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ മാനസിക സംഘര്‍ഷങ്ങള്‍ക്ക് കാരണമായ് വരുന്നത് .

നാരിയുടെ പാദം കഴുകി പരിശുദ്ധമാക്കുക എന്ന കര്‍മ്മം ആണ് അവിടെ നടന്നത് . ഒരു ഭക്തന്‍ ദേവിയോടുള്ള തന്‍റെ ഭക്തി പ്രതിഫലിപ്പി ക്കാന്‍ കഴിയുന്ന ഒരു കര്‍മ്മമായാണ് നാരീ പൂജയെ കാണുന്നത് . ദേവിയുടെ പ്രീതി സമ്പാദനം പരമമായ ലക്‌ഷ്യമായ് അവന്‍ സ്വീകരിക്കുന്നു. പാദം കഴുകുമ്പോള്‍ അവ ന്‍റെ മനസ്സില്‍ നാരിയില്‍ ഒരു ദേവീഭാവം ഉടലെടുക്കുമ്പോള്‍ കര്‍മ്മം അതിന്‍റെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും വ്യതിച്ചലിക്കപ്പെടുന്നു. ലക്ഷ്യം വ്യതിചലിച്ച മനസ്സില്‍ സംശയങ്ങള്‍ ആവിര്‍ഭവിക്കുന്നു.

നാരീ പൂജയെ ദേവീ പൂജയായ് മാറുന്നത് ഭക്തന്‍റെ മനസ്സില്‍ ആണ് ദേവിക്കുള്ളപൂജ ക്ഷേത്രത്തിനകത്ത് മൂന്ന് കാലങ്ങളില്‍ ദിനവും ചെയ്തു പോരുന്നു. നാരിയുടെ പാദങ്ങളെ പരിശുദ്ധമാക്കി നിലനിര്‍ത്തുക എന്നതാണ് ഇവിടെ നാരീപൂജ. സമൂഹ നന്മക്ക് വേണ്ടി മൂല്യങ്ങള്‍ പ്രദാനം ചെയ്തു നിലകൊള്ളുന്നു ഓരോ ക്ഷേത്രവും. നാരീപാദങ്ങളില്‍ അഴുക്ക് പടരാതെ സംരക്ഷിക്കേണ്ട കര്‍ത്തവ്യ ബോധം പുരുഷനില്‍ നിക്ഷിപ്തമാണ് എന്ന് ഈ ക്ഷേത്രം ഇവിടെ പ്രതീകത്മകമായി കാണിച്ചു തരുന്നു.

നിഷ്കളങ്ക ബാലികയുടെയും മാതൃകാ സ്ത്രീയുടെയും പാദങ്ങള്‍ കഴുകി പരിശുദ്ധമാക്കേണ്ടതില്ല. ബാലികയുടെ പരിശുദ്ധി അവളിലെ നിഷ്കളങ്കത്വം ആണെങ്കില്‍ ഒരു മാതൃകാ സ്ത്രീയുടെ പരിശുദ്ധി അവരില്‍ മാതൃകയായ് നിലകൊള്ളുന്ന ഗുണം തന്നെയാണ് ആയതിനാല്‍ അവര്‍ എക്കാലവും നമസ്കാര യോഗ്യമാണ് . തങ്കത്തെ വീണ്ടും ശുദ്ധീകരിക്കെണ്ടതില്ലല്ലോ . ഏതു പാദങ്ങള്‍ കഴുകി എന്നതല്ല എന്തിന് പാദങ്ങള്‍ കഴുകി എന്നതായിരിക്കണം ഇതില്‍ നിന്നും നാം ഉള്‍ക്കൊള്ളേണ്ടത് .

ഗജ പൂജയിലും ഗോ പൂജയിലും കര്‍മ്മത്തില്‍ അന്നത്തിനു പ്രാധാന്യം നല്കുമ്പോള്‍ നാരീയില്‍ പരിശുദ്ധി തന്നെയാണ് പൂജനീയം എന്ന് തിരിച്ചറിഞ്ഞ ആ മനീഷിക്ക് മനസാ പ്രണാമം.

Friday, February 21, 2014

കൊലച്ചോറൂട്ടുന്ന സ്നേഹം...





വളര്‍ത്തു മൃഗങ്ങളായ നായയും പൂച്ചയും പശുവും മനുഷ്യന്‍റെ സ്നേഹം തിരിച്ചറിയുന്നുണ്ട് . അത് പ്രകടമാണ് . അവ അത് തിരിച്ചുകൊടുക്കുന്നുമുണ്ട് . എന്നാല്‍ ഒരു വളര്‍ത്തു മൃഗമായി നാം കരുതിപോരുന്ന ആന മനുഷ്യ സ്നേഹം തിരിച്ചറിയുന്നുണ്ടോ ? തിരിച്ചുകൊടുക്കുന്നുണ്ടോ ?

കാലുകളില്‍ ചങ്ങല കൊളുത്ത് ചാര്‍ത്തി വേദനയെന്തെന്നും വിശപ്പെന്തെന്നും നിസ്സഹായതയോടെ അനുഭവിക്കേണ്ടി വരുന്ന ഒരു വന്യമൃഗം ഉള്ളില്‍ ഉടലെടുത്ത ഭയത്തില്‍ മനുഷ്യന്‍റെ ആജ്ഞകള്‍ക്ക് മുന്നില്‍ അനുസരണയോടെ നില്‍ക്കുന്നു . ഈ അനുസരണയെ നാം ഓമനപ്പേരിട്ടു വിളിക്കുന്നു .
ആനയുടെ സ്നേഹം എന്നും .

കാലിലിരിക്കുന്ന കാരവടിയില്‍ ഒരു
കൊമ്പന്‍റെ ഭാരം കുറയുന്നുവെങ്കില്‍
കൊടിയ പീഡനം നല്‍കിയ ഒരു ഭൂതകാലം
ഓര്‍മ്മയായ് ഉള്ളില്‍ ഉറങ്ങിക്കിടക്കണം .

ആഡ്യത്വത്തിന്‍റെ അലങ്കാരമായി
തിരുമുറ്റത്തൊരു കൊമ്പനുണ്ടാകണം.
കോവിലില്‍ തേവര്‍ക്കെഴുന്നെള്ളുവാന്‍
ആ തിരുനെറ്റിയില്‍ ഒരു ഇടം തന്നെ വേണം.

അധാര്‍മ്മികമായ ഈ അഹങ്കാരത്തിന്‍റെ മറുപടികള്‍ തന്നെ
ഇന്ന് നാം ഇരന്നുവാങ്ങുന്ന ഓരോ ദുരന്തവും. —

ഒരു സദാചാരത്തിന്‍റെ "കിളി" രോദനം ..




"ചേച്ചീ ഇനി കുറച്ച് പേര്‍ അടുത്ത ബസ്സില്‍ വരൂ .."

അതൊരു കിളിയുടെ അപേക്ഷയാണ് . പക്ഷെ ആര് കേള്‍ക്കാന്‍ . മുന്നില്‍ പോകേണ്ട രണ്ടു ബസ്സുകള്‍ ഇല്ല . എങ്ങിനെയെകിലും കാലുവെക്കാന്‍ ഒരിടം, അതിനുള്ള ബദ്ധപ്പാടിലാണ് എല്ലാവരും. സ്ത്രീ യാത്രക്കാരാണ് കൂടുതലും , പുരുഷന്മാരുടെ ഫുട്ട്ബോര്‍ഡില്‍ നേരത്തെ ആളുകള്‍ തൂങ്ങി കഴിഞ്ഞിരിക്കുന്നു .

ബസ്സിലെ ഈ തിരിക്കിനിടയിലും , യാത്രക്കാരുടെ ഈ ബുദ്ധിമുട്ടിനിടയിലും ഒരു മാന്ന്യന്‍ സീറ്റിലിരുന്നുകൊണ്ട് സദാചാരം വിളമ്പുകയാണ്. വിഷയം ബസ്സിനുള്ളില്‍ സ്ത്രീകള്‍ക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ തന്നെ. അയാളുടെ ഓരോ കൂരമ്പുകളും ചെന്ന് തറച്ചു കൊണ്ടിരിക്കുന്നത് ആ കൊച്ചു കിളിയുടെ ദേഹത്തു തന്നെയാണ്. മാന്ന്യന്‍ അസ്വസ്തനാണ്. കാരണം സ്ത്രീകള്‍ ഏറെ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന മുന്‍വാതിലിന്‍റെ നിയന്ത്രണം അവന്‍റെ കൈകളിലാണ് എന്നതുതന്നെ. ഒരു അഭ്യാസിയെപ്പോലെ അവന്‍ ഫുട്ട് ബോര്‍ഡില്‍ തൂങ്ങി കിടന്ന് സ്ത്രീ യാത്രക്കാരുടെ ഭാരം തന്‍റെ രണ്ടു കൈ തണ്ടകളില്‍ താങ്ങി ബാലന്‍സ് ചെയ്ത് നില്‍കുകയാണ് .

ബസ് ഓരോ വളവ് തിരിയുമ്പോഴും മറ്റു വാഹനങ്ങക്ക് സൈഡ് കൊടുക്കുമ്പോഴും സ്ത്രീകള്‍ ആ കൈകള്‍ക്കിടയിലൂടെ ഉതിര്‍ന്നു വീഴുമോ എന്നായിരുന്നു എന്‍റെ ടെന്‍ഷന്‍.

ഒരുപക്ഷെ പഠിത്തം പാതിവഴിയില്‍ മുടങ്ങിയിരിക്കാം . അല്ലെങ്കില്‍ വീട്ടിലെ ബുദ്ധിമുട്ടുകള്‍ ചെറുപ്പത്തിലെ ജോലിചെയ്യുന്നതിന് കാരണമായിരിക്കാം അതുമല്ലെങ്കില്‍ ബസ്സിലെ പണി ഒരു ക്രേസ് ആയി എടുത്തിരിക്കാം. എന്തായാലും ആളു സ്മാര്‍ട്ട് ആണ് .
ബസ്‌ സ്റ്റാന്റിലേക്ക്‌ കടന്നു പാര്‍ക്ക് ചെയ്തു. മാന്ന്യന്‍ പൂര്‍വ്വാധികം ശക്തി സംഭരിച്ചിരിക്കുന്നു. സീറ്റില്‍ നിന്നും അയാള്‍ ചാടി എഴുന്നേറ്റു . എല്ലാവരും ആകാംക്ഷയോടെ നോക്കിനില്‍ക്കെ കിളിയുടെ നേരെ അയാള്‍ പാഞ്ഞടുത്തു . എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ അയാള്‍ പൊട്ടിത്തെറിച്ചു:-

"നിന്‍റെയൊക്കെ അമ്മയും പെങ്ങളുമാണെങ്കില്‍ നീ ഇങ്ങനെ തൊട്ടുരുമി നില്‍ക്കുമോടാ ചെറ്റേ " .?

പറഞ്ഞു തീരുന്നതിനുമുന്‍പേ പടക്കം പൊട്ടുന്നപോലെ ഒരു ശബ്ദവും കേട്ടു. ആറടി ഉയരവും അതിനൊത്ത ശരീരവുമുള്ള ആ മാന്യന്‍റെ ശരീരം വാഴപിണ്ടി വെട്ടിയിട്ടപോലെ നിലത്തു വീണു.

പിന്നെ എല്ലാവരും കേള്‍ക്കെ തൊണ്ടഇടറി കൊണ്ട് അവന്‍ ഇങ്ങിനെ പറഞ്ഞു-

" കുടുംബം പോറ്റാന്‍ ജോലിക്കുപോകുന്ന ഈ അമ്മ പെങ്ങമാരുടെ ജീവന്‍ ഇത്രനേരം എന്‍റെ ഈ കൈകളിലായിരുന്നു. ഇവന്‍റെയൊക്കെ വയസ്സായ അമ്മക്ക് ബസ്സില്‍ കയറാനും ഇറങ്ങുവാനും സഹായമാകുന്നത് ഈ കൈകളാണ് ആണ്‌. ., മൂന്നും നാലും കുട്ടികളുമായി ബസ്സില്‍ കയറുന്ന ഇവന്‍റെയൊക്കെ ഭാര്യമാര്‍ക്ക് സഹായമായി എത്തുന്നതും ഈ കൈകള്‍ തന്നെ. ഒരപകടം വന്നാല്‍ നിങ്ങളെല്ലാവരും കൂടി ഏറ്റവും ആദ്യം തല്ലിയോടിക്കുന്നതും ഈ കൈകള്‍ തന്നെ. എന്നിട്ട് വിളിക്കുന്നതോ ഞെരെമ്പ് രോഗികള്‍ എന്നും. നിങ്ങളും അറിയണം എനിക്കും ഉണ്ട് അമ്മയും പെങ്ങളും " .

ബസ്സില്‍ നിന്നുമിറങ്ങി അവന്‍റെ തോളില്‍ മെല്ലെ തട്ടി, മാറി കയറേണ്ട അടുത്ത ബസ്സിനടുത്തേക്ക് നീങ്ങുമ്പോള്‍ ഞാന്‍ ഒന്നു പിന്തിരിഞ്ഞു നോക്കി , മാന്ന്യന്‍ അതേ കിടപ്പുതന്നെ . ആരാലും അവഗണിക്കപ്പെട്ടവനായി.... —

കോമരത്തിന്‍റെ വെളിപാടുകള്‍ ജല്പനങ്ങളോ ...?





ചെമ്പട്ട് ഉടുത്ത് അരമണി ചുറ്റി പള്ളിവാളും ചിലമ്പും കൈകളിലേന്തി വ്രതത്തിന്‍റെ നാലപത്തി ഒന്നാം നാള്‍ ദേവി ഉപാസകനായ അച്യുതന്‍ മനസ്സും ശരീരവും ഏകാഗ്രമാക്കി കോവിനുള്ളില്‍ നിലയുറപ്പിച്ചു . പുറത്ത് ചെണ്ടമേളം മുറുകുന്നു. വായ്ക്കുരവയിടുന്ന സ്ത്രീകള്‍ . പെട്ടെന്ന് കൊവിലിനുള്ളില്‍ നിന്നും ഒരു ആക്രോശം കേട്ടു . അച്യുതന്‍ കോമരമായി മാറിക്കഴിഞ്ഞിരിക്കുന്നു . വിറകൊള്ളുന്ന ശരീരത്തോടെ ഉഗ്രരൂപിയായി ദേവിയുടെ പ്രതിപുരുഷഭാവം സ്വീകരിച്ച് കോമരം പുറത്തേക്ക് എഴുന്നെള്ളി ....ഭക്തിയുടെ നെറുകയില്‍ ദേവിയുടെ വെളിപാടിനായ് തൊഴുകൈയോടെ ജനങ്ങള്‍ ..

അന്ധവിശ്വാസമാണെന്നും ,കള്ള്കുടിച്ചുള്ള ഒരു പൊട്ടന്‍ കളിയാണെന്നും മുഖത്ത് നോക്കി പരിഹസിക്കുമ്പോഴും അച്യുതന്‍ എതിര്‍ത്ത് ഒന്നും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല . ഒരു ചെറുപുഞ്ചിരിയില്‍ എല്ലാം ഒതുക്കും . എനിക്ക് അപ്രാപ്യമായ അച്യുതന്‍റെ ആ ലോകത്തെ ഒന്നു സ്പര്‍ശിക്കാനായിരുന്നു എന്‍റെ ശ്രമം . അനിര്‍വചനീയ ഒരു ലോകം അനുഭവിക്കാന്‍ കഴിയുന്ന അച്യുതനെ ഒരു ദിവസം പുഴക്കരയില്‍ തനിച്ചു കിട്ടി. എന്‍റെ സംശയങ്ങളും ചോദ്യങ്ങളും മുഴുവനായി കേട്ടു . ഏറെ നേരത്തെ നിശബ്ദതക്ക് ശേഷം ഉത്തരം ഒറ്റവാക്കില്‍ ഒതുക്കി.

"എനിക്കറിയില്ല "

എന്‍റെ മുഖത്തെ അസംതൃപ്തി തിരിച്ചറിഞ്ഞ അച്യുതന്‍ ഒരു വാചകം ചേര്‍ത്തുവെച്ചു . "കോവിലിനുള്ളില്‍ തൊഴുതു നില്‍ക്കുന്ന അനുഭവം എന്‍റെ ഓര്‍മ്മയില്‍ ഉണ്ട് . പിന്നെ ഞാന്‍ അറിയുന്നത് തറയില്‍ കിടക്കുന്നതാണ് .ഒരു ഉറക്കമുണര്‍ന്നപോലെ ". എന്ത് സംഭവിച്ചുവെന്നോ എന്താണ് പറഞ്ഞതെന്നോ അച്യുതന് ഓര്‍ത്തെടുക്കാന്‍ വയ്യ .

ഒന്ന് ഞാന്‍ ഉറപ്പിച്ചു പറയാം ഏതോ ഒരു നിമിഷത്തില്‍ തന്‍റെ ശരീരത്തില്‍ നിന്നും തന്‍റെ സ്വരൂപത്തെ ഒഴിവാക്കുവാനും മറ്റൊരു നിമിഷത്തില്‍ സ്വന്തം ശരീരത്തിലേക്ക് അത് തിരിച്ചെത്തിക്കുവാനും ഒരു കോമരത്തിന് കഴിയും .

അപ്പോഴും ആ ചോദ്യം അവശേഷിക്കുന്നു.
ആ വെളിപാടുകളുടെ ഉറവിടം എവിടെനിന്നാണ് ? —

ഈ അപ്പിള്‍ ഞാന്‍ കടിച്ചോട്ടെ അമ്മേ ....





....സ്വസ്തി .....പാപികളായ ഞങ്ങള്‍ക്കുവേണ്ടി ........ രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പുള്ള പ്രാര്‍ത്ഥന അയല്‍പക്കത്തെ വീട്ടില്‍ നിന്നും ഒഴുകിയെത്തുകയാണ്. അമ്മൂമ ചൊല്ലികൊടുക്കുമ്പോള്‍ മടിയില്‍ കിടക്കുന്ന മൂന്നുവയസ്സുകാരി അതേറ്റു ചൊല്ലുന്നു. ഇളം നാവുകള്‍ വാക്കുകള്‍ ചേര്‍ത്തു ചൊല്ലാന്‍ തുടങ്ങും മുന്‍പേ ഈ മനോഹര ഭൂവില്‍ ജന്മം കൊള്ളാന്‍ ഭാഗ്യം സിദ്ധിച്ച ഈ കുരുന്നുകളെ പാപികളെന്നു പറയാന്‍ പഠിപ്പിച്ച മതമേ നിനക്ക് മാപ്പില്ല.

"പാപജന്മമോ ഈ മനുഷ്യജന്മം" ...?

ഭൌതിക ജീവിതത്തിലെ നന്മയും തിന്മയും, പുണ്യവും പാപവും വേര്‍തിരിച്ച് മരണാനന്തരം സ്വര്‍ഗ്ഗവും നരകവുമെന്ന രണ്ടു ലോകങ്ങളില്‍ എത്തിച്ചേരുമെന്ന് സെമെറ്റിക് മതങ്ങള്‍ നമ്മെ വ്യമോഹിപ്പിച്ചതും ഭയപ്പെടുത്തിയതും എന്തിനായിരുന്നു.

ജീവിതത്തിലെ സത്കര്‍മ്മങ്ങളില്‍ നിന്ന് സ്വര്‍ഗ്ഗവും ദുഷ്കര്‍മ്മങ്ങളില്‍ നിന്ന് നരകവും മരണാന്തരം അനുഭവിക്കേണ്ടിവരും എന്ന് ഇത്തരം മതങ്ങള്‍ ഉദ്ഘോഷിക്കുന്നു. സ്വര്‍ഗ്ഗസ്ഥനായ ഒരു പിതാവിനാല്‍ ഭയന്നു ബൗദ്ധികജീവിതം ജീവിച്ചു തീര്‍ക്കുന്നു. ആത്യന്തികമായി മനുഷ്യന്‍ ഭീരുവാണ്. ജീവിതത്തിലെ ഭയത്തെ ബുദ്ധിയുള്ള മനുഷ്യന്‍ പരീക്ഷണങ്ങളിലൂടെ അതിജീവിക്കുമ്പോള്‍ ജീവിച്ചു കൊതീരാത്ത ഒരുവന്‍ മരണാന്തര ലോകത്തെ ഭയത്തോടെ നോക്കികാണാന്‍ തുടങ്ങുന്നു . ഈ ജന്മത്തിലെ സത് കര്‍മ്മങ്ങളെല്ലാം മരണാന്തര ജീവിതത്തിനായ് നീക്കിവെക്കുന്ന അവന്‍റെ കരുതല്‍ നിക്ഷേപങ്ങളാണ് . അതിനാല്‍ സ്വര്‍ഗ്ഗം ഒരു പ്രലോഭനമാണ്‌... . മനുഷ്യന്‍റെ ഭാവനാതലത്തിലാണ് മരണാന്തര ജീവിതാനുഭവം നിലകൊള്ളുന്നത് .

വിശപ്പ്‌ , നിദ്ര , മൈഥുനം, ഭയം എന്നീ അടിസ്ഥാനപരമായ അനുഭവ മേഖലകളിലൂടെ കടന്നുപോകുന്നവയാണ് ഏതൊരു ജീവജാലവും. തന്നെക്കാള്‍ ശക്തി കൂടിയ മറ്റൊരു ജീവിയാല്‍ താന്‍ ആക്രമിക്കപ്പെടുമോ എന്നുള്ള ഒരൊറ്റ ഭയമേ അവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുവുള്ളൂ. ഭയം മനുഷ്യന്‍റെ ദൌര്‍ഭല്ല്യം ആണ് . മൃഗങ്ങള്‍ക്ക് അത് ആത്മ സുരക്ഷക്കുള്ള ആയുധവും. സെമിറ്റിക്ക് മതങ്ങള്‍ പിടിമുറുക്കുത് ഭയം എന്ന ഈ ദൌര്‍ബല്ല്യത്തെയാണ്. എന്തിനെയാണ് ഭയക്കുന്നത് ? ഇല്ലാത്ത ഒരുലോകത്തില്‍ സംഭവിക്കാത്ത ഒരു അനുഭവത്തെ നാം ഭയക്കുന്നതെന്തിന് എന്ന നാസ്തിക ന്‍റെ പരിഹാസം അര്‍ത്ഥവത്താണ് . എങ്കിലും ഇല്ല എന്നുപറയുന്നവും ഉണ്ട് എന്ന്‍ വിശ്വസിക്കുന്നവനും തുല്യമായ ഭാഗം ഇവിടെ പങ്കിട്ടെടുക്കുകയാണ് . എന്തുകൊണ്ടെന്നാല്‍ പോയവര്‍ എക്കാലത്തേക്കുമായി പോയി . പോയവരില്‍ ആരും തിരിച്ചുവന്നീട്ടില്ല.

ഭയത്തില്‍ നിന്നും നിവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഒരുവന്‍ സ്വതന്ത്രനാകുന്നത്. പ്രാകൃത മനുഷ്യന്‍റെ കൈയ്യില്‍ ഈ സ്വാതന്ത്ര്യം അപകടരമായ അവസ്ഥാ വിശേഷമാണ് സൃഷ്ടിച്ചെടുത്തത് . അവനില്‍ പാപ ചിന്ത കലര്‍ത്തി ഭൌതിക ലോകത്തിനപ്പുറം ഒരു ലോകമുണ്ടെന്നും ഈ ജന്മത്തില്‍ ചെയ്ത ദുഷ്കര്‍മ്മങ്ങള്‍ക്ക് അവിടെ കൊടിയ പീഡനങ്ങള്‍ക്ക് വിധേയനാകേണ്ടി വരും എന്ന ഭയം കലര്‍ത്തിവിടുന്ന മതം ആ സ്വാതന്ത്ര്യത്തിനു ഒരു നിയന്ത്രണം വരുത്തുകയാണ് ചെയ്തത്.

അജ്ഞതയില്‍ നിന്നും ഭയം നിവര്‍ത്തിക്കപ്പെടുന്നു, അതുപോലെ അറിവില്‍ നിന്നും ഭയം നിവര്‍ത്തിക്കപ്പെടുന്നുണ്ട് . ഒരു അധാര്‍മ്മിക പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന വ്യക്തി വരും വരായ്കകളെ കുറിച്ച് അജ്ഞനാണെങ്കില്‍ അവനില്‍ ഭയം രൂപം കൊണ്ടിട്ടില്ല എന്ന് വേണം മനസിലാക്കാന്‍ . അതേപോലെ അധാര്‍മ്മിക പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നത് ഒരു ജ്ഞാനിയാണ് എങ്കില്‍ ഭയത്തെ അതിജീവിക്കാന്‍ പാകത്തില്‍ നിയമവ്യവസ്ഥകള്‍ളില്‍ അവന്‍ പഴുതുകള്‍ കണ്ടെത്തുന്നു. പാപ പുണ്യങ്ങള്‍ തീരുമാനിക്കുന്ന മരണാന്തര ലോകത്തെ അവന്‍ പുറംകാലുകൊണ്ട് ചവിട്ടുന്നു. ഇവക്കിടയില്‍ ആടിയുലയുന്ന ഒരു മാനസികാവസ്ഥയില്‍ നില്‍ക്കുന്നവനെയാണ് ഭീരു എന്ന് വിശേഷിപ്പിക്കുന്നത്. നന്മ തിന്മയെ നമ്മള്‍ വേര്‍തിരിച്ചും പാപ പുണ്യങ്ങളെ കുറിച്ചു ചിന്തിച്ചും മരണാന്തര ലോകത്തെ ഭയന്നും അവന്‍ ജീവിതം തള്ളിനീക്കുന്നു.

എങ്ങിനെ നിലനില്‍ക്കണം എന്ന അടിസ്ഥാന അറിവോടെയാണ് ഈ പ്രകൃതിയില്‍ ഓരോ ജീവജാലവും ജന്മം കൊള്ളുന്നത്‌. . ഒരു എട്ടുകാലി അതിന്‍റെ കുഞ്ഞുങ്ങള്‍ക്ക് പൂര്‍ണ്ണ വളര്‍ച്ചയിലെത്തുവാന്‍ സ്വന്തം ശരീരം തന്നെ ആഹാരമായി നല്‍കുന്നു. കടുവ , സിംഹം തുടങ്ങിയ മൃഗങ്ങള്‍ക്കിടയില്‍ സ്വന്തം കുഞ്ഞുങ്ങളെ ഭക്ഷിക്കുന്ന മാതൃക്കളെ കാണാം . നരഭോജികളുടെ വംശം ഇന്നും വേരറ്റു പോയിട്ടുമില്ല . ഇവിടെ പാപചിന്തകള്‍ക്ക് എന്തു പ്രസക്തിയാണുള്ളത്? എല്ലാം അലംഘനീയമായ പ്രകൃതി നിയമത്തിന്‍റെ ഭാഗം തന്നെ.

നന്മയേയും തിന്മയേയും വേര്‍തിരിച്ചു മനസിലാക്കുവാനുള്ള മനുഷ്യന്‍റെ സഹജമായ വിവേക ബുദ്ധിയില്‍ നിന്നാണ് നിയമ വ്യവസ്ഥകള്‍ രൂപം കൊള്ളുന്നത്‌ . പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഒരുവനെ പൊതുജന മദ്ധ്യത്തില്‍ പരസ്യമായി തൂക്കിലേറ്റുന്നു . അജ്ഞതയില്‍ ഭയം ഉടലെടുക്കാതിരുന്നതാണ് ഈ അധമ പ്രവൃത്തിക്ക് കാരണം. ശിക്ഷ നടപ്പിലാക്കുന്ന ദൃശ്യം ഒരുവനില്‍ ഭയം സൃഷ്ടിക്കുമ്പോള്‍ അത്തരം പ്രവൃത്തികളില്‍ നിന്നും പിന്മാറുന്നതിനു അത് കാരണമാകുന്നു. മതം വിഭാവനം ചെയ്യുന്ന ഒരു നരക ലോകത്ത് നടപ്പിലാക്കാന്‍ സാധ്യതയുള്ള ഒരു ശിക്ഷാ വിധിക്കായ് അവന്‍റെ ജീവിതാന്ത്യം വരെ നമ്മള്‍ കാത്തു നില്‍ക്കാറില്ല അര്‍ത്ഥ ശൂന്യമായ ഒരു മൂഡസങ്കല്‍പ്പത്തിന്‍റെ മൂടുപടം അടര്‍ന്നുവീഴുന്നതിവിടെ കാണാം.

മതത്തില്‍ വിശ്വാസം കലര്‍ന്നപ്പോള്‍ ഭയം ഉടലെടുത്ത ഒരു കൊച്ചു കുട്ടി യില്‍ നിന്നും സ്വാഭാവികമായി ആ ചോദ്യം ഉയര്‍ന്നുവരും ... " ഈ ആപ്പിള്‍ ഞാന്‍ കടിച്ചോട്ടെ അമ്മേ .."
അവള്‍ വലതാകുന്നതോടെ പാപ ജന്മമെന്നത് അന്ധവിശ്വാസമെന്നും സ്വര്‍ഗ്ഗം നരകം എന്നത് മൂഡ സങ്കല്പമാണെന്നും അവള്‍ തിരിച്ചറിയുന്നു. എന്നീട്ടും അവള്‍ തന്‍റെ കുഞ്ഞിനും ഇതേ പ്രാര്‍ത്ഥന സ്വന്തം മടിയിലിരുത്തി ചൊല്ലിക്കൊടുക്കും. കാരണം ഇതൊരു തുടര്‍ച്ചയാണ് . ഭൌതിക ജീവിതത്തില്‍ ഇടപെടുന്ന മതത്തിന് ഒരു സംഘടിത സ്വരൂപമുണ്ട്. അതില്‍ നിന്നും വ്യതിചലിച്ചു നടന്നാല്‍ ജീവിതത്തില്‍ താന്‍ തനിച്ചാകും. അവിടെയും, ഇനിയൊളിക്കാന്‍ ഒരു ഇടമില്ലാത്തവന്‍റെ പിന്നില്‍ ഭയം നിഴല്‍ പിന്തുടര്‍ന്നു കൊണ്ടേയിരിക്കും..

Thursday, February 20, 2014

എന്തേ ചെണ്ടക്ക് അശുദ്ധിയില്ല...?




അഹിന്ദുക്കള്‍ മാത്രമല്ല മത്സ്യമാംസാദികള്‍ ക്ഷേത്രത്തിനകത്തു പ്രവേശിച്ചാലും ക്ഷേത്രം അശുദ്ധമാകും, മൂര്‍ത്തി കളങ്ക പ്പെടുമെന്ന് വിശ്വാസം . കടുത്ത നിഷ്ടകള്‍ നിലനിര്‍ത്തുന്ന ക്ഷേത്രങ്ങളില്‍ ചെണ്ടക്ക് ശ്രീകോവിലിന് പുറത്തു തന്നെ സ്ഥാനം. ചെണ്ട മാത്രമല്ല , ഇടക്ക , മദ്ദളം , തിമില , ഉടുക്ക് അങ്ങിനെ ഒട്ടു മിക്ക വാദ്യോപകരണങ്ങളും നമ്മുടെ ക്ഷേത്രങ്ങളില്‍ സാര്‍വത്രി കമായി ഉപയോഗിക്കുന്നു. ക്ഷേത്രകലകളിലെ വാദ്യോപകരണം എന്ന നിലയില്‍ ഇവ സ്ഥാനം പിടിച്ചപ്പോള്‍ അത് മൃഗചര്‍മ്മം കൊണ്ട് നിര്‍മ്മിതമാണ് എന്ന ഭക്തന്‍റെ മാനസിക സംഘര്‍ഷം അപ്രത്യക്ഷമാകുകയും അവയ്ക്ക് ദൈവിക ഭാവം കൈവരികയും ചെയ്തു .
വാദ്യോപകരണം ഏതു തന്നെയായാലും അത് മൃഗചര്‍മ്മ ത്താല്‍ നിര്‍മ്മിതമാണ് എങ്കില്‍ എപ്രകാരം അത് ഒരു ക്ഷേത്രത്തിനകത്ത് സ്വീകാര്യമായി ? ഇത് എന്‍റെ ഒരു അന്ന്വേഷണം ആയിരുന്നു . വ്യക്തമായ താന്ത്രിക വിധിയോടെയുളള ശുദ്ധികര്‍മ്മങ്ങള്‍ക്കൊടുവിലാണ് ചെണ്ടയും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കപ്പെടുന്നത് എന്നതായിരുന്നു പല ആചാര്യന്മാരില്‍ നിന്നും തന്ത്രികളില്‍ നിന്നും എനിക്ക് ലഭിച്ച അറിവുകള്‍ . ആ ക്രിയകളുടെ വ്യക്തമായ വിശദീകരണങ്ങള്‍ തന്നെ എനിക്ക് ലഭിക്കുകയുണ്ടായി . ഞാന്‍ സംതൃപ്തനല്ലായിരുന്നു . കാരണം എങ്ങിനെ ? എന്ന ചോദ്യമല്ല , എന്തുകൊണ്ട്? എന്നതായിരുന്നു എന്റെ അന്ന്വേഷണം .

വാടാ മലര്‍ കൊണ്ടാണ് ഭഗവാന് അര്‍ച്ചന . വാടാ മലര്‍ ആകണം പൂജാ പുഷ്പം . ചെണ്ടക്ക് ക്ഷേതത്തിനകത്ത് പ്രവേശിക്കാമോ എന്ന അന്വേഷണം ഒരു പൂജാപുഷ്പത്തില്‍ നിന്നും ഞാന്‍ ആരംഭിച്ചു..

ഒരു പൂവിന്ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കാം എങ്കില്‍ ഒരു ചെണ്ടക്കും പ്രവേശിക്കാം . നികൃഷ്ട വസ്തുവില്‍ ഉല്കൃ്ഷ്ടഭാവത്തെ കല്പ്പിക്കുകയാണ് അവിടെ സംഭവിക്കുന്നത്‌ . ക്ഷേത്രങ്ങള്‍ ആവിഭവിച്ച കാലത്തോളം തന്നെ പഴക്കമുണ്ട് ഈ ആചാരങ്ങള്‍ക്കും. ഉത്കൃഷ്ട വസ്തുവില്‍ ഉത്കൃഷ്ട ഭാവമാണ് പൂവിനുള്ളതെങ്കില്‍ നികൃഷ്ട വസ്തുവില്‍ ഉത്കൃഷ്ട ഭാവം ചെണ്ട വീണ്ടെടുക്കുന്നു.

എങ്ങിനെ?.

വിടര്‍ന്ന പൂവ് വണ്ടിന്‍റെതാണെങ്കില്‍ വീണ പൂവ് മണ്ണിനു സ്വന്തം. വാടാമലര്‍ ആണ് യഥാര്‍ത്ഥ പൂജാ പുഷ്പം . വിടര്‍ന്ന പൂവിനും വീണ പൂവിനും ഇടയില്‍ ചെറിയ ഒരു സമയ ദൈര്‍ ഘ്യമുണ്ട് . വാടാന്‍ തുടങ്ങുന്നതിനു മുന്പു്ള്ള സമയം . ചെടിയെ മുറിവേല്പ്പിക്കാതെ പൂ പറിക്കാവുന്ന ആ സമയം. ചെറിയൊരു കാറ്റടിച്ചാല്‍ കൊഴിഞ്ഞു വീഴുന്ന അറളിപൂക്കള്‍ അപ്പോള്‍ തന്നെ എടുത്തുനോക്കിയാല്‍ ഇതു മനസിലാക്കാം . (അറളി പൂക്കള്‍ പൂജാ പുഷ്പമാണ്‌) പൂവിന്‍റെ സമസ്ത സൗന്ദര്യവും സൗരഭ്യവും നിലനിക്കുന്ന ചെറിയ ഒരിടവേള . പൂവ് നിസ്സംഗതയില്‍ നിലനില്ക്കുന്ന സമയം . ഈ സമയം പൂവ് നിലനില്ക്കുന്നത് വണ്ടിന് വേണ്ടിയല്ല , മണ്ണിനു വേണ്ടിയല്ല , നിസംഗതയില്‍ നിലകൊള്ളുന്ന ആ വാടാമലര്‍ കൊണ്ട് വേണം ഭഗവാനുള്ള അര്‍ച്ചന . വാടാന്‍ തുടങ്ങുന്നതോടെ അത് മണ്ണിന് അഥവാ ഭൂമിയുടെതായ് മാറുന്നു .
ഇനി നമുക്കു ചെണ്ടയിലേക്ക് വരാം . ജീവന്‍ വെടിഞ്ഞ മൃഗത്തി ന്‍റെ (കൊന്നതല്ല , മൃഗള്‍ക്കിടയില്‍ കൊലപാതകവും ഇല്ല) തോല്‍ ആണ് ചെണ്ടക്ക് ഉപയോഗിക്കുന്നത്.പഞ്ചഭൂതങ്ങളില്‍ നിന്നും ആവിര്‍ഭവിച്ചു പഞ്ചഭൂതങ്ങളില്‍ തന്നെ വിലയം കൊള്ളുന്നു ഏതൊരു ജീവശരീരവും. മൃതശരീരം അഴുകലിനെ പ്രയോജനപ്പെടുത്തുന്നത് ഭൂമിക്ക് വേണ്ടിയാണ് . അതിന് മുന്പ് ശരീരത്തില്‍ നിന്നും വേര്‍പ്പെടുത്തുന്ന ചര്‍മ്മത്തിന് നിസ്സംഗതയില്‍ നിലകൊള്ളുന്ന വാടാമലരിന്‍റെ ഭാവം തന്നെയാണ് . ശുദ്ധി കര്‍മ്മത്തിലൂടെ അത് തേജസ്സുറ്റതായ് മാറുന്നു .
വിചാര വികാരതി ഇന്ദ്രിയഭാവങ്ങളോടെയുള്ള പഞ്ച ഭൂതാതിഷ്ടിതമായ ശരീരം എന്ന ഭാവത്തിലാണ് ഏതൊരു ശ്രീകോവിലിനകത്തും മൂര്ത്തിയെ പ്രതിഷ്ടിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഭക്തന്‍റെ മാനസിക സംഘര്‍ങ്ങള്‍ മൂര്‍ത്തി യേയും ബാധിക്കും.
സംഘര്‍ങ്ങളൊഴിഞ്ഞ മാനസികാവസ്ഥയില്‍ തൊഴുകൈകളോടെ ഭഗവാന് മുന്നില്‍ ഇന്ന് ഞാന്‍ ..........

Sunday, February 16, 2014

അപ്രിയ സത്യം





സ്ത്രീകള്‍ക്കുനേരെയുള്ള ലൈഗ്ഗിക അതിക്രമം - വധശിക്ഷ തീരുമാനം ശരിയാണ് ., തെറ്റും

രാത്രി സമയങ്ങളില്‍ ആറു മണിക്കുശേഷം സ്ത്രീകള്‍ യാത്ര ഒഴിവാക്കണം - ഉപദേശം ശരിയാണ് ., തെറ്റും.

അല്‍പ വസ്ത്ര ധാരണം സ്ത്രീകള്‍ ഒഴിവാക്കണം - നിര്‍ദ്ദേശം ശരിയാണ് ., തെറ്റും...............

സ്ത്രീയുടെ നഗ്നത പുരുഷ വികാരങ്ങളെ ഉത്തേജിപ്പിക്കുന്നതാണ് . ഇതില്‍ ആര്‍ക്കും സംശയം ഉണ്ടാകാന്‍ ഇടമില്ല . അപ്പോള്‍ ഒരു സന്ദര്‍ഭം ഒരാള്‍ പ്രയോജനപെടുത്തുന്നത് പ്രധാനമായും അവനിലെ വ്യക്തിത്വത്തെ ആശ്രയിച്ചായിരിക്കും . ഇവിടെയാണ് നിങ്ങള്‍ പറയുന്ന സംസ്കാരം പ്രകടമാകുന്നത് . എന്നാല്‍ നമ്മള്‍ പറയുന്ന സംസ്കാരസമ്പന്നര്‍ മാത്രം ഉള്‍കൊള്ളുന്നതാണോ ഇന്ന് നമുക്കിടയില്‍ കാണുന്ന യഥാര്‍ത്തത്തിലുള്ള സമൂഹം . തീര്‍ച്ചയായും അല്ല . ഒരാള്‍ മറ്റൊരാളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് . മറ്റൊന്ന് ഇവിടെ മാന്യനായ് നിലകൊള്ളുന്ന ഒരാളെ പോലും സംസ്കാരസമ്പന്നന്‍ എന്ന് പൂര്‍ണ്ണമായും നമുക്ക് വിശേഷിപ്പിക്കാന്‍ ആകില്ല . കാരണം അത്തരം കാമനകള്‍ ഉടലെടുക്കാതെയല്ല അവന്‍ സ്വന്തം വ്യക്തിത്വത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നത് . തീര്‍ച്ചയായും അത് അവന്‍റെ ഉള്ളില്‍ രൂപപ്പടുന്ന ഭയം എന്ന വികാരം കൊണ്ടും കുടുംബം എന്ന സാമൂഹിക വ്യവസ്ഥിതിയെ കുറിച്ചുള്ള അറിവ് നിലനില്‍ക്കുന്നതും കൊണ്ടാണ് . ഇതിനെയാണ് നിങ്ങള്‍ നിങ്ങള്‍ പറയുന്ന സംസ്കാര സമ്പന്നത എന്നാണെങ്കില്‍ . അതുമല്ല . അവിടെ ഒരു നിസ്സംഗ്ഗത്വം ആര്‍ക്കു നിലനിര്‍ത്താന്‍ കഴിയുന്നുവോ അവനെ മാത്രമേ സംസ്കാരസമ്പന്നന്‍ എന്ന് വിളിക്കാന്‍ കഴിയൂ . അത് ഏതൊരാളും ആത്മ പരിശോധന നടത്തി സ്വയം ഉറപ്പു വരുത്തേണ്ടതാണ് . അതായത് , ബാഹ്യമായ് പ്രകടമാക്കുന്നതല്ല ഒരു വ്യക്തിയുടെ യഥാര്‍ത്ഥ സംസ്കാരം.
ഇവിടെ ഭയം , കുടുംബം എന്ന സാമൂഹിക വ്യവസ്ഥിതി , എന്നിവയെ പൂര്‍ണ്ണമായും വിസ്മരിക്കുന്നവരില്‍ നിന്നാണ് സമൂഹത്തില്‍ ഇത്തരം അധാര്‍മ്മിക പ്രവൃത്തികള്‍ സംഭവിക്കുന്നത്‌..../. ... ഇവര്‍ സമൂഹത്തില്‍ ന്യൂനപക്ഷമല്ല ., മറിച്ച് സംസ്കാരസമ്പന്നര്‍ എന്ന് നമ്മള്‍ വിശേഷിപ്പിക്കുന്നവര്‍ ആണ് യഥാര്‍ത്തത്തില്‍ ന്യൂനപക്ഷം. ബോധവല്കരണത്തിലൂടെ അവരെ ഉയര്‍ത്താം എന്ന ധാരണ തികച്ചും അപ്രായോഗികമാണ് . ഈ ഒരറിവിന്‍റെ നിസ്സഹായതയില്‍ നിന്നു കൊണ്ടാകണം ഷീല ദീക്ഷിത് പോലും സ്ത്രീകളുടെ രാത്രി സഞ്ചാരം ചിന്തിച്ചു പോയത് .
ഒരിക്കല്‍ സമൂഹം ഒരാള്‍ക്ക്‌ ഒരു ലേബല്‍ നല്‍കി കഴിഞ്ഞാല്‍ അവന്‍റെ ജീവിതാന്ത്യം വരെ അത് നില നില്‍ക്കും എന്നതിനാല്‍ അയാളെ സംബധിച്ച് ഒരു മടക്ക യാത്ര ദുഷ്കരവുമാണ്.
അപ്പോള്‍ ഇതാണ് നമ്മുടെ സമൂഹം . ഇവിടെ ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഇല്ല . മറ്റു ജീവജാലങ്ങള്‍ പ്രത്യുല്പാദനത്തിനു വേണ്ടിയാണ് ലൈഗ്ഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എങ്കില്‍ മനുഷ്യന്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തനാണ്. സ്ത്രീയുടെ നഗ്നത പുരുഷ ജന്മമാണെങ്കില്‍ അവനില്‍ കാമനകളെ ഉണര്‍ത്തും ഈ ഒരു അറിവ് സ്ത്രീകള്‍ക്കും, മറിച്ചും ഉണ്ടായിരിക്കേണ്ടതാണ് . അങ്ങിനെ വെറുതെ പറഞ്ഞാല്‍ പോര, അത് മനസ്സില്‍ ഉറപ്പിക്കേണ്ടതാണ്‌... . അല്‍പ വസ്ത്ര ധാരികളായ സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ ചൂഴ്ന്നു നില്‍ക്കുന്ന കണ്ണുകള്‍ അവള്‍ തിരിച്ചറിയാതെ പോകുന്നതെന്തേ ?. വരാനിരിക്കുന്ന അപകടം ആ കണ്ണുകളില്‍ നിന്നും കണ്ടെത്താന്‍ ഇവര്‍ക്ക് കഴിയാതെ പോകുന്നതെന്തേ ? മറ്റൊരു പോസ്റ്റില്‍ പറഞ്ഞത് ഒരു ഓര്‍മ്മ പെടുത്തല്‍ പോലെ ഇവിടെ ചേര്‍ത്തുവക്കട്ടെ.
നമ്മുടെ കുട്ടികള്‍ക്ക് കൊച്ചിയിലെ "പകല്‍"" " മാതമേ അറിയുകയുള്ളൂ . അവര്‍ക്ക് കൊച്ചിയിലെ "രാത്രി" കൂടി കാണിച്ചു കൊടുക്കണം , അല്ലെങ്കില്‍ പറഞ്ഞു കൊടുക്കണം . ഇവിടെ അവര്‍ ഒന്നും അറിയാതെ പോകരുത് . അങ്ങിനെ വേണം മക്കളെ വളര്‍ത്താന്‍ .

സംസ്കാരത്തിന്‍റെ കൂച്ചുവിലങ്ങില്‍ ജന്മവാസനകളെ തളച്ചു നിര്‍ത്താനാകില്ല . അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ പൊട്ടിത്തെറി ക്കാനുള്ള സാധ്യതയും ഏറുകയാണ് . ഇന്ത്യയിലെ പല മെട്രോ സിറ്റി കളിലും കുടിയേറ്റ ജനതയ്ക്ക് മുന്നില്‍ ചുവന്ന വീഥികള്‍ സര്‍ക്കാര്‍ തന്നെ തുറന്നു കൊടുത്തതും ഈ ഒരു സത്യം തിരിച്ചറിഞ്ഞുകൊണ്ടാണ് .

നമ്മുടെ രാജ്യത്ത് ഇന്ന് ഏതൊരു തെറ്റും അല്ലെങ്കില്‍ കുറ്റവും അതിനുള്ള ശിക്ഷയും ഒരാളുടെ വ്യക്തിത്വത്തിന്
സമൂഹത്തില്‍ യാതൊരു ച്യുതിയും എല്പ്പിക്കുന്നില്ല എന്ന യാദാര്‍ത്ത്യവും ഇവിടെ ഓര്‍മ്മപെടുത്തെണ്ടതുണ്ട്.

പ്രകോപിക്കാനും, പ്രലോഭിപ്പിക്കാനും , പ്രോത്സാഹിപ്പിക്കാനും നിരവധി പേര്‍ കാണും. സ്വന്തം വ്യക്തിത്വത്തിനു ഹാനി സംഭവിക്കുന്ന സാഹചര്യങ്ങള്‍ സ്വയം സൃഷ്ടിക്കാതിരിക്കുക . വീണതിനു ശേഷം വിലപിക്കുന്നതിലല്ല വീഴാതിരിക്കുന്നതാണ് ബുദ്ധി . കാരണം എന്‍റെ രാജ്യം ഇന്ത്യയാണ് ....
ഒരു പൊതു സ്ഥലത്ത് അല്‍പ വസ്ത്രം ധരിച്ചു, സ്വന്തം നഗ്നത ആവശ്യത്തിലധികം പ്രദര്‍ശിപ്പിച്ചു നില്‍ക്കുന്ന ഒരു സ്ത്രീയെ കണ്ടാല്‍ നിങ്ങളുടെ കണ്ണുകള്‍ അല്ലെങ്കില്‍ ശ്രദ്ധ പെട്ടെന്ന് അവരിലേക്ക്‌ ആകര്‍ഷിക്കുന്നുവെങ്കില്‍ ഒരിക്കലും നിങ്ങള്‍ ഈ നിര്‍ദ്ദേശം വിമര്‍ശിക്കാന്‍ യോഗ്യനല്ല .
ഇതു പറയാന്‍ ഞാന്‍ എന്തിനു മടിക്കണം , അല്ലെങ്കില്‍ ഇതല്ലേ സത്യം ..

Friday, February 14, 2014

STOP THIS NONSENCE





സമയം രാവിലെ എട്ടു മണി. സ്ഥലം തൃശൂര്‍ ശക്തന്‍ സ്റ്റാണ്ട്. പുറപ്പെടാന്‍  തയ്യാറായി തിങ്ങി നിറഞ്ഞ ബസ്സുകള്‍.. . എന്‍റെ ശ്രദ്ധ പൂര്‍ണ്ണമായും അടുത്ത ഒരു ലിമിറ്റഡിലെങ്കിലും ഇരിക്കാനോരിടം നേടിയെടുക്കണം എന്നതില്‍ ആയിരുന്നു . പെട്ടെന്ന് പുറകില്‍ നിന്നും ആരോ എന്നെ തോണ്ടുന്നു . ഒന്നല്ല ,അടുപ്പിച്ചു രണ്ടു വട്ടം . ഞാന്‍ മുഖം തിരിച്ചു . ഒരു പെണ്‍കുട്ടി , ഒക്കത്ത് ഒരു കൈകുഞ്ഞും .

കണ്ണുകളില്‍ സഹതാപം നിറഞ്ഞു നില്‍ക്കുന്നു. കീറിപ്പറിഞ്ഞ വസ്ത്രം , അഴുക്കുപുരണ്ട ശരീരം ,ദയനീയതുടെ ഭീകര മുഖം. നിരാലമ്പതയുടെ പൂര്‍ണ്ണ രൂപം . യാചനയുടെകുരുന്നു കുരുന്നു കൈകള്‍ എനിക്ക് നേരെ നീണ്ടു. ഒരു നിമിഷം ഞാന്‍ സ്തംഭിച്ചു നിന്നു.
അടുത്തു കൂട്ടംകൂടി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ എന്നെ തന്നെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു . എന്‍റെ അടുത്ത നീക്കം എന്തെന്നറിയാന്‍ ......ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലകുലുക്കി .പെണ്‍കുട്ടികള്‍ പരസ്പരം അടക്കം പറയുന്നു. എനിക്കറിയാം അവര്‍ പറഞ്ഞത് ഇതു തന്നെയാണ് .. "ദുഷ്ടന്‍ "

ഇന്നലകളില്‍ ഞാന്‍ പോക്കെറ്റില്‍ നിന്നു നാണയം എടുത്തു ആ കൈകളില്‍ വച്ചു കൊടുക്കുമായിരുന്നു .അപ്പോഴെല്ലാം എന്‍റെ അറിവ് ഇതായിരുന്നു . എന്നാല്‍ കഴിയുന്ന ഒരു സഹായം . ഒരു സത്കര്‍മ്മത്തിന്‍റെ ഭാഗമാകുക, ചിലപ്പോഴെല്ലാം ഒരു ശല്ല്യം ഒഴിവാക്കിയെടുക്കാന്‍ വേണ്ടിയും .

ഇനിയതിനു കഴിയില്ല .ശ്രദ്ധയോടെ കൊടുക്കേണ്ട ഒന്നാണ് ദാനം . ഒന്നിനെയും ഉപദ്രവിക്കാതിരിക്കുക . ഏറ്റവും വലിയ ദാനം അത് തന്നെയാണ്. കഴിയുമെങ്കില്‍ ഒരു നേരത്തെ ഭക്ഷണം അവര്‍ക്ക് വാങ്ങി കൊടുക്കുക , അല്ലെങ്കില്‍ കൈയില്‍ കരുതിയ ഭക്ഷണം അവര്‍ക്കായി വച്ചു നീട്ടുക.. പക്ഷെ അവര്‍ക്ക് വേണ്ടത് പണം മാത്രമാണ് . ഞാന്‍ നല്‍കുന്ന പണം അവര്‍ക്കുപകരിക്കും എന്ന് എനിക്കുറപ്പില്ല . അതിനാല്‍ ആ ശ്രദ്ധയില്‍ നിന്നു ആ സത്കര്‍മ്മം ഞാന്‍ ഒഴിവാക്കി നിര്‍ത്തുന്നു.

നമ്മള്‍ നല്‍കുന്ന പണം കൊണ്ട് ഒരിക്കലും മുഷിഞ്ഞ വസ്ത്രങ്ങള്‍ അവര്‍ ഉപേക്ഷിക്കുകയില്ല . അഴുക്കുപുരണ്ട ശരീരത്തില്‍ നിന്നും അവര്‍ക്ക് മോചനവും ഉണ്ടാകുകയുമില്ല . ഒരു സുപ്രഭാതത്തില്‍ തെരുവിലേക്ക് വലിച്ചെറിയപ്പെട്ട അനാഥ ബാല്യങ്ങള്‍ അല്ല ഇവര്‍ . തലമുറകളിലൂടെ പിന്തുടരുന്ന ഉപജീവന തന്ത്രം . അവരുടെ ദുരിതം നമുക്ക് ദുഖമാകുമ്പോള്‍ നമ്മുടെ മനോ ദൌര്‍ബല്യം അവര്‍ക്ക് ജീവിതം ആകുന്നു. നമ്മള്‍ നല്കുന്ന പണം അവര്‍ക്ക് പ്രചോദനമാണ് പ്രോത്സാഹനമാണ്. ഇന്ത്യയില്‍ ജനിച്ചു ഇന്ത്യയില്‍ ജീവിച്ചു ഇന്ത്യയില്‍ തന്നെ മരണം വരിക്കുന്ന ഇവര്‍ ഒരിക്കലും ഇന്ത്യന്‍ പൗരന്മാരായി അറിയപ്പെടാറില്ല . തിരിച്ചറിയല്‍ കാര്‍ഡില്ല , റേഷന്‍ കാര്‍ഡില്ല . സര്‍ക്കാരി ന്റെ കൈയില്‍ കൃത്യമായ കണക്കുമില്ല .

തിളങ്ങുന്ന ഇന്ത്യയുടെ പരിഹാസ ചിഹ്നമായി, ദാരിദ്ര്യത്തിന്‍റെ പ്രതീകമായി നമ്മുടെ തെരുവോരങ്ങിളില്‍ ഇന്നും സജീവമായി വേരുറപ്പിച്ചിരിക്കുന്നു ഈ ഭിക്ഷാടന വര്‍ഗ്ഗം. മാറി മാറി വരുന്ന സര്‍ക്കാരുകളുടെ കേടുകാര്യസ്ഥതയെ ചോദ്യം ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമായി ഈ ജന വിഭാഗത്തെ പരക്കെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു . അങ്ങിനെയാകുമ്പോള്‍ ഇവര്‍ സമൂഹത്തില്‍ എല്ലാകാലത്തും നില നില്‍ക്കേണ്ടത് ആരുടെയൊക്കെയോ ആവശ്യമാണ്‌ .
ഇവര്‍ക്ക് നല്ല ആഹാരം കൊടുത്താല്‍ , നല്ല വസ്ത്രം കൊടുത്താല്‍ , കേറി കിടക്കാന്‍ വീട് വച്ച് നല്‍കിയാല്‍ , വരുമാനമാര്‍ഗ്ഗമായി തൊഴില്‍ നല്‍കിയാല്‍ ഇവരുടെ ഉന്നമനത്തിനു പരിഹാരമാകും എന്ന് കരുതുന്നു എന്ന കാഴ്ച്ചപ്പ്ടില്‍ നിന്നുകൊണ്ടാണ് പലരും സര്‍ക്കാരിനെ പഴിചാരുവാന്‍ ശ്രമിക്കുന്നത്. അങ്ങിനെയായിരുന്നുവെങ്കില്‍ ഈ കലാരൂപം വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്ന്യംനിന്ന് പോകുമായിരുന്നു . പക്ഷെ ഇവിടെ സംഭവിക്കുന്നത്‌ മറ്റൊന്നാണ്. ഓരോ വര്‍ഷവും നമ്മുടെ തെരുവുകളില്‍ ഇക്കൂട്ടരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ് . അതിന്‍റെ യഥാര്‍ത്ഥ കാരണങ്ങളിലേക്കാണ്‌ ഇനിയുള്ള അന്വേഷണം നീളേണ്ടത്...

അതോടൊപ്പം നമ്മള്‍ ഇനിയും തിരിച്ചറിയാതെ പോകുന്ന ഒന്നുണ്ട് . ഗതികേടുകൊണ്ടല്ല , ഇവരുടെ അവസാന ജീവിതോപാദിയുമല്ല. ഇവിടെ ഭിക്ഷാടനം. കൃത്യമായും രൂപ കല്പന ചെയ്തെടുത്ത സ്വയം തൊഴില്‍ ആണ്. അധ്വാന മില്ലാത്ത സാമ്പത്തിക മാര്‍ഗ്ഗം . ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോള്‍ മുതല്‍ വരുമാനം ലഭിക്കുന്ന ഏക തൊഴില്‍ മേഖല . കുഞ്ഞുങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് വരുമാനവും വര്‍ദ്ധിക്കുന്നു . അംഗവൈകല്ല്യത്തോടെ ജനിച്ചാല്‍ അതിലേറെ സന്തോഷം. ഇക്കൂട്ടരില്‍ ഏറിയ വിഭാഗവും സംഘടിത സ്വഭാവത്തോടെയാണ് നിലകൊള്ളുന്നത്. നേതാക്കള്‍ക്ക് കീഴില്‍ പരിശീലന കളരികളും നിലനില്‍ക്കുന്നുണ്ട് . നമ്മളുടെ മാനസിക നില പണമായി മാറ്റാനുള്ള എല്ലാ അടവുകളും നെടികൊണ്ടാണ് നമ്മള്‍ക്കു മുന്നില്‍ അവര്‍ കൈകള്‍ നീട്ടുന്നത്. ഇത് നമ്മള്‍ തിരിച്ചറിയുന്നില്ല . ഇവര്‍ക്കിടയിലെ ദാരിദ്യം എന്നത് നമ്മളുടെ മൂഡ സങ്കല്പമാണ് . അങ്ങിനെയായിരുന്നെവെങ്കില്‍ നമ്മളുടെ തെരുവുകളില്‍ പട്ടിണി മരണം കൊണ്ട് ശവങ്ങള്‍ കുന്നുകൂടുമായിരുന്നു . എന്ത്കൊണ്ട് അങ്ങിനെയൊന്നു സംഭവിക്കുന്നില്ല . ഇവിടെ യദാര്‍ത്ഥത്തില്‍ ഭിക്ഷാടനം സംഘടിതമായ തൊഴില്‍ മേഖലയാണ് എന്ന് പറയേണ്ടി വരുന്നത്. ചികിത്സ തുടങ്ങേണ്ടത് അവിടയാണ്.
നമ്മള്‍ വച്ച് നീട്ടുന്ന പണം നമ്മള്‍ കരുതുന്നത് അവര്‍ക്ക് അത് ഒരു നേരത്തെ ഭക്ഷണത്തിനു ഉപകരിക്കും അല്ലെങ്കില്‍ ദുരിത ജീവിതത്തില്‍ നിന്ന് മോചനമാകും എന്നാണ്. എന്നാല്‍ അങ്ങിനെയല്ല. അവര്‍ നിങ്ങളോട് ചോദിക്കുന്നത് ഭിക്ഷയല്ല , അതവരുടെ കൂലിയാണ്. , ഈ രൂപത്തില്‍നിങ്ങളോടു യാചിക്കേണ്ടിവന്നതിനുള്ള കൂലി ...

നമ്മള്‍ പണം നല്‍കുമ്പോള്‍ അതവര്‍ക്ക് നല്‍കുന്ന പ്രചോദനമാണ്, പ്രോത്സാഹമാണ്. അര്‍ഹിക്കുന്ന കൈകളില്‍ തന്നെയാണോ നിക്ഷേപിക്കുന്നത് എന്ന അന്വേഷണം കൊടുക്കുന്ന ആളുടെ കടമയാണ് . ഇത് ഞാന്‍ തിരിച്ചറിഞ്ഞ സത്യം ., നിങ്ങളുടെതാകണം എന്നില്ല ....

ദ്രോണന്‍ ഒരു ഗുരുവല്ല ...




ദ്രോണന്‍ തന്‍റെ പ്രതികാരകാമനയുടെ പൂര്‍ത്തീകരത്തിനുവേണ്ടി സ്വന്തം ഫാക്ടറിയില്‍ വികസിപ്പിച്ചെടുത്ത മാരക പ്രഹരശേഷിയുള്ള ആയുധങ്ങള്‍ മാത്രമായിരുന്നു പാണ്ഡവര്‍.. അര്‍ജ്ജുനനെ അസ്ത്രവിദ്യയില്‍ കേമാനാക്കുന്നതിനുപിന്നില്‍ ദ്രോണന്‍ എന്ന ഗുരുവിനെയല്ല , മറിച്ച് ദ്രുപതനോട് പ്രതിക്കാരം ചെയ്യാന്‍ പോന്ന ഒരു ശക്തിയെ രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദ്രോണ കാമാനയാണ് നാം പരിചയപ്പെടുന്നത്. പാണ്ഡവരോട് ഗുരു ദക്ഷിണയായി ദ്രോണന്‍ ആവശ്യപ്പെടുന്നത് ദ്രുപതനെ പിടിച്ചു കെട്ടി കൊണ്ടുവരിക എന്ന ആ പ്രതികാര ഭാവത്തിന്‍റെ പൂര്‍ണ്ണതയാണ്. ആയതിനാല്‍ ഇവിടെ ദ്രോണനില്‍ നിന്നും ഗുരു എന്ന ഭാവം ചോര്‍ന്നു പോകുന്നു. ദ്രോണന്‍ തിരിതെളിയിച്ച ആ പ്രതിക്കാരഗ്നി ഒരു മഹാഭാരത യുദ്ധത്തിലൂടെ പാണ്ഡവ , കൌരവ കുലങ്ങളുടെ സര്‍വ്വനാശത്തിലാണ് പര്യവസാനിച്ചത് എന്നും വിസ്മരിച്ചുകൂടാ.
അര്‍ജ്ജുനനിലൂടെ ദ്രോണന്‍ തന്‍റെ പ്രതികാര ശപഥം പൂര്‍ണ്ണമാക്കുന്നു. അപമാനിതനായ ദ്രുപതന്‍റെ ആ കോപാഗ്നിയില്‍ നിന്നാണ്‌ മകളായി ദ്രൌപതി ജന്മം കൊള്ളൂന്നത്. അവള്‍ പാര്‍ത്ഥന്‍റെ പത്നിയായി, പാഞ്ചാലിയായി പിന്നീട് പണയവസ്തുവായി .ഒടുവില്‍ സ്വന്തം സഹോദരങ്ങളുടെ അന്ത്യത്തിലേക്ക് നയിച്ച മഹായുദ്ധത്തിന്‍റെ കാരണവുമായി മാറുമ്പോള്‍ ദ്രോണനില്‍ നിന്നും ആ ഗുരുഭാവം നഷ്ടമായതാണ് മൂലകാരണം എന്നു നാം കണ്ടെത്തുന്നു . ഒടുവില്‍ ,ഏതു കൈകളില്‍ ആണോ ആയോധന വിദ്യ താന്‍ പകര്‍ന്നു നല്‍കിയത് അതേശിഷ്യ ബാണം ഏറ്റു തന്നെ ജീവന്‍ നഷ്ടപ്പെടുന്ന വേളയില്‍ ദ്രോണന്‍ ആ സത്യം തിരിച്ചറിയുന്നുണ്ട് .
ഏകലവ്യന്‍ ഗുരുദക്ഷിണയായി സ്വന്തം വിരല്‍ സമര്‍പ്പിക്കുമ്പോള്‍ ആ ദാന കര്‍മ്മത്തെക്കാള്‍ വലുതല്ല താന്‍ മനസ്സില്‍ ഗുരുഭാവം നല്കി സ്വയം ആര്‍ജ്ജിച്ചെടുത്ത കഴിവ് എന്ന സത്യം സാക്ഷാല്‍ക്കരിക്കപ്പെടുന്നു . ഇവിടെ ഏകലവ്യനുമുന്നില്‍ ദ്രോണന്‍ ആരുമല്ലാതാകുന്നത് നാം അനുഭവിക്കുന്നുണ്ട്. തന്‍റെ കഴിവുകള്‍ തന്‍റെ ഗുരു തിരിച്ചറിഞ്ഞിരിക്കുന്നു എന്ന അറിവില്‍ നിന്നാണ് ഏകലവ്യന്‍ വിരല്‍ മുറിച്ചു നല്‍കുന്നത് . ഇനി എനിക്ക് കീഴ്പ്പെടുത്താന്‍ മറ്റൊരു ശക്തി അവശേഷിക്കുന്നില്ല അതിനാല്‍ ഇനി ഈ വിരലുകള്‍ എനിക്ക് ആവശ്യമില്ല , ഗുരുവിനു വിരല്‍ സമര്‍പ്പിക്കുമ്പോള്‍ ഇതല്ലേ ഏകലവ്യന്‍ കാണിച്ചുതന്നത് .
കുറച്ചുകൂടി ആഴത്തില്‍ പോയാല്‍ ഗുരുദക്ഷിണയായി ദ്രോണന്‍ വിരല്‍ ആവശ്യപ്പെട്ടതിനു പകരം ദ്രുപതന്‍റെ കൊണ്ടുവരുവാന്‍ ഏകലവ്യനോട് അപ്പോള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഒരു മഹാഭാരത യുദ്ധം തന്നെ ഒഴിവാകാമായിരുന്നു . ഇതല്ലേ സത്യം. —

അലങ്കാരങ്ങള്‍ അഴിച്ചുവെക്കാനുള്ളതാണ്.......





അലങ്കാരങ്ങള്‍ അഴിച്ചുവെക്കാനുള്ളതാണ്......

നമ്മുടെ കുട്ടികള്‍ സ്വന്തം മാതാപിതാക്കളേക്കാള്‍ കൂടുതല്‍ അധ്യാപകര്ക്ക് മുന്നിലാണ് അവരുടെ സമയം ചിലവഴിക്കുന്നത് . അതുകൊണ്ടു തന്നെ സ്വാഭാവികമായും അവരെ മാതൃകയാക്കാനും അനുകരിക്കാനും പ്രചോദനം ഉള്‍ക്കൊള്ളുവാനുമുള്ള പ്രവണത കുട്ടികളില്‍ കടന്നു കൂടുകയും ചെയ്യും. ഏതൊരു വ്യക്തിയെപ്പോലെതന്നെ അധ്യാപകനും അയാള്‍ വിശ്വസിക്കുന്ന മതവും പിന്തുടരുന്ന രാഷ്ട്രീയ വീക്ഷണങ്ങളും അതിന്‍റെ പൂര്‍ണ്ണമായ അറിവില്‍ നിന്നുകൊണ്ടായിരിക്കുകയില്ല. ആദ്യം ആ അലങ്കാരം എടുത്തു അണിയുന്നു. അതിനു ശേഷമേ അന്വേഷണം ആരംഭിക്കുന്നുള്ളൂ. ജീവിതാന്ത്യം വരെ നീളുന്നു ആ അന്വേഷണം . ഇടയിലെവിടെയെങ്കിലും വച്ച് അന്വേഷണപഥം വഴിപിരിയുന്നതും കാണാം . അപ്പോള്‍ ഇന്നലെവരെ അയാള്‍ പിന്തുടര്‍ന്നു പോന്ന വിശ്വാസങ്ങളും വീക്ഷങ്ങളും വ്യര്‍ത്ഥമായിരുന്നു എന്ന അറിവില്‍ ഒരു ഭൂതകാലത്തിന്‍റെ നഷ്ടവസന്തം ഉള്ളില്‍ ഒരു വിങ്ങലായി അവശേഷിക്കുന്നു. തന്നെമാതൃകയാക്കിയും, അനുകരിച്ചും ,പ്രചോദനം ഉള്‍ക്കൊണ്ടും തനിക്ക് മുന്നിലൂടെ കടന്നുപോയ വിദ്ധ്യാര്‍ത്തി വൃന്തം ഉള്ളില്‍ ഒരു നീറ്റലിനുകാരണമായി പരിണമിച്ചിരിക്കുന്നു എങ്കില്‍ അത് അയാള്‍ ഒരു തലമുറയോടും അതോടൊപ്പം ഈ സമൂഹത്തോടും ചെയ്തുപോയ ഏറ്റവും വലിയ ക്രൂരതയാണ് . കാരണം തിരിച്ചു വിളിക്കാന്‍ കഴിയാത്തത്ര ദൂരത്തില്‍ അവര്‍ ഇതിനോടകം നടന്നു നീങ്ങിയിരിക്കും.

ഇതിനെയാണ് പാപം എന്ന് വിശേഷിപ്പിക്കുന്നത്.

വേട്ടയാടുന്ന വിധിയെ കുറിച്ച് കണ്ണീര്‍ പൊഴിക്കുന്ന മതപണ്ഡിതന്മാര്‍ നമുക്ക് മുന്നില്‍ ഉദാഹരണങ്ങളാണ്. മതങ്ങള്‍ക്കിടയില്‍ വിഭാഗതീയത വളര്‍ത്തി എന്ന ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തം കാംക്ഷിച്ചല്ല, മറിച്ച് പുതിയ മാനവനായ് തന്നെ അംഗീകരിക്കണമേ എന്നുള്ള അപേക്ഷയില്‍ നിന്നാണ് ഇരുട്ടുകയറിയ നയനങ്ങള്‍ ഇന്ന് നിറഞ്ഞ് ഒഴുകുന്നതും. അവര്‍ കൊളുത്തിവിട്ട അഗ്നിയുടെ സ്ഫുലിംഗങ്ങള്‍ ഇന്ന് ജ്വാലയായ് മാറുന്നത് കാണാന്‍,പക്ഷെ ആ കണ്ണുകള്‍ അശക്തരാണ്.

അന്നന്നത്തെ അന്നം കണ്ടെത്തുവാന്‍ പാതയോരത്ത് മുച്ചക്രസൈക്കിളില്‍ ഇരുന്നു ലോട്ടറി കച്ചവടം ചെയ്യുന്ന സ്വന്തം അയല്‍ക്കാരനെ കാണുന്നത് ശീതീകരിച്ച മുറിയുടെ ചില്ലിട്ട ജാലകവിടവിലൂടെയാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് വെറുമൊരു പോസ്റ്റര്‍ കീറിയതിന് പാരട്ടിയാഹ്വാനപ്രകാരം തല്ലിയൊടിച്ച കൈകാലുകള്‍ ഇന്നും അയാള്‍ പഴുന്തുണിയില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നു. അധികാരമോഹം കടന്നുവന്നപ്പോള്‍ ഒരു ലയനത്തിലൂടെ ഇരുപാര്‍ട്ടികളും ഒന്നായ്ത്തീരുന്നു . ഈയൊരവസ്ഥയില്‍ അയല്ക്കാരനെ മിത്രമായ് കാണുന്നതെങ്ങിനെ? കൊച്ചുമകന്‍ അച്ഛന് ചോറുവാരിക്കൊടുക്കുന്ന കാഴ്ചയില്‍ ആ ചില്ല് ജാലകം കൊട്ടിയടക്കപ്പെടുന്നു. ഇനിയുള്ള രാത്രികള്‍ നിദ്രകള്‍ക്കായ് ഇനിയെത്ര ഗുളികകള്‍ ഇവര്‍ മാറിക്കഴിക്കണം.

നമ്മുടെ കുട്ടികളിലേക്ക് എനിക്ക് തിരിച്ചുവരേണ്ടതുണ്ട്.

പൂര്‍ണ്ണവളര്‍ച്ച പ്രാപിച്ചശേഷം ചിറകുകള്‍ സ്വീകരിച്ചു അഗ്നിയെ അഹാരമാക്കാന്‍ ശമിച്ച് സ്വയം ജീവന്‍ നഷ്ടപ്പെടുത്തുന്ന ഈയലുകളെ കുറിച്ചോര്‍ത്തു എനിക്ക് ദുഖമില്ല . എന്നാല്‍ ചിറകുമുളക്കുംമുന്‍പ് അഗ്നിയിലേക്ക് ആനയിക്കപ്പെടുന്ന നമ്മുടെ കുട്ടികളെ നാം തിരിച്ചറിയാതെ പോകരുത്.

യുക്തിബോധത്തിന് സ്ഥായീ ഭാവം ഇല്ല . ബുദ്ധിയുടെ വികാസത്തിനനുസരിച്ച് അറിവില്‍ യുക്തി മാറിമറിയും .അദ്ധ്യാപകന്‍ വിശ്വാസിയോ അവിശ്വാസിയോ , യുക്തിവാദിയോ ഏതെങ്കിലും ഒരു രാഷ്ട്രീയകക്ഷിക്കാരനോ ആരെങ്കിലും ആയിക്കോട്ടെ, കുട്ടികളില്‍ ഈ വിഷം കലര്‍ത്താതിരിക്കുക. ഒരുമതത്തിന്റെയോ രാഷ്ട്രീയത്തിന്‍റെയോ മിന്നലാട്ടങ്ങള്‍ നമ്മുടെ ക്ലാസ് റൂമുകളില്‍ ഉണ്ടായിക്കൂടാ. പഠിപ്പിക്കുന്ന വിഷയങ്ങളില്‍ നല്ല അറിവുണ്ടായിരിക്കുക , അത് പകര്‍ന്നുനല്‍കാന്‍ കഴിവുണ്ടായിരിക്കുക , കൃത്യമായി സ്കൂളില്‍ ഹാജരായി സിലബസ് പോര്‍ഷന്‍ യഥാസമയം ചെയ്തു തീര്‍ക്കുക .ഇത്രയും മതി. ഇന്നത്തെ അദ്ധ്യാപകര്‍ . അവര്‍ വെറും ഉദ്ധ്യോഗസ്ഥര്‍ മാത്രമാണ് . ജോലി ചെയ്യുക ശംബളം വാങ്ങുക . ഇതില്‍ ഒതുങ്ങുന്നു എല്ലാം . ഗുരുനാഥന്‍ എന്ന വാക്കിനു അവര്‍ യോഗ്യരല്ല . ഇനി അഥവാ അത്തരം ചിഹ്നങ്ങള്‍ അദ്ധ്യാപകന് ക്ലാസ്സ്രൂമില്‍ ഒഴിവാക്കി നിര്‍ത്താന്‍ കഴിയുന്നില്ല എങ്കില്‍ ഒരിക്കലും തങ്ങളെ മാതൃകയാക്കരുത് എന്ന് കുട്ടികളെ നിര്‍ബന്ധമായും ഓര്‍മ്മപ്പെടുത്തണം.. നിസ്സംഗതയില്‍ വളരട്ടെ നമ്മുടെ കുട്ടികള്‍

അവര്‍ തിരിച്ചറിയട്ടെ ..

“ഈ അലങ്കാരങ്ങള്‍ അഴിച്ചുവക്കാനുള്ളതാണ്"

ശിഖണ്ഡി. നപുംസകമല്ല ...







മഹാഭാരതത്തില്‍ നിന്നും ഇത്രയധികം വികൃതമായി അവതരിപ്പിക്കപ്പെട്ട മറ്റൊരു കഥാപാത്രം വേറെയില്ല എന്നു തോന്നുന്നു . അംബയുടെ പ്രതികാരത്തിന്‍റെ പുനര്‍ജന്മമായ് ഭീഷ്മ നിഗ്രഹത്തിനായ് ദ്രുപതന് ഹോമാഗ്നിയില്‍ പിറന്ന ഒരു നപുംസക ജന്മമാണോ ശിഖണ്ഡി ?

കൌരവ പക്ഷത്ത് നേതൃനിരയില്‍ പിതാമഹനായ ഭീഷ്മര്‍ നിലയുറക്കും കാലം പാണ്ഡവര്‍ക്ക് ഈ യുദ്ധം ജയിക്കാനാവില്ല. ഈ സത്യം ദുര്യോധനനും അറിയാം. ഭീഷ്മരെ പരാജയപ്പെടുത്താന്‍ ഒരാള്‍ക്കേ കഴിയൂ. അതു ശിഖണ്ഡിക്ക് മാത്രം.

ശിഖണ്ഡിയെ മുന്‍ നിര്‍ത്തിയാണ് അര്‍ജ്ജുനന്‍ ഭീഷ്മരെ വീഴ്ത്തുന്നത്. പുരുഷനും സ്ത്രീയുമല്ലാത്ത ഒരാളുമായ് യുദ്ധം ചെയ്തുകൂടാ എന്ന യുദ്ധ നീതി ഇരിക്കെ ആണും പെണ്ണുമല്ലാത്ത ശിഖണ്ഡിയെ അര്‍ജ്ജുനന്‍റെ തേര്‍തട്ടില്‍ കണ്ട ഭീഷ്മര്‍ ആയുധം താഴെവെക്കുമ്പോള്‍ ശിഖണ്ഡിക്കു പിന്നില്‍ മറഞ്ഞുനിന്ന അര്‍ജ്ജുനന്‍ ഭീഷ്മര്‍ക്കു നേരെ അസ്ത്രം തൊടുക്കുകയും ഭീഷ്മരെ ശരശയ്യയിലേക്ക് വീഴ്ത്തുകയും ചെയ്യുന്നു.
ഓരോരോ വിജയങ്ങള്‍ക്കും അര്‍ജ്ജുനന്‍റെ മുന്നില്‍ ഭഗവാന്‍ നിന്നപ്പോള്‍ എന്തുകൊണ്ട് ഭീഷ്മരെ വീഴ്ത്തുന്നതിനായ് മാത്രം ശിഖണ്ടിയെ കണ്ടെത്തേണ്ടി വന്നു ? ഈ ചോദ്യത്തില്‍ നിന്നും ആരഭിക്കുന്നു ശിഖണ്ഡിയിലെക്കുള്ള അന്ന്വേഷണം.

ആരാണ് ശിഖണ്ഡി ?

ശിഖ ഖണ്ഡിച്ചവന്‍ ശിഖണ്ഡി. ശിഖ വാക്കിന് കുടുമ എന്നാണര്‍ത്ഥം . കുടുമ അഥവാ ശിഖ മുറിച്ചു മാറ്റപ്പെടുമ്പോള്‍ അവന്‍ എല്ലാ ബന്ധനങ്ങളെയും വേര്‍പ്പെടുത്തുകയാണ് ചെയ്യുന്നത് അഥവാ എല്ലാ ദ്വന്തങ്ങളും അപ്രത്യക്ഷമാകുന്ന ആ ഭാവത്തില്‍ അവിടെ സ്ത്രീയുമില്ല. പുരുഷനുമില്ല. . ശിഖയില്‍ അഥവാ കുടുമയില്‍ മൂന്നു രോമങ്ങളെങ്കിലും നിലനിര്‍ത്തണമെന്നാണ് ശാസ്ത്രം .അവ ഗുരു, ശാസ്ത്രം, ഈശ്വരന്‍ എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ഒടുവില്‍ ഇവ മൂന്നിനെയും മുറിച്ചുമാറ്റിയുള്ള ആ യാത്ര ആരഭിക്കുന്നത് സന്ന്യാസത്തിലേക്കാണ്. .പരമമായ സത്യത്തിലേക്ക്, പരിവ്രാചാകനായി, സര്‍വ്വസംഗ്ഗ പരിത്യാഗിയായ്.. കാമ്യാണാം കര്‍മ്മണാ ന്യാസം - സമ്യക് ന്യാസം -സന്ന്യാസം. ശിഖണ്ഡിയില്‍ ഈ ഭാവത്തെ ദര്‍ശിക്കുമ്പോഴാണ് ഭീഷ്മര്‍ ആയുധം താഴെ വെക്കുന്നത്.

ആരാണ് ഭീഷ്മര്‍ ?

ഭീഷ്മരെ കൂടി ചേര്‍ത്തു മനസിലാക്കുമ്പോള്‍ താത്ത്വികമായ ഒരു ദര്‍ശന തലം വ്യാസന്‍ നമുക്കായ് തുറന്നുവക്കുന്നു. ഭീഷ്മ ശബ്ദത്തിനര്‍ത്ഥം ഭയം എന്നാണ്. ഭിപ്യതേ അസ്മാത് ഇതി ഭീഷ്മ:- ഭയം ജനിപ്പിക്കുന്നവന്‍ ഭീഷ്മന്‍ . ഭയത്തെ പ്രധിനിധാനം ചെയ്യുന്നു ഭീഷ്മര്‍ . ഭീഷ്മരുടെ കഥകളിലെല്ലാംതന്നെ ഈ ഭയം പ്രകടമാണ്. അര്‍ജ്ജുനന് തന്‍റെ പരാജയത്തിനു കാരണമാകുന്ന തന്‍റെയുള്ളിലെ ഭീഷ്മരാകുന്ന ഭയത്തിനെ വീഴ്ത്താന്‍ തന്‍റെയുള്ളിലെ ശിഖണ്ഡിയാകുന്ന സന്ന്യാസഭാവത്തെ പുറത്തെടുത്ത് മുന്നില്‍ നിര്‍ത്തുക തന്നെ വേണം. അഥവാ ഗുരു, ശാസ്ത്രം, ഈശ്വരന്‍ എന്ന മൂന്നു ബന്ധനങ്ങള്‍ മുറിച്ചു മാറ്റിയ സന്ന്യാസ (ശിഖണ്ഡി) ഭാവത്തെ മുന്‍ നിര്‍ത്തി അര്‍ജ്ജുനന് കീഴ്പ്പെടുത്തേണ്ട ശക്തി ഒന്നേയുള്ളൂ . അത് ഭീഷ്മരാകുന്ന ഭയം മാത്രം.

തന്‍റെ പ്രതിയോഗിയായ് ശിഖണ്ഡിയെ കണ്ടമാത്രയില്‍ ഭീഷ്മര്‍ ആയുധം താഴെ വെക്കുന്നു. ശിഖണ്ഡിയുടെ സ്ഥാനത്ത് കൊച്ചു കുട്ടിയേയോ , വൃദ്ധനെയോ, രോഗിയെയോ, മുടന്തനെയോ കണ്ടാലും ഭീഷ്മര്‍ ആയുധം താഴെ വെക്കും . കാരണം ഇവരുമായി യുദ്ധത്തിലേര്‍പ്പെട്ടുകൂടാ എന്ന് ശാസ്ത്രം. ഇങ്ങനെ അര്‍ജ്ജുനന് നിഷ്പ്രയാസം വധിക്കാന്‍ കഴിയുന്ന പിതാമഹനെയല്ല മറിച്ച് ശിഖണ്ഡിയാല്‍ വീഴ്ത്തപ്പെട്ട ഭീഷ്മരെയാണ് വ്യാസന്‍ നമുക്കു മുന്നില്‍ തുറന്നുവെച്ചത്.

മുണ്ഡനം ചെയ്ത തലയുമായി പോര്‍മുഖത്ത് നിസ്സംഗനായി നിലയുറപ്പിച്ച ഒരു സന്ന്യാസവര്യനായ ശിഖണ്ഡിയെ അവതരിപ്പിക്കാന്‍ വ്യാസന് ഒരു മടിയും ഉണ്ടായില്ല. അന്നത്തെ (ഇന്നത്തേയും) വര്‍ണ്ണാശ്രമ സാമൂഹിക വ്യവസ്ഥിതികള്‍ക്ക് കടക വിരുദ്ധമായ ഈ സമീപനത്തിനു മുന്നില്‍ ശിഖണ്ഡിയെ പുനര്‍ അവതരിപ്പിക്കാന്‍ പിന്നീടുള്ള ആചാര്യന്മാര്‍ നിര്‍ബന്ധിതരായി എന്നു കാണാം. അവിടെ ശിഖണ്ഡി പുനര്‍ജ്ജനിച്ചു. പൂര്‍വ്വ ജന്മത്തിലെ അംബയായി . നപുംസകമായി..

Thursday, February 13, 2014

നിശബ്ദതയുടെ ബാലപാഠങ്ങള്‍ ..

സൈലെന്റ്റ് ....
അദ്ധ്യാപകര്‍ ക്ലാസ് റൂമില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന ഒരേ ഒരു വാക്ക് . സൈലെന്റ്റ് .. കുട്ടികളില്‍ നിന്നും അവര്‍ ഏറ്റവും അധികം ആവശ്യപ്പെടുന്നതും ഇതൊന്നു മാത്രം .
സൈലെന്റ്റ് ...
ഒരു അംഗന്‍വാടിയിലെ ബാല്യത്തില്‍ നിന്നും ഈ ഇംഗ്ലീഷ് വാക്കിന്‍റെ അര്‍ത്ഥം ഒരു ചൂരല്‍ വടിയുടെ ശബ്ദത്തോടെ മനസ്സിന്‍റെ അടിത്തട്ടില്‍ എഴുതി വെക്കുന്നു .. നിശബ്ദനാകുക ..അധ്യാപകരെ കേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട കുട്ടികള്‍ . ഒരു ബെല്‍ മുഴങ്ങിയാല്‍ , അദ്ധ്യാപകന്‍റെ നിഴല്‍ കണ്‍ വെട്ടത്തു വീണാല്‍ , മേശപ്പുറത്ത് അടിച്ച ഒരു ചൂരല്ശബ്ദം കേട്ടാല്നിശബ്ദനാകാന്പഠിപ്പിച്ച വിട്ട വിദ്യാഭ്യാസം. സംസാരിക്കാന്പഠിപ്പിക്കുന്നതിനു പകരം നിശബ്ദരാകാന്പരിശീലിപ്പിച്ചു വിടുന്നു ഓരോ അദ്ധ്യാപകനും. വാചാലമാകേണ്ട നാവുകള്വാക്കുകള്തേടി അലയുന്നു . 

നമ്മള്നമ്മളുടെ കുട്ടികളെ എത്രമാതം കേള്ക്കുന്നുണ്ട് ? മാതാപിതാക്കളും അദ്ധ്യാപകരും ഒരു ആത്മ പരിശോധനയുടെ സമയം സമാഗതായിരിക്കുന്നു. ഇനിയും പറയാന്കഴിയാതെപോയാല്ഇനിയും കേള്ക്കാന്നില്ക്കാതെ പോയാല്അതിദിയും ഷെഫീക്കും നമ്മുടെയൊ ക്കെയുള്ളില്കരഞ്ഞുകൊണ്ടേയിരിക്കും 

ഉയര്ന്ന വിദ്യാഭ്യാസവും , സ്ഥാനമാനങ്ങളും , ബഹുമതികളും വന്നു ചേര്ന്നിട്ടും നാല് വാചകം ചേര്ത്തു പറയാന്മലയാളിക്ക് മടി. മാന്യതയുടെ മേലങ്കി അഴിഞ്ഞു വീഴുമോ എന്ന ഭയം . മറന്നു പോയ സംസാര ശേഷി അറിവിന്റെ അലങ്കാരമായി എടുത്തണിയുന്നു . പിന്നീട് മാന്ന്യതയുടെ പരിവേഷമായിമാറ്റു ന്നു മലയാളി തന്റെ മഹാ മൌനം. 

ഒരു ട്രാന്സ്പോര്ട്ട് ബസ്കേരള അതിര്ത്തി കടന്നാല്മരണ വീട്ടില്നിന്നും പൂരപ്പറമ്പില്എത്തിപ്പെട്ട അനുഭവം . അസ്വസ്താനാകുന്ന മലയാളിയെ നോക്കി തമിഴന്ചോദിക്കുന്നു "നിശബ്ദതയെ നിന്റെ പേരോ സംസ്കാരം". 

വാക്കുകളെ പുറത്തെടുക്കാന്മറന്നുപോയ മലയാളി ശരീരം തന്നെ ഭാഷയായ് മാറ്റുന്നു . കണ്ണുകള്മേല്ലെയടച്ചും , തോളുകള്മേല്ലെയുയര്ത്തിയും തല മെല്ലെ കുലുക്കിയും അവന്ചോദ്യങ്ങള്ക്കുള്ള ഉത്തരം തീര്ത്ത്സംസാരം എന്ന കടമ്പയില്നിന്നും മെല്ലെ തടിയൂരുന്നു.

പുറത്തെടുക്കാന്മറന്നുപോയ ചോദ്യങ്ങള്ക്കും പുറത്തെടുക്കാന്മറന്നുപോയ ഉത്തരങ്ങള്ക്കും സ്വകാര്യതയില്സ്വയം വാചകങ്ങള്ചമച്ച് അത്മശാന്തിയടയുന്നു ചിലര്‍.. . . കൈവിട്ടുപോയ നിയന്ത്രണമില്ലാത്ത വാക്കുകള്ക്ക് പിന്നീട് സ്വയം ന്യായീകരണങ്ങള്ചമക്കുന്നു മറ്റുചിലര്‍.., ... നിശബ്ദതയെന്ന ഉള്വലിയലില്നിന്നും ഉടലെടുക്കുന്നു രണ്ടു ഭാവങ്ങളും . 
വാചാലമാകുന്ന മനസ്സുകളിലേക്ക് ആശയങ്ങളുടെ ഉറവകള്വന്നുചേര്ന്നുകൊണ്ടേയിരിക്കും. ചിന്തകള്ആഴത്തിലാക്കാന്നിശബ്ദതക്ക് കഴിയും . ആശയങ്ങളില്ലാത്ത ചിന്തകള്വികലമായ ഒരു മനസ്സും ഒരു വ്യക്തിത്വവും രൂപപ്പെടുത്തിയെടുക്കും . 

ഇനി നമുക്ക് പറയാം മറയില്ലാതെ 
ഇനി നമുക്ക് കേള്ക്കാം മടിയില്ലാതെ......

ഇനിയും ജനിക്കാത്ത നാസ്തികന്‍





ഇനിയും ജനിക്കാത്ത അശരീരിയായ ആ നാസ്തികന്‍ ഒന്നേ ഉള്ളൂ ., അത് ദൈവമാണ്.
നല്ലൊരു ദൈവവിശ്വാസിയാണ് ഒരു യഥാര്‍ത്ഥ നാസ്തികന്‍.
ഇന്നോളം നാം കണ്ടതും കേട്ടതുംപരിചയപ്പെട്ടതുമായ സകലമാന കപട നാസ്തിക മേലങ്കികളും ഇവിടെ അഴിഞ്ഞു വീഴുന്നു .
കേവലം മതഗ്രന്ഥങ്ങളില്‍പരിചയപ്പെടുത്തിയിരിക്കുന്ന ദൈവ സങ്കല്‍പത്തില്‍ നാമവും രൂപവും നല്‍കി ആരാധിച്ചുവരുന്നജനവിഭാഗത്തിനെ നോക്കി പരിഹസിക്കാന്‍ പോന്ന അറിവാണോ നാസ്തികം ?
മതപരമായ ചിഹ്നങ്ങള്‍ ശരീരത്തിലുംവേഷത്തിലും സ്വീകരിച്ച് അനാചാരങ്ങളിലൂടെയും അന്ധവിശ്വാസങ്ങളിലൂടെയും ദൈവഭയംജനിപ്പിച്ച് ദുര്‍ബല മനസുകളെ കീഴ്പ്പെടുത്തി ചൂഷണത്തിന് വിധേയമാക്കുന്ന കപട ആത്മീയതയെ ചെറുത്തു തോല്പ്പിക്കുന്നതൊ നാസ്തികം?
ഏതെങ്കിലും ഒരു മതത്തിന്‍റെ ആത്മീയതയെപിന്തുടര്‍ന്ന്, മതപരമായ അലങ്കാരങ്ങള്‍ എടുത്തണിഞ്ഞ്, ഒരു ജന്മം മുഴുവന്‍ സമൂഹത്തില്‍കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ വ്യാവഹാരികതലത്തിലെ അന്തര്‍നാടകള്‍ അനാവരണം ചെയ്യുന്നതോ നാസ്തികം ?
വസ്തുക്കളിലോ രൂപങ്ങളിലോഈശ്വരസാക്ഷാത്കാരം കണ്ടെത്തിയ ഒരു വിശ്വാസിയുടെ, ആ വസ്തുക്കളുടെയും രൂപങ്ങളുടെയും ശാസ്ത്രീയസത്യങ്ങള്‍ വെളിപ്പെടുത്തികൊടുക്കുന്നവനോ നാസ്തികന്‍ ?
കാണുന്നതും കേള്‍ക്കുന്നതുമായഇന്ദ്രിയാനുഭവങ്ങള്‍ക്കപ്പുറമുള്ള ഒന്നിനെയും ഞാന്‍ വിശ്വസിക്കില്ല എന്ന്ഉറക്കെപ്പറഞ്ഞ് ഒരു ദൈവ വിശ്വാസിയുടെ പരിമിതിയെ വെല്ലുവിളിക്കുന്നവനോ നാസ്തികന്‍ ?
ഈ ഗണത്തില്‍ നിന്നുകൊണ്ടാണ് നിങ്ങള്‍ഇത്രയും കാലം നിങ്ങളുടെ നാസ്തികനെ പരിചയപ്പെടുത്തിയത് എങ്കില്‍ നിങ്ങള്‍ ഒരുനാസ്തികന്‍ അല്ല. ഇന്നോളം ഈ സമൂഹത്തില്‍ദൈവ വിശ്വാസികള്‍ പരിചയപ്പെടുത്തിയ ദൈവ സങ്കല്പങ്ങളെല്ലാം അയഥാര്‍ത്ഥ്യങ്ങള്‍ ആണ്എന്ന "വിശ്വാസം" ഉള്ളവനും ആകുന്നു. ആവിശ്വാസം ഒരു ദൈവവിശ്വാസി സൃഷ്ടിച്ചെടുത്ത ദൈവം എന്ന പ്ലാറ്റ് ഫോമില്‍ കയറി നിന്ന്കൊണ്ടാണ് “ഇത്” “അത്” അല്ല എന്ന് പറയുന്നത്. സ്വന്തമായ ഒരു പ്ലാറ്റ് ഫോമ്ഉണ്ടാക്കിയെടുക്കുമ്പോള്‍ ബുദ്ധിയുടെ ഔന്ന്യത്ത്യത്തില്‍ നില്കുന്നു എന്ന് സ്വയം അഹങ്കരിക്കുന്ന അഭിനവ നാസ്തികനും പരാജയംതന്നെ.
മനുഷ്യന്‍റെ ഇന്ദ്രിയങ്ങളെക്കാള്‍പതിന്മടങ്ങ് പ്രവര്‍ത്തന ക്ഷമതയുള്ള ഇന്ദ്രിയങ്ങള്‍ ഉള്ള ജീവജാലങ്ങള്‍ തന്‍റെകണ്മുന്നിലൂടെ നടന്നു നീങ്ങുമ്പോഴും ആധുനിക നാസ്തികര്‍ പറയുന്നു,- എന്‍റെകണ്ണുകൊണ്ട് കാണുന്നതേ ഞാന്‍ വിശ്വസിക്കൂ . അത് അവന്‍റെ പരിമിതിയാണ്. അവനെ യുക്തിവാദിയുടെഗണത്തില്‍ മാത്രമേ പെടുത്താന്‍ കഴിയൂ..
നന്മയും തിന്മയും, പാപവും പുണ്യവും, ശരിയും തെറ്റും , ധര്‍മ്മവും അധര്‍മ്മവും വേര്‍തിരിച്ച് സഞ്ചയിക്കുക മാത്രമാണ് ആചാര്യന്മാര്‍ മതങ്ങളിലൂടെ നിര്‍വഹിച്ചത് . അതില്‍ ശ്രദ്ധയൂന്നി ജീവിക്കാന്‍ ഒരു ദൈവിക സങ്കല്‍പം ചേര്‍ത്തുവെച്ചു . അതില്‍ എത്ര മാത്രം അവര്‍ വിജയിച്ചുവോ അതാണ്‌ ആ മതത്തിന്‍റെ നിലനില്‍പ്പും . ഇന്ന് ആ സൂക്തങ്ങള്‍ പുന: പരിശോധിക്കേണ്ടി വന്നതും മതത്തിന്‍റെ നിലനില്‍പ്പിന് വേണ്ടിയാണ് . ഇത് ചിന്തിച്ചുറപ്പിക്കാന്‍ ഒരു ബുദ്ധി ജീവി ചമയേണ്ടതില്ല.
രോഗം വരുമ്പോഴും കഷ്ടതകള്‍ അനുഭവിക്കുമ്പോഴും അവശതകള്‍ നേരിടുമ്പോഴും ആശ്രയിക്കാവുന്ന അഭയ കേന്ദ്രങ്ങള്‍ അല്ല ദൈവം . രോഗം മാറ്റാന്‍ കഴിയുന്ന ഒരു ശക്തിയില്‍ നിന്നു തന്നെയാണ് രോഗം സമ്മാനമായ്‌ ലഭിച്ചതും . അവിടെ പ്രാര്‍ത്ഥനകള്‍ അപ്രത്യക്ഷമാകുന്നു . ചെയ്ത പാപങ്ങള്‍ കഴുകി കളയാന്‍ അടച്ചിട്ട മുറിയിലെ പ്രാര്‍ത്ഥനകള്‍ ഒളിച്ചിരിന്നു കേള്‍ക്കുന്നവനുമല്ല ദൈവം. ദാഹം തീര്‍ക്കാന്‍ വളര്‍ത്തു മൃഗത്തിന്‍റെ ചോര കുടിക്കുന്ന ബ്രാം സ്ടാക്കറുടെ ഡ്രാക്കുള അല്ല ദൈവം . സ്വാര്‍ത്ഥ ലാഭത്തിന് കൈക്കൂലി വാങ്ങി കാര്യം സാധിച്ചു തരുന്ന കൊച്ചിയിലെ ഗുണ്ടയുമല്ല ദൈവം .ഇത്തരം മൂഡവിശ്വാസങ്ങളെ പുറത്തെടുത്ത് വിഴുപ്പലക്കല്ല നാസ്തിക വാദം. അജ്ഞാന ജന്യമായ ഇത്തരം വൈകല്യങ്ങളെ നിവര്‍ത്തിച്ചു കൈവല്യത്തിലേക്ക് സമൂഹത്തെ ആനയിക്കുന്ന സഹൃദയത്ത്വമുള്ള മാനവന്‍ ആകണം അവന്‍. അതിന് അതേ അജ്ഞാനത്തില്‍ നിന്നും ജന്യമായ ദുര്‍ഗ്ഗന്ധം വമിക്കുന്ന നാസ്തിക മേലങ്കികള്‍ അവന്‍ കത്തിച്ചുകളയണം.
ന: അസ്തി എന്ന് ഒരാള്‍ പറയുന്നു എങ്കില്‍“ അസ്തി “ എന്തെന്ന് വ്യക്തമായ അറിവ് നേടിയെടുത്തിരിക്കണം. അതിന് മതഗ്രന്ഥങ്ങളെ ആശ്രയിക്കുന്നവന്‍ നാസ്തികന്‍ അല്ല. മതങ്ങള്‍ ഉടലെടുക്കും മുന്‍പേഇവിടെ മാനവന്‍ ഉണ്ടായിരുന്നു അതിനുംഎത്രയോ മുന്‍പേ ഈ ഭൂമിയില്‍ ജീവനും ഉണ്ടായിരുന്നു . അതിനും മുന്‍പേ ഇവിടെ ഈ ബ്രഹ്മാണ്ഡം ഉണ്ടായിരുന്നു .അതിനും മുന്‍പേ എല്ലാം ഒരു കൈകുടന്നയില്‍ ഒളിപ്പിച്ചപോലെ ഇവിടെ ഈ ആകാശംഉണ്ടായിരുന്നു. എല്ലാ ഉണ്ടാകലുകള്‍ക്കുംഒരു കാരണം ഉണ്ടായിരുന്നു. ആ കാരണംഅറിവാകുന്നു. അദൃശ്യമായ ഏതോ കരങ്ങളാല്‍ ബന്ധിച്ചിടുംപോലെ ഈ സ്പേസില്‍ ഓരോ ഗ്രഹങ്ങളും നക്ഷത്രങ്ങളും നിലകൊള്ളുന്നു . ഭൂമി കറങ്ങുന്നതും സൂര്യ ചന്ദ്ര നക്ഷത്രാദികള്‍ പ്രകാശിക്കുന്നതും ആ ഒരറിവില്‍ നിന്ന് തന്നെ . എന്നിലും നിന്നിലും ആ അറിവ് നിറഞ്ഞു നില്‍ക്കുന്നു. ആ ഒരറിവ് മാത്രമേ ഇവിടെ ഉള്ളൂ. അതിനെ ഈശ്വരനായ് അറിയുക .
ഈ ഒരു അറിവില്‍ ജീവന്‍റെ അംശ മായ് ഓരോ ജന്മവും പിറവിയെടുക്കുന്നു.
ഈശാവാസ്യം ഇതം സര്‍വ്വം..
പ്രജ്ഞാനം ബ്രഹ്മ:..........
അമ്മയുടെ മുല കണ്ണ് തിരയുവനുള്ള ജന്മവാസനയോടെയാണ് ഏതൊരു കുഞ്ഞും ജന്മം എടുക്കുന്നത് . അഥവാ കുഞ്ഞ് ആദ്യംതിരിച്ചറിയുന്നത്‌ അതിന് നില നില്‍ക്കുന്നതിനാവശ്യമായ അന്നം ഒളിപ്പിച്ചു വെച്ച ആ മുലക്കണ്ണ്‍ തന്നെയാണ് . പിറവിയില്‍ തന്നെ നിറയുന്ന ഈ അറിവിനെ ഈശ്വരനായ് അറിയുക. ഏതു നാസ്തികന് നിഷേധിക്കാനാകും ഈ സത്യത്തെ .
അടിവരയിട്ടു പറയട്ടെ...
അങ്ങിനെയൊരു നാസ്തികന്‍ ഇനിയുംജനിച്ചിട്ടില്ല

ആര് ഞാന്‍ എന്നോ ..?


കരിമ്പാറക്കുള്ളിലെ നീര്‍കണം തിരയുന്ന
മണ്ണില്‍ പിറക്കാത്ത ഒരരയാലിന്‍ തൈയ് ഞാന്‍.

തിങ്കളിന്‍ ബിംബം പൊയ്കയില്‍ വീഴുമ്പോള്‍
കണ്ണുതുറക്കുന്ന ആമ്പലിന്‍ മൊട്ടു ഞാന്‍.

വണ്ടിന്‍റെ മൂളല്‍ കേള്‍ക്കാന്‍ കൊതിക്കുന്ന
നാട്ടുമാഞ്ചോട്ടിലെ മുക്കുറ്റി പൂവ് ഞാന്‍.

പകലെന്തെന്നറിയാന്‍ കൊതിച്ചുപോകുന്ന
സമയം ചോദിക്കും നിശാഗന്ധിയാണു ഞാന്‍.

കുട്ടികളോടൊപ്പം കളിക്കാന്‍കൊതിക്കുന്ന
വള്ളിപടര്‍പ്പിലെ അപ്പൂപ്പന്‍താടി ഞാന്‍ .

പ്രണയം ഒളിപ്പിക്കും പെണ്‍കിടാവേ നിന്‍
കൈയ്യില്‍ തെളിയുന്ന മൈലാഞ്ചിയാണു ഞാന്‍.

രാത്രിയില്‍ സൗരഭ്യം നല്‍കുമാറാകിലും
ഭീതിമാറാത്തൊരേഴിലം പാല ഞാന്‍.

ഇല്ലിയായ് ഞാന്‍ പൂത്തു നില്കവേ
ഇല്ല എനിക്കിനിയൊരു ജന്മവും.

പ്രേതാത്മാക്കളെ പേടിച്ചുനില്‍ക്കുന്ന
പള്ളിപറമ്പിലെ കരിമ്പനയാണു ഞാന്‍.

ഭൂതകാലത്തിലെ ദൗര്‍ഭാഗ്യം മൂലം
ഇത്തികണ്ണിയായ് വളരേണ്ടി വന്നു ഞാന്‍.

തെല്ലു തലോടലും നോവായ്‌ മാറുന്ന
ആ തൊട്ടാവാടിയും ഞാന്‍ തന്നെ ഞാന്‍ തന്നെ.

കാറുവരുംമുമ്പുണ്ണികള്‍ വിരിയുവാന്‍
കൊതിച്ചുപോകുന്ന പൂത്തത്തൈമാവ് ഞാന്‍.

രാതിയില്‍ നേത്രങ്ങള്‍ മെല്ലെ തുറക്കുന്ന
വാഴത്തോടിയിലെ വവ്വാല്‍ കുരുന്നു ഞാന്‍.

മണ്ണില്‍ ദൃഷ്ടികള്‍ കൊളുത്തികിടക്കുന്ന
വിണ്ണില്‍ പറക്കുന്ന കൃഷ്ണപരുന്തു ഞാന്‍.

കാലില്‍ തൂങ്ങുന്ന കല്ലുമായ്‌ പൊങ്ങുന്ന
ഉണ്ണിക്കിടാവിന്‍റെ ഓണതുമ്പി ഞാന്‍.

അന്നമായ് അഗ്നിയെ തിന്നാന്‍കൊതിച്ചൊരു
കന്നിമഴയിലെ ഈയ്യലുമാണു ഞാന്‍.

കത്തിച്ചിടുവാന്‍ സമയമാകുമ്പോള്‍
കുത്തിച്ചടാന്‍ എന്‍ കണ്‍ഠമിടറുന്നതെന്തേ.

ഭീകരമെന്‍മുഖമെന്‍ രോദനം ദീനവും
നിശ്വാസം മൂളലായ്‌ മാറുന്ന മൂങ്ങ ഞാന്‍.

ശുഭയാത്രക്കായ് മംഗളം നേരുവാന്‍
ഭാഗ്യം സിദ്ധിച്ചൊരു ഉപ്പനും ഇന്നു ഞാന്‍ .

കുയിലിന്‍റെ കുഞ്ഞിനു തോടു പിളര്‍ക്കുവാന്‍
കടമ ചെയ്യുന്ന കാകനും ഞാന്‍ തന്നെ.

ആദ്യമായ് ഉണര്‍ന്നത് ഞാനെന്ന ഭാവത്തില്‍
കൂകാന്‍ കൊതിക്കുന്ന പൂവനും ഞാന്‍ തന്നെ.

മഴമേഘം മാനത്ത് വിന്ന്യസിക്കുമ്പോള്‍
ആര്‍ത്തുല്ലസിക്കുമാമയിലുമാണു ഞാന്‍.

ക്ഷമയോടെ പൊയ്കയില്‍ കണ്‍നട്ടിരിക്കും
ആ കൊച്ചു പൊന്മാന്‍ ഞാന്‍ തന്നെ, ഞാന്‍ തന്നെ.

ഈ വൃത്തത്തിനപ്പുറം ലോകമില്ലെന്ന്
ഉറക്കെപ്പറയുന്ന മണ്ടൂകമാണ് ഞാന്‍.

അരയിഞ്ചു വെള്ളത്തില്‍ ആറാളെ പറ്റിച്ച
വാക്കാട്ടു കുഴിയിലെ വാരലുമാണ് ഞാന്‍.

അക്കരപച്ചയെ കണ്ടു കുതിച്ചൊരു
കരയില്‍ പിടയുന്ന പരല്‍മീനുമല്ലോ ഞാന്‍.

പഞ്ചേന്ദ്രിയങ്ങളെ നെഞ്ചിലോളിപ്പിക്കും
കോവിലിന്‍ മുന്നിലെ കൂര്‍മ്മമാണിന്നു ഞാന്‍.

ഘ്രാണെന്ദ്രിയത്തിന്‍റെ കഴിവറിയാതെ
പാഷാണം തിന്നുന്ന ചുണ്ടെലിയാണ് ഞാന്‍.

മരണവും മറവിയും അലങ്കാരമാകുന്ന
അരണയെന്‍ ദൗര്‍ബല്യം ഭീതിയെന്നറിയുക.

ശാഭമേല്‍ക്കാതെയെനിക്കൊടുങ്ങനാകുമോ
പൂച്ചയ്യായ് ഞാനും ജനിച്ചു പോയില്ലയോ.

ശത്രുവായ്‌ കരുതി സാധുവേ ദംശിച്ച
പാറമടയിലെ കരിമൂര്‍ഖനാണ് ഞാന്‍.

ബദ്ധവൈരികളായാതിനാലോ
കണ്ടാല്‍ കടികൂടും കീരിയും ഞാന്‍ തന്നെ.

കാലിലിരിക്കുന്ന കാരവടിയിലെന്‍
ഭാരം കുറയുന്ന കൊമ്പനും ഞാന്‍ തന്നെ.

മുജ്ജന്മ പാപം കഴുകി കളയുവാന്‍
ഈ ജന്മം വണ്ടികാളയായ്‌ മാറി ഞാന്‍.

ആര്‍ ആര്‍ക്കിരയാകുമെന്നറിയാതെ
ചതിക്കുഴി തീര്‍ക്കുന്ന കുഴിയാനയാണു ഞാന്‍.

അമ്മതന്‍ മടിത്തട്ടില്‍ ശയിക്കാന്‍ കൊതിക്കുന്ന
അമ്മിഞ്ഞ കൈകുഞ്ഞും ഞാന്‍ തന്നെ ഞാന്‍ തന്നെ.


ട്രെൻഡ്

  അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...